ADVERTISEMENT

കേരളത്തിൽ 1970 നു ശേഷം ജനിച്ച തലമുറയെ ഒന്നു നോക്കൂ. അവര‍ിൽ പലരും ഇന്ന് 50ന്റെ പടിവാതിൽക്കലിൽ നിൽക്കുന്നു. മാത്രമല്ല ആഗോളവൽക്കരണം കൊണ്ട്  ലോകത്തിന്റെ ഏതു കോണിലും അവരെ കണ്ടുമുട്ടാം. കാരണം അതിൽ ഒട്ടനവധിപേർ കേരളക്കര വിട്ട് ജോലി തേടിപ്പോയവരാണ്. ഐടി മേഖലയിലെ വിപ്ലവവും നഴ്സിങ് മേഖലയിലെ നമ്മുടെ നേട്ടങ്ങളും ഗൾഫും വഴി സാമ്പത്തിക ഔന്നത്യം നേടിയവർ. എന്നാൽ യുദ്ധവും സാമൂഹിക അരാജകത്വവും പട്ടിണിയും പരിമിതികളും ഒന്നും ഇവർ അറിഞ്ഞിട്ടുണ്ടാവില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ബംഗ്ലദേശിനെ ചൊല്ലിയുള്ള യുദ്ധം കഴിഞ്ഞിരുന്നു. സാമൂഹിക വിപ്ലവങ്ങൾ പലതും നടന്നു കഴിഞ്ഞിരുന്നു. കാർഗിൽ യുദ്ധം പെട്ടെന്നവസാനിക്കുയും ചെയ്തു. 80 വർഷം മുമ്പ് യൂറോപ്പിൽ നടന്നപോലുള്ള യുദ്ധവും സാമ്പത്തിക ഞെരുക്കവും ആഹാരത്തിനുള്ള ദൗർലഭ്യതയും ഇവിടെ ഉണ്ടായിട്ടില്ല. ഗസ്റ്റപ്പോ എന്ന രഹസ്യപ്പൊലീസിനെ പേടിച്ച് ഒരു വീടിന്റെ രഹസ്യമുറിയിൽ കഴിയേണ്ടി വന്ന ആൻഫ്രാങ്ക് എന്ന ജൂത പെൺകുട്ടിയെപ്പോലെ ഇവിടെ ആർക്കും ജീവിക്കേണ്ടി വന്നിട്ടില്ല. ചൈനയിൽ നടന്നപോലെ ബുദ്ധിജീവികളെ ഹനിച്ചുകൊണ്ടുള്ള സാംസ്കാരിക വിപ്ലവവും ഇവിടെ ഉണ്ടായിട്ടില്ല. 

നമ്മുടെ രാജ്യം 70കളിൽ അനുഭവിച്ച ഹ്രസ്വമായ അടിയന്തരാവസ്ഥ ദിനങ്ങൾ ഇവരുടെ  ബാല്യകാലത്തു തന്നെ അവസാനിച്ചു. സോവിയറ്റ് യൂണിയനിൽ നടന്നപോലെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ തുറുങ്കലിലടക്കുവാൻ ഗുലാഗ് എന്ന മഞ്ഞുതടവറകൾ ഒന്നും തന്നെ ഇല്ലായിരുന്നു. 70 കളിൽ വിയറ്റ്നാം പോലെ യുവാക്കളിൽ ചലനം സൃഷ്ടിച്ച ഒരു പ്രശ്നവും നാം കണ്ടില്ല. നക്സൽ പ്രസ്ഥാനം പോലും പൊലീസിന്റെ ഇടപെടലും വിദേശത്ത്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ലഭിച്ച ജോലി സാധ്യതകൾ കൊണ്ടു പച്ചപിടിച്ചില്ല. പട്ടിണിയും സാംക്രമിക രോഗങ്ങളും നാം ഒരു പരിധിവരെ കീഴടക്കി കഴിഞ്ഞിരുന്നു. മറ്റ് പല ഇന്ത്യൻ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് നമ്മുടെ ജീവിത സാഹചര്യങ്ങൾ മുന്നിൽത്തന്നെ ആയിരുന്നു.

ലോകത്ത് എല്ലാ കോണുകളിലും നടക്കുന്ന ആക്രമ, അസമത്വങ്ങൾക്കെതിരെയും ഇങ്ങകലെ കേരളക്കരയിൽ കേരവൃക്ഷങ്ങളുടെ ശീതളച്ഛായയിൽ ഇരുന്ന് നാം എരിപൊരി കൊണ്ടു. ഇക്കാലമത്രയും താരതമ്യേന സുഖസൗകര്യങ്ങളിൽ വാഴുന്ന ഒരു തലമുറയ്ക്ക് ഇതാ ഓർക്കാപ്പുറത്ത് ഒരടി കിട്ടിക്കൊണ്ടിരിക്കുകയാണ്. ഒരു അണു നമ്മുടെ ഭാവിയെ ഉത്കണ്ഠയിലാക്കിയിരിക്കുന്നു. ഒരുപക്ഷേ കുറേയധികം പേർ ഈ വൈറസിന് ഇരയായേക്കാമെന്നത് നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. രോഗം മൂലമുള്ള സാമ്പത്തിക തകർച്ച പലരുടെയും ഭാവി അവതാളത്തിലാക്കുകയാണ് ചെയ്തത്. നാളെ എന്താകും എന്ന ഭയം നമ്മെ അലട്ടിക്കൊണ്ടേയിരിക്കുന്നു.

ഇതിൽ‌നിന്നു രക്ഷപ്പെട്ടു വരുന്നവർ അമേരിക്കയിലെ യുദ്ധാനന്തര തലമുറയെപ്പോലെ ‘ഫ്ലവർ ജനറേഷൻ’ ആയി മാറുമോ? കേരളത്തിലേക്കു തിരിച്ചെത്തുന്ന മലയളികളുടെ എണ്ണം ഈ പ്രതിസന്ധിക്കു ശേഷം കൂടുമോ? രാജ്യാന്തര മേഖലയിലെ രോഗാനന്തര സാമ്പത്തിക ക്ലേശങ്ങൾ നാട്ടിൽത്തന്നെ മറ്റു ജീവന മാർഗ്ഗങ്ങൾ തേടാൻ അവരെ പ്രേരിപ്പിക്കുമോ?

ഇങ്ങനെ പല സംശയങ്ങളും നമ്മളിൽ പലർക്കും തോന്നാം. എന്നാൽ ഒരു കാര്യം ഉറപ്പാണ്. നാളെ ഇതിൽനിന്നു രക്ഷനേടി വരുന്നവർക്ക് അവരുടെ പേരക്കുട്ടികളോടും പറയുവാൻ വരും ദിനങ്ങളും അതിലെ ദൈന്യതയും പല കഥകളായി ഉരുത്തിരിഞ്ഞു വരും.

(ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ നൂറോ സർജറി വിഭാഗം പ്രഫസറാണ് ലേഖകൻ)

English Summary : The cconomic and social impacts of Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com