മറ്റൊരാളെ കളിയാക്കുന്നതിനു മുൻപ് ഇതു കൂടി ഓർത്തോളൂ
Mail This Article
കളിയാക്കലുകള്‍ കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമാണ്. സ്ൂളിലോ കോളജിലോ ഓഫീസിലോ ഒക്കെ ആരുടെയെങ്കിലും കളിയാക്കലുകള്‍ നമ്മള്‍ അനുഭവിച്ചിട്ടുണ്ടാകും. ഇനി വീടുകളില്‍ ആണെങ്കില്‍ ബന്ധുക്കള്‍, അടുപ്പമുള്ളവർ അങ്ങനെ ആരെങ്കിലുമൊക്കെ വെറുതെ എങ്കിലും കളിയാക്കിയിട്ടുണ്ടാകും. എന്നാല്‍ എപ്പോഴാണ് ഇവ ഒരാളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നത് എന്നറിയാമോ ?
അടുത്തിടെ നടത്തിയൊരു പഠനത്തിൽ കൗമാര പ്രായക്കാര്‍ക്കിടയിലെ അമിതമായ കളിയാക്കലുകള്‍ അവരുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്ന കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഇരുപതുകള്‍ക്കിടയിലെ കളിയാക്കലുകള്‍. ലാന്‍സാസ്റ്റർ സര്‍വകലാശാലയിലെ ഒരു പഠനം പറയുന്നത് ഇരുപതുകളില്‍ എത്തുന്നതിനു മുൻപ് കളിയാക്കലുകള്‍ അനുഭവിച്ചിട്ടുള്ള കുട്ടികളില്‍ 40% പേര്‍ക്കും പലതരം മാനസികസംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ്.
14-16 വയസ്സിനിടയില്‍ പ്രായമുള്ള 7,000 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ ഇത് കണ്ടെത്തിയതാണ്. കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ സമപ്രായക്കാരില്‍ നിന്നേൽക്കുന്ന കളിയാക്കലുകള്‍ വരെ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍ പെട്ടെന്നുള്ള കുട്ടിയുടെ മാറ്റങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക. വിഷാദം, ഉത്കണ്ഠ എന്നിവ ഈ കളിയാക്കലുകള്‍ മൂലം സംഭവിക്കാം. ജാമ സൈക്ക്യാട്രിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത് 1400 കുട്ടികളില്‍ 9- 16 മുതല്‍ പ്രായമുള്ളവരില്‍ നടത്തിയൊരു പഠനപ്രകാരം കുട്ടികളെ കളിയാക്കലുകള്‍ അനുഭവിച്ചവരും ഒരിക്കലും കളിയാക്കലുകള്‍ക്ക് വിധേയരാകാത്തവര്‍ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളില്‍ വേര്‍തിരിച്ചു അവരെ പഠനവിധേയമാക്കി. ഇതുപ്രകാരം ചെറുപ്പത്തിലേറ്റ കളിയാക്കലുകള്‍ കുട്ടികളുടെ യൗവനകാലത്ത് അവരെ ഇമോഷണല്‍ ആയി ബാധിച്ചതായി കണ്ടെത്തി. എന്നാല്‍ കളിയാക്കലുകള്‍ അനുഭവിക്കാത്ത കുട്ടികളില്‍ ഈ പ്രശ്നം കണ്ടെത്തിയതുമില്ല.
പിന്നീടുള്ള ആത്മഹത്യാപ്രവണത, വിഷാദം എന്നിവയ്ക്ക് ഇതുമായി ബന്ധമുണ്ടെന്നാണു ഗവേഷകര്‍ പറയുന്നത്. മാനസികം മാത്രമല്ല ചിലപ്പോള്‍ ശാരീരികമായ മാറ്റങ്ങള്‍ക്ക് പോലും ഇവ കാരണമായേക്കാമെന്ന് മോളിക്കുലാര്‍ സൈക്കോളജിയിലെ ലേഖനത്തില്‍ പറയുന്നുണ്ട്. തുടര്‍ച്ചയായ കളിയാക്കലുകള്‍ ചെറുപ്പത്തില്‍ അനുഭവിച്ച കുട്ടികള്‍ക്ക് തലച്ചോറിലെ ചില ഘടനകള്‍ക്ക് വരെ മാറ്റം സംഭവിക്കാം. ഇതവരുടെ മൊത്തത്തിലുള്ള ശാരീരികമാനസിക ആരോഗ്യത്തെ ബാധിക്കാം. തലച്ചോറിലെ amygdala എന്ന ഭാഗമാണ് വികാരങ്ങളെ നിയന്ത്രിക്കുന്നത്. കളിയാക്കലുകള്‍ ധാരാളം അനുഭവിക്കുകയും അത് മാനസികപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത കുട്ടികളില്‍ പലരെയും നിരീക്ഷിച്ചതില്‍ നിന്നും പിന്നീടു യൗവനകാലത്തില്‍ ഇവര്‍ക്ക് amygdala യുടെ വലിപ്പം കൂടിയതായി കണ്ടുവന്നിട്ടുണ്ട്. പ്രത്യേകിച്ച് പുരുഷന്മാരില്‍ ആണിത് കൂടുതല്‍. എന്നാല്‍ പെണ്‍കുട്ടികളില്‍ prefrontal cortexes എന്ന തലച്ചോറിന്റെ ഭാഗത്താണ് ഈ മാറ്റം. ഇവ രണ്ടും പലതരം സാമൂഹികമായ പിന്‍വാങ്ങല്‍ പ്രവണതയാണ് ഉണ്ടാക്കുക.
ലോകാരോഗ്യസംഘടനയുടെ നിരീക്ഷണപ്രകാരം ഈ ബുള്ളിയിങ് അല്ലങ്കില്‍ കളിയാക്കലുകള്‍ പില്‍ക്കാലത്ത് ആളുകളില്‍ പുകവലിശീലം വര്‍ധിക്കാന്‍ വരെ കാരണമാകാറുണ്ട് എന്ന് പറയുന്നു.
കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലെ ബുദ്ധിമുട്ടുകള്‍ തോന്നുകയാണെങ്കില്‍ അതിന്റെ കാരണം അന്വേഷിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. കുട്ടികള്‍ക്ക് സ്കൂളില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്നും അവരുടെ സമൂഹമാധ്യമ ബന്ധങ്ങള്‍ എങ്ങനെയാണ് എന്നുമൊക്കെ മാതാപിതാക്കള്‍ തിരക്കണം. ഇത് കുട്ടിക്ക് ഇങ്ങനെയുള്ള മാനസികസംഘര്‍ഷങ്ങളില്‍ നിന്നും രക്ഷനേടാന്‍ കാരണമാകും.