പെട്ടിമുടിയിലെ രണ്ടു വയസ്സുകാരിയും ചങ്ങാതിയായ നായ്ക്കുട്ടിയും; മനുഷ്യർ പകർത്തേണ്ട സ്നേഹബന്ധം
Mail This Article
പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട രണ്ടു വയസ്സുകാരിയുടെ ചങ്ങാതിയായ നായ്ക്കുട്ടിയുടെ ഫോട്ടോ ഇന്ന് എല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നു. കാണാതെ പോയ കളിക്കൂട്ടുകാരിയെ തേടി ഈ നായ്ക്കുട്ടി അലഞ്ഞു തിരിയുകയായിരുന്നു. ഒടുവിൽ തിരിച്ചറിയാനാവാത്ത വിധത്തിൽ രൂപം മാറിയ പെൺകുട്ടിയുടെ ജഡം ഈ നായ കണ്ടെത്തി.
രക്ഷാ പ്രവർത്തകർ അങ്ങനെയാണ് മൃതശരീരത്തെ വീണ്ടെടുത്തത്. വളർത്തു മൃഗങ്ങൾക്കും വിരഹ ദുഃഖമുണ്ടാകും. കാണാതെ പോയ ചങ്ങാതിക്കു വേണ്ടി വിലാപത്തോടെ ഈ പട്ടിക്കുട്ടി നടത്തിയ അലച്ചിൽ അതാണ് സാക്ഷ്യപ്പെടുത്തുന്നത്. വളർത്തു മൃഗങ്ങളെ സ്നേഹത്തോടെ പരിപാലിക്കുന്ന വ്യക്തികൾക്കൊക്കെ ഈ ജന്തുക്കളിൽ നിന്ന് അത്തരം സ്നേഹാനുഭാവങ്ങൾ ഉണ്ടായിട്ടുണ്ടാകും. ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നും അത്തരം സ്നേഹാനുഭാവങ്ങൾ ഉണ്ടാകാത്തതു കൊണ്ട് കാലശേഷം സ്വത്തെല്ലാം വളർത്തു മൃഗത്തിന് എഴുതി വച്ച സംഭവങ്ങൾ വിദേശ രാജ്യങ്ങളിൽ ഉണ്ടായിട്ടുണ്ട്.
നായ് കുട്ടിയോ പൂച്ചക്കുട്ടിയോ ചത്തു പോയതിനു ശേഷം ആ വിരഹ ദുഃഖം മൂലം വിഷാദത്തിൽ പെട്ട് പോകുന്നവരെ കണ്ടിട്ടുണ്ട്. അവർക്കു മാനസികാരോഗ്യ സഹായം നൽകിയിട്ടുമുണ്ട്. കൂവിയെന്ന ആ പട്ടിക്കുട്ടിയുടെ വേദന മനസ്സിലാകുന്നുണ്ട്. വലിയ വിരഹ ദുഃഖത്തിലാണ് ആ നായ് കുട്ടി. കളിക്കൂട്ടുകാരി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് പോയെന്ന് അതിന് എന്നു മനസ്സിലാകും ?
വെറ്റർനറി ശാഖയിൽ പക്ഷി മൃഗാദികളുടെ മനസ്സിന് സംഭവിക്കുന്ന ഇത്തരം വിഷമങ്ങൾ കൈകാര്യം ചെയ്യാറുണ്ടോയെന്ന് അറിയില്ല. കൂവിയെന്ന ആ മിണ്ടാപ്രാണിയും പെട്ടിമുടിയിലെ രണ്ട് വയസ്സുള്ള പെൺകുട്ടിയും തമ്മിലുള്ള സ്നേഹ ബന്ധം മനുഷ്യർ പകർത്തേണ്ടതുണ്ട്. മിണ്ടാൻ കഴിവുണ്ടാക്കുന്ന സവിശേഷ തലച്ചോറാണോ മനുഷ്യർ തമ്മിലുള്ള സ്‌നേഹത്തിൽ പല തരം വിഷാംശങ്ങൾ കലർത്തുന്നത് ?
ധന മോഹം, രാഷ്ട്രീയ വൈര്യം, വർഗീയത, പ്രാദേശികത -ഇങ്ങനെ വിഷമായി ചേരുന്ന വിഷയങ്ങളുടെ ലിസ്റ്റ് നീളുന്നു. ഇത്തരം വിഷങ്ങളുടെ പരധീനതയില്ലാതെ നമുക്ക് പെട്ടിമുടിയിലെ ഈ പട്ടിക്കുട്ടിയെയും പെൺകുട്ടിയേയും പോലെ പരസ്പരം സ്നേഹിക്കാം. മാനവീയതയുടെ സന്ദേശം ഉയർത്തിക്കാട്ടിയ കൂവിയെന്ന പട്ടിക്കുട്ടിയുടെ "മനുഷ്വത്വത്തെ " പ്രണയിക്കാം . അതാകട്ടെ സ്വാതന്ത്ര്യ ദിന സന്ദേശം.