ADVERTISEMENT

അമ്മയെ മകൻ തല്ലുകയും പുലഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ മനസ്സ് നൊന്തു പോയവർ ഏറെയാണ്. വീടിന്റെ നാലു ചുവരുകളിൽ ആരുമറിയാതെ ഒതുങ്ങി പോകുന്ന ‌എത്രയോ  പീഡനങ്ങൾ ഇങ്ങനെ സംഭവിക്കുന്നു.

പീഡനം പല വിധം

അസഭ്യം പറച്ചിലും താഴ്ത്തി പറയലുമൊക്കെ  വാക്കുകൾ കൊണ്ടുള്ള മുറിവേൽപ്പിക്കലാണ്. ഉപദ്രവിക്കുമെന്നും ആത്മഹത്യ ചെയ്യുമെന്നൊക്കെയുള്ള ഭീഷണികൾ ഉയർത്തിയുള്ള വൈകാരിക ബ്ലാക്ക് മെയ്‌ലിങ്ങിന്  വിധേയരാകുന്ന മാതാപിതാക്കളുണ്ട്. ഉന്തിയോ കൈ പിടിച്ചു തിരിച്ചോ അടിച്ചൊവൊക്കെ ശാരീരിക വേദനകൾ ഉണ്ടാക്കുന്ന മക്കളുമുണ്ട്‌. സ്വത്ത് തട്ടിയെടുത്തോ ധനപരമായി പറ്റിച്ചോ സങ്കടപ്പെടുത്തുന്ന കക്ഷികളുമുണ്ട്. ജീവിത സായാഹ്നത്തിൽ മക്കളിൽ നിന്ന് ഇത്തരം ദുരിതങ്ങൾ ഉണ്ടായാൽ ആരും തളർന്നു പോകും.

എന്തുകൊണ്ട് ഈ മക്കൾ ഇങ്ങനെ ?

മാതാ പിതാക്കളെ വൈകാരികമായി തളർത്തി മേൽക്കോയ്മ നേടലും നിയന്ത്രണം പിടിച്ചെടുക്കലും ഇത്തരത്തിലെ പീഡനങ്ങളിൽ ചിലപ്പോൾ നിഴലിക്കാം. പലർക്കും കോപമടക്കാനുള്ള വൈഭവം ഉണ്ടാകില്ല. സ്വന്തം ആഗ്രഹങ്ങൾക്ക് തടസ്സം പറയുന്ന പിതാവിനോടോ മാതാവിനോടോ ദേഷ്യം പ്രകടിപ്പിക്കുന്നതും അക്രമം കാട്ടുന്നതുമാണ് ഇവരുടെ സ്റ്റൈൽ.  ലഹരിയുടെയോ മദ്യത്തിന്റെയോ പിടിയിലാകുമ്പോൾ അതിക്രമങ്ങളുടെ ശക്തി കൂടും. ജന്മം നൽകിയവരെ ആദരിക്കണമെന്ന മൂല്യ ബോധമൊന്നും ഇത്തരക്കാരുടെ മനസ്സിലുണ്ടാവില്ല .

മക്കൾ ഇങ്ങനെയാകുന്നത് വളർത്തു ദോഷം കൊണ്ടല്ലേയെന്ന നിരീക്ഷണം തള്ളി കളയാൻ പറ്റില്ല. അമിത ലാളന ഇത്തരം വ്യക്തിത്വങ്ങളെ ഉണ്ടാക്കാം, അമിത നിയന്ത്രണവും ശിക്ഷണവും പ്രശ്നമാണ്. പക്വമായ സ്നേഹവും കരുതലും അനുഭവിച്ചു വളരുന്നവരിൽ ഇമ്മാതിരി കുഴപ്പങ്ങൾ കുറവാണ്. നിങ്ങൾ സ്നേഹിച്ചിട്ടില്ലെന്നൊക്കെ പഴി പറഞ്ഞു കയ്യൂക്കുള്ള കാലത്തു മാതാപിതാക്കളെ ഉപദ്രവിക്കുന്നതിനെ ന്യായികരിക്കാൻ പറ്റില്ല. പീഡനം തിന്മ  തന്നെയാണ് .

