ADVERTISEMENT

2018 – ൽ നടത്തിയ ഒരു സർവേ തെളിയിക്കുന്നത്, പത്തിൽ ഒൻപത് ഇന്ത്യക്കാരും ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദം അനുഭവിക്കുന്നു എന്നാണ്. ഇന്ത്യയിൽ എട്ടിൽ ഒരാൾ മാനസിക സമ്മർദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ ബുദ്ധിമുട്ടുന്നു. മാനസിക സമ്മർദം നേരിടുന്ന 75% ആളുകളും ചികിത്സ തേടാൻ തയാറാകുന്നില്ല. വിഷാദത്തിനും മാനസിക സമ്മർദത്തിനും ചികിത്സ തേടാൻ തയാറാകാത്തതിനാൽ 8% ആളുകളില്‍ ആത്മഹത്യ യ്ക്ക് ഉയർന്ന സാധ്യതയുള്ളതായി കണക്കുകൾ തെളിയിക്കുന്നു. മാനസിക സമ്മർദം കുറയ്ക്കാനുള്ള വഴികള്‍ തേടാത്തത് ആളുകളിൽ ഉയർന്ന രക്ത സമ്മർദം, ഹൃദ്രോഗങ്ങൾ, രോഗപ്രതിരോധശേഷി കുറയുന്ന അവസ്ഥ എന്നിവയ്ക്കും കാരണമാകുന്നു. ജോലിസ്ഥാപനങ്ങൾ തന്നെ ഇതിനു പരിഹാരവുമായി മുന്നോട്ടു വന്നാലേ ജീവനക്കാരിൽ മാനസികാരോഗ്യം ഉണ്ടാക്കിയെടുക്കാനും അതുവഴി ജോലിക്ഷമത ഉയർത്തി ചിട്ടയായുള്ള പ്രവർത്തനം സാധ്യമാക്കാനും കഴിയൂ.

ജോലിയുമായി ബന്ധപ്പെട്ടു മാനസിക സമ്മർദമുണ്ടാക്കുന്ന കാരണങ്ങൾ

∙ജോലി സ്ഥലത്തെ തമ്മിലടി
∙ജോലി നഷ്ടപ്പെടുമെന്ന ഭയം
∙സമയക്രമവുമായി പൊരുത്തപ്പെടാനാകാതെ വരിക
∙മേലധികാരികളും സഹപ്രവർത്തകരുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയാതെ വരിക.
∙ആശയവിനിമയം ശരിയായ രീതിയിൽ നടത്താൻ കഴിയാതെ വരിക.
∙കുടുംബവും ജോലിയും സന്തുലിതമായി കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ.
∙സഹപ്രവർത്തകരുടെ പിന്തുണയും സഹകരണവും ലഭിക്കാതെ വരിക.
∙വിട്ടുവീഴ്ചയില്ലാത്ത സമീപനങ്ങൾ
∙അതികൃത്യതയുള്ള സമയപരിധി
∙സാമ്പത്തിക പ്രശ്നങ്ങൾ
∙ചെയ്യുന്ന ജോലിക്ക് അർഹമായ അംഗീകാരം ലഭിക്കാതെ വരിക
∙ജോലിയിൽ ഉയർച്ച കിട്ടാത്ത അവസ്ഥ
∙അർഹിക്കുന്ന വേതനം കൃത്യമായി കിട്ടാതെ വരിക
∙ലിംഗവിവേചനം
∙ലൈംഗിക അതിക്രമങ്ങൾ

