ADVERTISEMENT

പതിനാലു വയസ്സുകാരനു ദേഷ്യം വരുമ്പോൾ മാതാപിതാക്കളെ ചീത്ത പറയുന്നു. അവർ വഴക്കിടുമ്പോൾ പറയുന്ന അസഭ്യങ്ങൾ തന്നെയാണ് പ്രയോഗിക്കുന്നത്. കെട്ടിയിട്ടു തല്ലി നോക്കിയിട്ടു ഫലമില്ല. വീടിനു പുറത്തു ശാന്തപ്രകൃതമാണ്. എന്ത് ചെയ്യണമെന്നാണ് അറിയേണ്ടത്.  

മകന്റെ ഇത്തരത്തിലുള്ള പ്രതികരണശൈലിക്ക് മാതൃക കാട്ടിയതു മാതാപിതാക്കൾ ‌തന്നെയാണെന്ന് തുറന്നു സമ്മതിച്ചത് നന്നായി. ചെറുപ്രായം മുതൽ ഇവൻ കേട്ടും കണ്ടും ശീലിച്ചത് കൗമാരത്തിലെത്തിയപ്പോൾ മാതാപിതാക്കളുടെ നേരെയെടുത്തുവെന്ന് സാരം. കുടുംബാന്തരീക്ഷത്തിൽ കുട്ടികളുടെ മുൻപിൽ മുതിർന്നവർ കാട്ടിക്കൂട്ടുന്ന കുരുത്തക്കേടുകളും കലാപങ്ങളുമൊക്കെ ഇളം മനസ്സുകളെ നോവിക്കും. കോപം മൂക്കുന്ന വേളകളിൽ അതിൽ ചിലതൊക്കെ വീട്ടിൽതന്നെ പ്രയോഗിച്ചു തുടങ്ങും. അതുകൊണ്ട്  ഇത്തരം വഴക്കുകളും ചീത്തപറച്ചിലുമൊക്കെ വീട്ടിൽ നിന്ന് ഒഴിവാക്കണം. ഇതൊക്കെ കുട്ടികളുടെ സ്വഭാവത്തിൽ വിഷം കലർത്താനിടയുണ്ടെന്നും അറിയണം. അതിനാൽ മാതാപിതാക്കൾക്കു വേണം വീട്ടിൽ നല്ല നടപ്പുകൾ.

അഭിപ്രായവ്യത്യാസങ്ങള്‍ സ്വകാര്യമായും ശാന്തവുമായി ചർച്ച ചെയ്യണം. കുട്ടികളുടെ മുൻപിൽ വച്ചുള്ള കടിപിടി വേണ്ട. ആദ്യം ഈ നല്ല മാതൃക പാലിച്ചിട്ടു സ്നേഹപൂർവ്വം തിരുത്താൻ നോക്കുക. അപ്പോഴേ മാർഗനിർദ്ദേശങ്ങൾ ഫലിക്കൂ. കെട്ടിയിട്ടു തല്ലുമ്പോൾ തല്ലുന്നവരുടെ രോഷമടങ്ങിയേക്കും. പക്ഷേ കുട്ടികളുടെ മനസ്സിൽ തിരുത്തൽ ഉണ്ടാകണമെന്നില്ല. ശരികൾ ചെയ്തു കാണിച്ചു കൊടുത്തിട്ട് തെറ്റ് ചൂണ്ടികാണിക്കുക. നിങ്ങൾ ചെയ്തതല്ലേ ഇതൊക്കെയെന്നു അവർ ചോദിച്ചേക്കും. ഞങ്ങൾ ചെയ്തതും തെറ്റെന്ന് സമ്മതിക്കുക. അങ്ങനെ ചെയ്താൽ കുട്ടികളുടെ മുൻപിൽ കൊച്ചായി പോകുമെന്ന വിചാരം വേണ്ട. വീഴ്ചകൾ സ്വയം സമ്മതിക്കാനും. പരിഹരിക്കാനുമുള്ള മറ്റൊരു മാതൃക അപ്പോഴുണ്ടാകും. 

English Summary : Parenting tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com