സൂചനകൾ നേരത്തെ തിരിച്ചറിയാം, തിരുത്താം

നിയന്ത്രണങ്ങളും നിയമങ്ങളും സ്നേഹ പ്രകടങ്ങനളുമൊക്കെ ചേരും പടി  ചേർത്തുള്ള നല്ല വളർത്തൽ ശൈലികൾ സ്വീകരിച്ചാൽ ഉപദ്രവങ്ങൾ മക്കളിൽ നിന്നു  നേരിടേണ്ടി വരില്ല. ഭാവിയിൽ പീഡിപ്പിക്കാൻ ഇടയുണ്ടെന്ന സൂചന നൽകുന്ന പെരുമാറ്റങ്ങൾ ബാല്യത്തിലും കൗമാരത്തിലും തിരിച്ചറിയണം. തിരുത്തുകയും വേണം. ആ പ്രായത്തിൽ എളുപ്പമാണ്. മാതാ പിതാക്കൾക്ക് കൂടുതൽ നിയന്ത്രണം ഉണ്ടാക്കും .തിരുത്തലില്ലാതെ യൗവനത്തിലേക്ക് വളർന്നു കഴിഞ്ഞാൽ പിന്നെ ബുദ്ധിമുട്ടാകും.

ആഗ്രഹങ്ങൾ നിരാകരിക്കുമ്പോൾ മാതാപിതാക്കളെ ഭയപ്പെടുത്തുന്ന പെരുമാറ്റങ്ങൾ പ്രകടിപ്പിക്കുന്നവരെ ശ്രദ്ധിക്കണം.  ഈ പരിപാടി ശരിയാവില്ലെന്ന വ്യക്തമായ ബോധം അപ്പോൾതന്നെ നൽകാം. മക്കളുടെ വായിൽ നിന്ന് വരുന്ന പരുഷ വാക്കുകളും ശബ്ദ വ്യത്യാസവും നോട്ടത്തിലെ കോപവുമൊക്കെ അപ്പോഴേ തിരുത്തണം.  ഇതങ്ങ് വളർന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.

ആവർത്തിക്കുന്ന നിഷേധ സ്വഭാവങ്ങൾ അപായ സൂചനയാണ്. മാതാപിതാക്കൾ അനുശാസിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും നിർദ്ദോഷമായി  അവഗണിച്ചാവും തുടങ്ങുക. അനുസരിക്കാൻ മനസ്സില്ലെന്ന കൃത്യമായ സന്ദേശം അതിലുണ്ടാവും. ചോദ്യം ചെയ്യുമ്പോൾ പതിയെ എതിർ ശബ്ദം ഉയർത്താൻ തുടങ്ങും. ഇതും സ്നേഹ പൂർവമായ ഇടപെടലിലൂടെ മാറ്റിയെടുക്കണം .

തന്നിഷ്ടം നടക്കാതെ വരുമ്പോഴുള്ള ചേഷ്ടകളിൽ പതിയെ അക്രമ ഭാവം കയറി വരുമ്പോൾ അതിനു മൂക്കു കയറിടാൻ പറ്റണം. വാതിൽ വലിച്ചടക്കൽ, കയ്യിൽ കിട്ടുന്നത് എറിഞ്ഞു തകർക്കൽ പിന്നെ സ്വയം ഉപദ്രവിക്കൽ അങ്ങനെയാണ് അക്രമങ്ങളുടെ തുടക്കം. താമസിയാതെ മാതാ പിതാക്കൾക്ക് നേരെയും ചില്ലറ ശല്യങ്ങൾ ആരംഭിക്കും. അമ്മയിൽ നിന്നാവും തുടങ്ങുന്നത്. പ്രതിരോധം  ദുർബലമാകുമ്പോൾ പീഡനങ്ങളുടെ തീവ്രത കൂടി വരും. മാതാപിതാക്കളിൽ പേടി പടരുന്നത് ഇതിനു വലിയ ഉത്തേജനവുമാകും.

സ്നേഹം മൂലം മക്കളുടെ കുരുത്തക്കേടുകൾ ചില ‘അമ്മ’ മനസ്സുകൾ സഹിക്കും. പരാതി  പറയാത്തത് ഈ സ്വഭാവത്തിന് വളവുമാകും. തല്ലു കൊള്ളുന്നവരിൽ അമ്മമാരാണ് കൂടുതൽ. 

