ADVERTISEMENT

മാനസിക സമ്മർദ്ദമില്ലാതെ ജോലി ചെയ്യുക എന്നത് ഇക്കാലത്ത് വളരെ പ്രയാസമാണ്. എത്ര നന്നായി ജോലി ചെയ്താലും ചെറിയ പിഴവുകൾ ചിലപ്പോൾ മനഃസമാധാനം കെടുത്തും. മേലാധികാരിയുടെ ശകാരമോ സഹപ്രവർത്തകരുടെ പാരകളോ മതി നല്ലൊരു ദിവസം ഇല്ലാതാക്കാൻ. വീട്ടിലെത്തിയാൽ നിസ്സാരകാര്യത്തിനു പങ്കാളിയും മക്കളുമായി പിണങ്ങുന്നവരും കുറവല്ല. ഉറങ്ങാൻ കിടക്കുമ്പോഴായിരിക്കും പകൽ നടന്ന സംഭവം വീണ്ടും ഓർമിക്കുന്നത്. രാത്രി മുഴുവന്‍ ഉറക്കം വരാതെ തള്ളിനീക്കും. ചിലപ്പോൾ കുറച്ചു നേരം ഉറക്കം ലഭിച്ചെന്നു വരാം. അപ്പോഴേക്കും നേരം പുലരും. ഒാഫിസിലേക്ക് ഒാടാനുള്ള തിരക്കുമാവും. ഉറക്കക്കുറവും മാനസിക സമ്മർദ്ദവുമായി ജോലിക്കെത്തുമ്പോൾ ക്ഷീണം. സ്ത്രീകളാണെങ്കിൽ വീട്ടുജോലിയും മറ്റ് ഉത്തരവാദിത്വവുമെല്ലാം കഴിഞ്ഞ് ഒാഫിസിലെത്തുമ്പോൾ ക്ഷീണം ഇരട്ടിയാകും. അങ്ങനെ ഉറക്കക്കുറവ് ജീവിതത്തിന്റെ താളം ക്രമേണ തെറ്റിക്കുന്നു. ഒാഫിസ് സമ്മർദം ഉറക്കക്കുറവിന്റെ കാരണങ്ങളിലൊന്നു മാത്രമാണെങ്കിലും ഉത്‌ക്കണ്‌ഠ, വിഷാദരോഗം, ഉന്മാദാവസ്ഥ, സംശയരോഗം, മരണഭയം എന്നിങ്ങനെ ഏതു മാനസിക പ്രശ്നവും ഉറക്കമില്ലായ്മയ്ക്കു കാരണമാകാം. അതു കണ്ടെത്തി പ്രതിവിധി ചെയ്തില്ലെങ്കിൽ ജീവിതം കൈവിട്ടു പോകാം.

മാനസിക സമർദത്തെ അതിജീവിക്കാൻ രണ്ടു വഴികൾ
നമ്മുടെ പ്രശ്നങ്ങള്‍ക്കു കാരണം നമ്മുടെ ചിന്തകള്‍ തന്നെയാണെന്നാണ് കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി പറയുന്നത്. ജീവിതത്തിൽ പ്രശ്നങ്ങള്‍ വരുമ്പോള്‍ രണ്ടു രീതിയിൽ നേരിടാം - ശുഭാപ്തിവിശ്വാസത്തോടെയോ വിഷാദാത്മകമായോ. ഇതില്‍ ഏതാണ് സ്വീകരിക്കുന്നത് എന്നതിനെ ആശ്രയിച്ചാകും ജീവിതം മുന്നോട്ടു പോവുക. അശുഭ ചിന്തകളെ നിയന്ത്രിക്കാനുള്ള കഴിവ് സ്വയം ആർജിക്കണം. പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള കഴിവ് നമുക്കെല്ലാവര്‍ക്കുമുണ്ടെന്നുള്ള ചിന്തയാണ് ആദ്യം വേണ്ടത്.  പ്രശ്നങ്ങള്‍ വരുമ്പോള്‍ ഭയന്ന് ഒളിച്ചോടുന്നതിനു പകരം എങ്ങനെ ക്രിയാത്മകമായി അതിനെ നേരിട്ട് പരിഹാരം കണ്ടെത്താമെന്നു ചിന്തിക്കുക. ഇൗ നിമിഷം അഭിമുഖീകരിക്കുന്ന, ഭീകരം എന്നു തോന്നുന്ന പ്രശ്നത്തെ താൽക്കാലികം എന്നു കണക്കാക്കിയാൽ സമ്മർദം ഒഴിവാകാം. പ്രശ്നങ്ങളെക്കുറിച്ചു മാത്രം എപ്പോഴും ചിന്തിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് വഴിയൊരുക്കുകയും ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും.