ജോലി സ്ഥലത്തെ തമ്മിലടിക്കു കാരണങ്ങൾ 

∙വ്യക്തമായി ആശയവിനിമയം നടത്താൻ പറ്റാത്തത് 
∙മത്സരബുദ്ധി
∙ഓരോരുത്തരുടെയും ശൈലികൾ തമ്മിൽ ഒത്തുപോകാത്തത്
∙സ്ഥാപനത്തിന്റെ താൽപര്യങ്ങൾക്കപ്പുറം സ്വതാൽപര്യങ്ങൾക്കായി ഏതെങ്കിലും ജീവനക്കാർ ശ്രമിക്കുന്നത്
∙വ്യക്തിപരമായ പ്രശ്നങ്ങൾകൊണ്ട് ജോലിസ്ഥലത്തെ പെരുമാറ്റത്തിൽ വരുന്ന മാറ്റങ്ങൾ
∙വിശ്വസിക്കാൻ കൊള്ളുന്ന ആളെന്നു തെറ്റിദ്ധരിച്ചു സഹപ്രവർത്തകനോട് പറയുന്ന കാര്യങ്ങൾ, അവർ മറ്റുള്ളവരോട് പറഞ്ഞു നടക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ
∙എല്ലാ ജോലികളും ചെയ്യും എന്നുറപ്പുള്ള ഒരാളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സമീപനം
∙ചില ആളുകളോടു മാത്രം മേലധികാരികൾ വിട്ടുവീഴ്ച കാണിക്കുന്ന സമീപനം മറ്റുള്ളവരിൽ എതിർപ്പുളവാക്കുന്നത്.
∙നേർവഴിക്കല്ലാതെ കാര്യങ്ങൾ ചെയ്യാൻ സമ്മർദ്ദമുണ്ടാകുന്നത്. 

ജോലിസ്ഥലത്ത് മാനസിക സമ്മർദം അനുഭവിക്കുന്നു എന്നതിന്റെ ലക്ഷണങ്ങൾ

∙ക്ഷീണം
∙വിട്ടുമാറാത്ത തലവേദന
∙ഉറക്കമില്ലായ്മ
∙വിശപ്പില്ലായ്മ
∙വിഷാദം
∙മറവി
∙ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക
∙തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരിക
∙അശുഭചിന്ത
∙ഉത്സാഹമില്ലായ്മ
∙സ്വയം വിലയില്ലായ്മ
∙തുടർച്ചയായി അവധിയെടുക്കുക
∙സാധാരണയിലും വളരെ വൈകി ജോലിക്കു പോകുക
∙ജോലിയിൽ പിന്നാക്കം പോകുക.
∙ജോലികൾ പിന്നത്തേക്കു മാറ്റി വയ്ക്കുക
∙ദേഷ്യം
∙അക്രമാസക്തി
∙ടെൻഷൻ കുറയ്ക്കും എന്ന തെറ്റിദ്ധാരണയിൽ മദ്യവും മറ്റു ലഹരിപദാർഥങ്ങളും അമിതമായി ഉപയോഗിക്കുക
∙തുടരെയുള്ള രോഗങ്ങൾ

ജോലിസ്ഥലത്തെ മാനസിക സമ്മർദം ഇന്നു കൂടുതലാണോ?

കഴിഞ്ഞ തലമുറയിൽപ്പെട്ട ആളുകളെക്കാൾ ഇന്നുള്ളവർക്ക് ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം കൂടുതലാണ്. സാമൂഹികമായി വന്ന മാറ്റങ്ങൾ തന്നെയാണ് അതിനു കാരണം. മുൻകാലങ്ങളെ അപേക്ഷിച്ച് ജോലിസമയം ഇന്ന് കൂടുതലാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തു പോലും കൂടുതൽ സമയം കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യേണ്ട അവസ്ഥ ആളുകൾ നേരിടുന്നു. കൂടുതൽ സമയം ഓഫിസിൽ ചെലവഴിക്കലാണ് നന്നായി ജോലി ചെയ്യുന്നതിന്റെ ലക്ഷണം എന്നാണ് ചിലർ കരുതുന്നത്. എന്നാൽ മാനസിക സമ്മർദമില്ലാതെ, താൽപര്യത്തോടെ, ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യാൻ കഴിയുക എന്നതാണ് പ്രധാനം.