സ്നേഹം വെടിയാതെ കർശനമായി നേരിടണം

മക്കളുടെ പരാക്രമങ്ങൾക്കെതിരെ അപ്പനും അമ്മയും ഒറ്റക്കെട്ടായിതന്നെ നിൽക്കണം. അക്രമം അമ്മയോട് മാത്രമെന്ന് കരുതി അച്ഛൻ പ്രതികരിക്കാതെ നിൽക്കുമ്പോൾ അത് ആ സ്വഭാവത്തിന് പച്ചക്കൊടി കാണിക്കലായി മാറും. നാളെ ചിലപ്പോൾ കൈ ഇങ്ങോട്ടും ഉയർന്നേക്കും. ഭയം കൊണ്ടോ മക്കളല്ലേയെന്ന ഇളവ് കാട്ടിയോ മിണ്ടാതിരുന്നാൽ ഈ പീഡനം ആവർത്തിക്കും. അവനവന്റെ നോവുകൾ മാത്രമല്ല പ്രശ്നം. പ്രിയപ്പെട്ടവരെ തല്ലുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ഒരു സ്വഭാവ വൈകല്യത്തിന് വളമിട്ട് കൊടുക്കുകയും ചെയ്യും. നാളെ അത് ജീവിത പങ്കാളിയോടാകും. പിന്നെ അവരുടെ മക്കളോടും. അതുകൊണ്ട് ഇത് തടയുവാനുള്ള ധൈര്യം സംഭരിച്ച മതിയാകൂ .

പുലഭ്യം പറയലും ഉപദ്രവിക്കലുമൊക്കെ ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്ന ഓർമപ്പെടുത്തൽ മക്കൾ വളർന്നു വരുന്ന എല്ലാ കാലഘട്ടത്തിലും നൽകണം. സ്നേഹം വെടിയാതെ അത് കർശനമായി നടപ്പിലാക്കുകയും വേണം. ഈ ഗാർഹിക നിയമം ലംഘിച്ചാലുള്ള പ്രത്യാഘാതങ്ങൾ ഓരോ പ്രായത്തിലും കൃത്യമായി പറയണം. നടപ്പിലാക്കണം.

മുതിർന്ന മക്കൾ ഈ നിർദ്ദേശം വക വയ്ക്കാതെ പീഡന മാർഗം തുടർന്നാൽ സുരക്ഷയായി പൊലീസിന്റെയോ സുഹൃത്തുക്കളുടെയോ സഹായം തേടുമെന്ന മുന്നറിയിപ്പുകൾ നൽകണം. മക്കളെ നാണം കെടുത്താനുള്ള മടി കൊണ്ടും സ്വയം അപഹാസ്യരാകുമോയെന്ന ആശങ്ക മൂലവും ഇതൊന്നും മാതാ പിതാക്കൾ ചെയ്യില്ലെന്ന ഒരു വിശ്വാസമുണ്ട്. അത് മക്കൾ ചൂഷണം ചെയ്യാറുമുണ്ട്. വേണ്ടി വന്നാൽ ഇത്തരം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരാം. അതിൽ ദുരഭിമാനം വേണ്ട. സ്വന്തം സുരക്ഷയും നോക്കണമല്ലോ?

മാതാ പിതാക്കളോട് പരിഭവിക്കാം, പിണങ്ങാം, എതിർപ്പുകൾ പ്രകടിപ്പിക്കാം. പക്ഷേ അതിനായി അവരുടെ മനസ്സിനെയും ശരീരത്തെയും മുറിവേൽപ്പിക്കുന്ന രീതികൾ പ്രയോഗിക്കുന്നത് ഒരു വൈകല്യമാണ്. മകന്റെ പീഡനത്തിൽ ഉള്ളു നൊന്തു കരയുന്ന അമ്മയുടെ ദൃശ്യം ചുരുങ്ങിയ പക്ഷം ഈ ബോധമെങ്കിലും ഉണ്ടാക്കട്ടെ. കേസായപ്പോഴും മകനെ കുറ്റപ്പെടുത്താൻ മടിച്ച ആയമ്മ നിരവധി മാതാപിതാക്കളുടെ പ്രതീകമാണ് .

(കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ മാനസികാരോഗ്യ വിദഗ്ധനാണ് ലേഖകൻ )

English Summary : Beating parents : psychological views

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com