മദ്യം ഉറക്കം സമ്മാനിക്കുമോ?
മാനസിക സമ്മർദം മൂലം ഉറക്കം കിട്ടാതെ വരുമ്പോൾ അതിനു മദ്യത്തെ ആശ്രയിക്കുന്നവരും കുറവല്ല. ചെറിയ അളവിൽ തുടങ്ങി കാലക്രമേണ അളവു കൂടും. ആദ്യം ഗുണമെന്ന് തോന്നുമെങ്കിലും പീന്നിട് മദ്യം ഇല്ലാതെ ജീവിക്കാന്‍ വയ്യ എന്ന അവസ്ഥയിലെത്തും. പ്രശ്നങ്ങൾ പരിഹരിക്കാതെ ഒളിച്ചോടാൻ ശ്രമിക്കുന്നത് പക്വതയില്ലായ്മയാണ്. മദ്യം താൽക്കാലികമായൊരു രക്ഷപ്പെടല്‍ മാത്രമാണ്. അതിന്റെ ലഹരിയൊഴിയുമ്പോൾ വീണ്ടും സമ്മർദ്ദം അനുഭവിക്കേണ്ടിവരുന്നു. അങ്ങനെ പതുക്കെ മദ്യത്തിന് അടിമയായി സമ്പത്തും ആരോഗ്യവും നശിക്കുന്നു. മദ്യത്തിനു അടിമപ്പെട്ടവരില്‍ ആത്മഹത്യയ്ക്കുള്ള സാധ്യതയും വളരെ കൂടുതലാണ്.

മാനസിക സമ്മർദ്ദത്തിനു ചികിൽസയുണ്ടോ?
നിസാര പ്രശ്നങ്ങൾ ഉള്ളിലൊതുക്കി ക്രമേണ വിഷാദ രോഗത്തിലേക്കു പോകുന്നവരാണ് ഭൂരിപക്ഷവും. ഇന്ത്യയില്‍ ഏകദേശം ഇരുപത് ശതമാനത്തോളം ആളുകള്‍ മാനസിക സമ്മർദ്ദം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നെന്നാണ് കണക്ക്.  മാനസിക സമ്മര്‍ദം നേരിടുന്നവരില്‍ ഉറക്കമില്ലായ്മ പ്രത്യക്ഷ ലക്ഷണമായി കരുതാമെങ്കിലും വിശപ്പില്ലായ്മ മുതൽ സാമൂഹിക ബന്ധങ്ങളുടെ തകര്‍ച്ച വരെ സങ്കീർണമായ അവസ്ഥകളും കണ്ടു വരുന്നു. മാനസിക സമ്മര്‍ദ്ദo കുറയ്ക്കാനുള്ള പരിശീലനവും (Relaxation Training) ചിന്തകളെയും പ്രവൃത്തികളെയും കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുന്ന കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയും (Cognitive Behavior Therapy) കൊണ്ട് ജീവിതശൈലിയില്‍ അനുയോജ്യമായ മാറ്റങ്ങൾ വരുത്താം. കൃത്യസമയത്ത് കണ്ടെത്തി മാനസിക സമ്മർദ്ദത്തിനുള്ള ചികിൽസ തേടുന്നവർ ഭൂരിപക്ഷം പേരും ഏത് പ്രശ്നവും നേരിടാനുള്ള ചങ്കുറപ്പോടെ ജീവിതത്തിൽ മുന്നേറുന്നതായി കണ്ടുവരുന്നു. എപ്പോഴും ഒാർമിക്കുക - ഇൗ നിമിഷവും കടന്നു പോകും, പിന്നെയെന്തിനു ടെൻഷൻ !

(പുഷ്പഗിരി മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണ് ലേഖിക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com