കുടുംബജീവിതത്തെ ബാധിക്കുമ്പോൾ

ജോലിസ്ഥലത്തെ പ്രശ്നങ്ങൾ വീട്ടിലെ പെരുമാറ്റത്തെ സാരമായി ബാധിക്കുന്ന അവസ്ഥ ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. മേലധികാരികളോടു പ്രകടിപ്പിക്കാനാവാത്ത ദേഷ്യം വീട്ടിൽ ഭാര്യയോടും മക്കളോടും തീർക്കുന്നവരും കുറവല്ല. ദേഷ്യം പങ്കാളിയോടു കാണിക്കുന്ന രീതി പങ്കാളിയിലും മാനസിക സമ്മര്‍ദമുണ്ടാക്കും. ദാമ്പത്യത്തിലെ സന്തോഷവും സമാധാനവും അതു കെടുത്തിക്കളയും. വീട്ടിലെ പ്രശ്നങ്ങൾ ജോലിയെയും ബാധിക്കാം. വീട്ടിലെ ഉത്തരവാദിത്തങ്ങൾ ജോലിത്തിരക്കുമൂലം മാറ്റി വയ്ക്കേണ്ടി വരുന്നതും കുടുംബത്തിലെ ചടങ്ങുകൾക്കു സ്ഥിരമായി പോകാൻ കഴിയാതെ വരുന്നതും ബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കും. ജോലിയും കുടുംബവും ഒരേ പ്രാധാന്യത്തോടെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ പുരുഷന്മാരെപ്പോലെതന്നെ മാനസിക സമ്മർദം സ്ത്രീകളും അനുഭവിക്കുന്നു. എല്ലാ ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ സ്വന്തം ഇഷ്ടങ്ങൾക്കായി സമയം കണ്ടെത്താനോ സ്വന്തം കഴിവുകളെ പൂർണമായി തിരിച്ചറിയാനോ മിക്കവർക്കും കഴിയുന്നില്ല. 

വ്യക്തിത്വത്തിന്റെ പ്രത്യേകതകൾ

മാനസിക സമ്മർദം ജീവിതത്തിൽ എപ്പോഴെങ്കിലും നേരിടാത്തവരായി ആരുമില്ല. എന്നാൽ സ്ഥിരമായി ഈ അവസ്ഥ തുടരുന്നത് ഒരു വ്യക്തിക്ക്  സമ്മർദങ്ങളെ നേരിടാനുള്ള കഴിവില്ല എന്നാണ് കാണിക്കുന്നത്. ഉത്കണ്ഠ, വേവലാതി, ഭയം, നിരാശ, അസൂയ, ഒറ്റപ്പെടൽ, കുറ്റബോധം, ധൈര്യമില്ലായ്മ എന്നിവ അവരുടെ സ്വഭാവത്തിലുണ്ടാകും. ചെറിയ പ്രശ്നങ്ങളെ പോലും വല്ലാത്ത ഭയത്തോടെ സമീപിക്കുക, പെട്ടെന്നു തന്നെ പ്രതീക്ഷ നഷ്ടപ്പെടുക എന്നിവ അവരുടെ വ്യക്തിത്വത്തിലുണ്ടാകും. പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്നതിന് വീട്ടിലോ പുറത്തോ അവർക്കു മാതൃകകൾ ഉണ്ടാകാത്തതും അതിനു കാരണമാകാം.

മേലധികാരികളുമായി ആശയവിനിമയം എങ്ങനെ മെച്ചപ്പെടുത്താം?

ഓഫിസിൽ ഫലപ്രദമായ ആശയവിനിമയം പലർക്കും ബുദ്ധിമുട്ടാണ്; പ്രത്യേകിച്ചു മേലധികാരികളോട്.

∙ കഴിയുന്നതും എല്ലാ ദിവസവും നേരിട്ടോ ഫോണിലൂടെയോ ഇ–മെയിൽ വഴിയോ ജോലിയുടെ പുരോഗതിയെപ്പറ്റി അറിയിക്കുക.

