ഡിന്നറിനു ക്ഷണിച്ച് ഗവർണർ, യാത്ര പ്രയാസമെന്നു ലാസർ; ലോക്ഡൗണിലെ നൂറാം പിറന്നാൾ ആഘോഷം
Mail This Article
ലോക്ഡൗൺ കാലത്ത് നൂറാം ജന്മദിനാഘോഷവുമായി ചിരിയങ്കണ്ടത്ത് ജോസഫ് ലാസർ. രാവിലെ തന്നെ അപ്രതീക്ഷിതമായി ഗവർണർ ആരിഫ് മുഹമദ് ഖാന്റെ ആശംസാ വിളിയെത്തി. ഗവർണർ ലാസറിനെ ഡിന്നറിനായി രാജ്ഭവനിലേക്ക് ക്ഷണിച്ചു. തനിക്കു പ്രായാധിക്യത്താൽ യാത്ര പ്രയാസമാണെന്നു പറഞ്ഞ ലാസറിന് ഗവർണറുടെ മറുപടി; ‘ഇനി കൊച്ചിയിലെത്തുമ്പോൾ ഞാൻ അങ്ങോട്ടു വന്നു കണ്ടോളാം’
പട്ടാളത്തിൽ ഇലക്ട്രീഷ്യനായി തുടങ്ങി മിലിറ്ററി എൻജിനിയറിങ് സർവീസിൽ സൂപ്രണ്ടായി വിരമിച്ച സി.ജെ. ലാസറിന്റെ ജീവിതം പട്ടാളജീവിതത്താൽ സംഭവബഹുലമാണ്. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന അവസരത്തിൽ 1943 ലാണ് ലാസർ ജോലി തേടി പട്ടാളത്തിലെത്തുന്നത്. തുടർന്നങ്ങോട്ടു വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച ലാസർ പട്ടാളസേവനങ്ങൾക്കൊടുവിൽ 1987 ലാണ് ഗിരിനഗറിൽ സ്ഥിരതാമസമാക്കുന്നത്. 2011ൽ വീണു പരുക്കേറ്റശേഷം നേരിട്ട അസ്വസ്ഥതകൾക്കുശേഷം 3 വർഷം മുമ്പ് പടമുകളിലെ സിഗ്നച്ചർ എജ്ഡ് കെയർ ഹോമിലെത്തി. ഇവിടെ 45 കൂട്ടുകാർക്കൊപ്പം അദ്ദേഹം ഇന്നും സജീവമായി തന്റെ ദിവസങ്ങൾ ചെലവഴിക്കുന്നു. കേക്കു മുറിച്ചും പായസം വിളമ്പിയുമായിരുന്നു പിറന്നാൾ ആഘോഷം.
ഇംഗ്ലണ്ടിൽനിന്ന് എത്തുന്ന മകനോടൊപ്പം ചെലവഴിക്കാൻ കാത്തിരുന്നതായിരുന്നു നൂറാം പിറന്നാൾ. പക്ഷേ, ലോക്ഡൗൺ കാരണം മകന് എത്താനായില്ല.
English Summary: Lasar 100 birthday, lock down