ADVERTISEMENT

കുട്ടികൾ കഴിക്കുന്ന ഭക്ഷണവും അവരുടെ ഏകാഗ്രതയും തമ്മിൽ ബന്ധമുണ്ടോ? കോവിഡ് കാലത്ത് ക്ലാസുകളെല്ലാം ഓൺലൈനിൽ ആയതിനാൽ കുട്ടികൾ കൂടുതൽ സമയവും വീട്ടിൽ തന്നെയാണ് ചെലവഴിക്കുന്നത്. ഹോട്ടലുകളിൽ പാഴ്സൽ സർവീസ് ഉള്ളതിനാൽ പുറമേ നിന്ന് ഓർഡർ ചെയ്ത് ഭക്ഷണം കഴിക്കുന്ന ശീലത്തിനു മാറ്റം വന്നിട്ടുമില്ല. മാത്രമല്ല കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്തുകൊടുക്കാൻ ഇപ്പോൾ അമ്മമാർക്കും ധാരാളം സമയമുണ്ട്. 

എന്നാൽ കഴിക്കുന്ന ഭക്ഷണം കുട്ടികളുടെ പഠനത്തിലുള്ള ഏകാഗ്രത കുറയ്ക്കുന്നുണ്ടോ എന്നതും ചിന്തിക്കേണ്ടതാണ്. ഡോക്ടർമാർ പറയുന്നത്, കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിച്ച ശേഷമുള്ള മണിക്കൂറുകൾ കുട്ടികൾക്ക് ഏകാഗ്രത കുറവായിരിക്കും എന്നാണ്. മുതിർന്നവരുടെ കാര്യത്തിലും ഇതേ പ്രശ്നമുണ്ട്.  ദ് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധപ്പെടുത്തിയത്. സസ്യ എണ്ണയിൽനിന്നും മാംസത്തിൽനിന്നുമുള്ള കൊഴുപ്പിനേക്കാൾ സാറ്റുറേറ്റഡ് ഫാറ്റ്  അഥവാ പൂരിത കൊഴുപ്പ് ആണ് പ്രധാനമായും വില്ലൻ. സാറ്റുറേറ്റഡ് ഫാറ്റിന്റെ അമിത ഉപയോഗം ഹൃദയസംബന്ധമായ തകരാറുകൾക്ക് കാരണമാകുമെന്ന് മുൻപേ തെളിയിക്കപ്പെട്ടതാണ്. 

മനുഷ്യന്റെ കുടലും തലച്ചോറും തമ്മിൽ പ്രത്യേക തരത്തിൽ പാരസ്പര്യം നിലനിൽക്കുന്നതായാണ് ആധുനിക പഠനം അവകാശപ്പെടുന്നത്. ഗട്ട്– ബ്രെയിൻ ആക്സിസ് എന്നാണ് ഡോക്ടർമാർ ഇതിനെ വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഒരു സംഘം ആളുകളുടെ ഭക്ഷണക്രമം പഠിച്ചുകൊണ്ടാണ് ഗവേഷകർ ഇതുസംബന്ധിച്ച നിഗമനത്തിൽ എത്തിയത്. ഇവരിൽ ഒരു സംഘം ആളുകൾക്ക് ഉയർന്ന അളവിൽ കൊഴുപ്പടങ്ങിയ ഭക്ഷണവും രണ്ടാമത്തെ സംഘത്തിൽ പെട്ടവർക്ക് കൊഴുപ്പ് തീരെ കുറഞ്ഞ അളവിലുള്ള ഭക്ഷണവും നൽകി. ഭക്ഷണം കഴിച്ച ശേഷമുള്ള ഏതാനും മണിക്കൂർ നേരത്തേക്ക് ഇവരുടെ ശ്രദ്ധ, ഏകാഗ്രത, തുടങ്ങിയവയും പഠനത്തിനു വിധേയമാക്കി. 

ഉയർന്ന അളവിൽ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഏകാഗ്രത കുറഞ്ഞതായി കണ്ടെത്തി. ഇവരുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ (കൊഗ്നിറ്റീവ് സ്കിൽസ്) ഉയർന്ന തോതിൽ കൊഴുപ്പടങ്ങിയ ഭക്ഷണം തൽക്കാലത്തേക്കു മന്ദീഭവിപ്പിച്ചതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികൾക്ക് ഉയർന്ന അളവിലുള്ള ഭക്ഷണം അമിതമായി കൊടുക്കുന്നത് അവരുടെ പഠനത്തിലുള്ള ഏകാഗ്രതയെ ബാധിക്കുമെന്ന നിഗമനത്തിൽ ഗവേഷകർ എത്തിച്ചേർന്നത്.  

English Summary: Fatty food and cognitive skills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com