∙ മേലധികാരികളുടെ ശൈലിയും സ്ഥാപനത്തിന്റെ പൊതു രീതികളും മനസ്സിലാക്കി നിങ്ങളുടെ അഭിപ്രായങ്ങൾ എങ്ങനെ അവരുടെ മുൻപിൽ അവതരിപ്പിക്കാം എന്ന് പഠിക്കുക.

∙ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടു പ്രവർത്തിക്കാൻ സജ്ജമാകുന്നത് പ്രശ്നം പരിഹരിക്കാൻ കഴിവുള്ള വ്യക്തി എന്ന അംഗീകാരം നേടിയെടുക്കാൻ സഹായിക്കും. 

∙പ്രാവർത്തികമാക്കാൻ സാധ്യമായ നിർദേശങ്ങൾ മേലധികാരിയെ അറിയിക്കുക.

∙ആത്മാർഥത നിറഞ്ഞ സമീപനം എല്ലാവരും പ്രതീക്ഷിക്കുന്ന ഒന്നാണ്.

∙നിങ്ങളുടെ പ്രവൃത്തികളുടെ വിലയിരുത്തലും പ്രതികരണവും ആവശ്യപ്പെടുന്നത് മെച്ചപ്പെട്ട രീതിയിൽ ജോലി ചെയ്യാൻ സഹായിക്കും.

∙മേലധികാരികളെപ്പറ്റി മോശമായി പറഞ്ഞു നടക്കാനുള്ള പ്രേരണ തടയുക. 

മേലധികാരികളിൽ നിന്നു ജീവനക്കാർ പ്രതീക്ഷിക്കുന്നത്

മേലധികാരികൾക്ക് തങ്ങളോടുള്ള മനോഭാവവും സമീപനവും ജീവനക്കാരുടെ മികവിനെ വലിയ രീതിയിൽ ബാധിക്കും. 

∙ജീവനക്കാരെ പ്രചോദിപ്പിക്കുന്ന സമീപനം

∙ജീവനക്കാരുടെ വൈദഗ്ധ്യം തിരിച്ചറിഞ്ഞു ലക്ഷ്യരൂപീകരണം സാധ്യമാക്കാനുള്ള മിടുക്ക്

∙അനുകരണീയമായ ഗുണങ്ങൾ

∙ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്ന സമീപനം

∙ശുഭാപ്തിവിശ്വാസം മറ്റുള്ളവരിലേക്കും വ്യാപിപ്പിക്കാനുള്ള കഴിവ്

∙ജീവനക്കാരെപ്പറ്റിയുള്ള വിലയിരുത്തൽ അവരെ അറിയിക്കുമ്പോൾ സ്വകാര്യത സൂക്ഷിക്കുന്ന രീതി

∙ജോലിസ്ഥലത്തെ മാനസിക സമ്മർദം കുറയ്ക്കാനുള്ള നടപടികൾ

∙എങ്ങനെ ജോലികൾ ചെയ്യണം എന്ന വ്യക്തമായ മാർഗനിർദേശം

∙ജോലിയിൽ മികവു കാണിക്കുന്ന സാഹചര്യങ്ങളിൽ അംഗീകാരം നൽകാൻ മടികാണിക്കാത്ത മനോഭാവം.

എങ്ങനെ മനസ്സിനു കരുത്തു നേടിയെടുക്കാം?

സമ്മർദങ്ങളെ നേരിടാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ ആശ്രയിച്ചാണ് അയാളുടെ വിജയവും പരാജയവും. ജീവിതത്തിൽ പല കാര്യങ്ങളിലും മാനസിക സമ്മർദം പൂർണമായും ഒഴിവാക്കാൻ നമുക്കു സാധ്യമല്ല. എന്നാൽ സമ്മർദങ്ങളിൽ പതറിപ്പോകാതെ പിടിച്ചു നിൽക്കാനുള്ള കഴിവ് നേടിയെടുക്കുകയാണ് വേണ്ടത്. ജോലിക്കു പോകുക എന്നാൽ വലിയ, ഭാരിച്ച, മടുപ്പുണ്ടാക്കുന്ന കാര്യമാണ് എന്ന തോന്നലാണ് മിക്ക വീടുകളിലും കുട്ടികൾക്കു കൊടുക്കുന്ന ഒരു സന്ദേശം. അതിനാൽ വലുതാകുമ്പോൾ ജോലിയോടു നല്ല മനോഭാവം രൂപപ്പെടാതെ പോകാം. ഇഷ്ടത്തോടെ ജോലി ചെയ്യാൻ കഴിയാതെ വരുന്നതിന് ഇതൊരു കാരണമാണ്. 

ഈ മനോഭാവത്തിൽ വ്യത്യാസം വരുത്തി, നന്നായി ജോലി ചെയ്താലുള്ള ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായാൽ ഒരളവിൽ സമ്മർദത്തെ നേരിടാനാവും. നല്ല സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കി അവരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യാം. ചില പ്രശ്നങ്ങൾ സാഹചര്യങ്ങൾ മാറ്റുന്നതിലൂടെ പരിഹരിച്ചെടുക്കാമെങ്കിൽ മറ്റു ചിലത് ക്ഷമയോടെ കാത്തിരിക്കുന്നതിലൂടെ മാത്രമാവും പരിഹരിക്കപ്പെടുക. പ്രശ്നങ്ങൾ വരുമ്പോൾ തളരാതെ അതിന്റെ നന്മയെ കാണാൻ ശ്രമിക്കാം. സ്വയം അറിയാനും ജീവിതത്തിൽ വലിയ ഉയർച്ചയോ മാറ്റമോ വരാനും കിട്ടിയ ഒരു അവസരമായി പ്രശ്നങ്ങളെ കാണാം. എത്ര തിരക്കാണെങ്കിലും ദിവസവും ഏറ്റവും കുറഞ്ഞത് പത്തു മിനിറ്റെങ്കിലും മനസ്സിനെ ശാന്തമാകാൻ സഹായിക്കുന്ന റിലാക്സേഷൻ ട്രെയിനിങ്, ധ്യാനം എന്നിവയ്ക്കായി മാറ്റി വയ്ക്കാം. മനസ്സ് ശാന്തമാണെങ്കിൽ ജോലിയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാനും മികച്ച രീതിയിൽ  ജോലി തീർക്കാനും കഴിയും. ജോലിക്കിടയിൽ ശ്രദ്ധ വിട്ടു പോകാൻ കാരണമായ അമിത ഫോൺ ഉപയോഗം, മദ്യാസ്ക്തി മുതലായവയിൽനിന്നു പൂർണമായും അകന്നു നിൽക്കുക.

കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങളിൽ നിന്നു പാഠം ഉൾക്കൊള്ളാം. മാനസിക സമ്മർദത്തെ അതിജീവിച്ചവരുടെ അനുഭവങ്ങൾ മാതൃകയാക്കാം. കുടുംബവും ജോലിയും ഒരേപോലെ കൊണ്ടുപോകാൻ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം. എടുത്തു ചാടി പ്രതികരിക്കാതെ ക്ഷമയോടെ എങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കാനാവും എന്നു ചിന്തിക്കുക. മാനസിക സമ്മർദം അധികമാവുന്ന ഘട്ടത്തിൽ ഒരിടവേള എടുത്തു മനസ്സിനെ ശാന്തമാക്കി വീണ്ടും ജോലിയിൽ പ്രവേശിക്കാനുള്ള സാഹചര്യം ഓരോ സ്ഥാപനത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. ആവശ്യമെങ്കിൽ മാനസിക സമ്മർദം കുറയ്ക്കാനും ദേഷ്യംനിയന്ത്രിക്കാനുമുള്ള പരിശീലനം നേടാൻ മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടാം. 

പുഷ്പഗിരി മെഡിക്കൽ കോളജ് പ്രതീക്ഷയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണ് ലേഖിക
E-mail: priyavarghese.cp@gmail.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com