ADVERTISEMENT

അച്ഛനമ്മമാരെ മക്കൾ നോക്കാത്തതുമായി ബന്ധപ്പെട്ട പരാതികൾ സംസ്ഥാനത്ത് ഏറുന്നു. എന്നാൽ എവിടെ, എങ്ങനെ പരാതിപ്പെടണമെന്നറിയാത്തതിനാലും നിയമം സംബന്ധിച്ച അവബോധമില്ലായ്മയും കാരണം പൊലീസ് സ്റ്റേഷനുകളിൽ ഒത്തുതീർപ്പുകളിൽ അവസാനിക്കുകയാണ് പല പരാതികളും.

അച്ഛനമ്മമാരെ മക്കൾ നോക്കുന്നില്ലെങ്കിൽ അതിനു പരിഹാരമുണ്ട്. മക്കളോ ഉത്തരവാദിത്തപ്പെട്ടവരോ വയോജനങ്ങളെ സംരക്ഷിക്കുന്നില്ലെങ്കിൽ 2007ലെ ‘മെയ്ന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൻസ് ആക്ട്’ പ്രകാരം മെയ്ന്റനൻസ് ട്രൈബ്യൂണൽ പരാതികൾ സ്വീകരിക്കും. മെയ്ന്റനൻസ് ട്രൈബ്യൂണലിൽ നേരിട്ടോ പൊലീസ് മുഖേനയോ പരാതി നൽകാം. പരാതി അന്വേഷിച്ച ശേഷം ഇരു ഭാഗങ്ങളുടെയും വാദങ്ങൾ കേൾക്കും. ആക്ട് അനുസരിച്ച് ട്രൈബ്യൂണലിനുളള അധികാരങ്ങൾ താഴെ പറയുന്നു:

1. മക്കളിൽ നിന്ന് ഒരു മാസം 10,000 രൂപ വരെ ജീവനാംശം നൽകാൻ വിധിക്കാം.

2. 2008ന് ശേഷം അച്ഛനമ്മമാർ നൽകിയ ദാനാധാരങ്ങൾ റദ്ദാക്കാം.

3. മൂന്ന് മാസത്തിനുളളിൽ വിധി നടപ്പിലാക്കിയില്ലെങ്കിൽ മക്കൾക്ക് വാറന്റ് അയയ്ക്കാം.

നിയമം വന്ന വഴി

പ്രായമായ മാതാപിതാക്കളെയും വയോജനങ്ങളെയും സംരക്ഷിക്കാൻ 2007 മുതൽ ഇന്ത്യാ ഗവൺമെന്റ് നിയമം പാസാക്കി– മാതാപിതാക്കളുടേയും പ്രായമായവരുടേയും സംരക്ഷണ–ക്ഷേമകാര്യ നിയമം (മെയ്ന്റനനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺ).

തൂത്തുക്കുടി സ്വദേശികളായ ശിലുവൈ (84) ഭാര്യ അരുളമ്മാൾ (80) എന്നിവരാണു 2011–ൽ ഈ നിയമത്തിന്റെ വെളിച്ചത്തിൽ സംരക്ഷണം ആവശ്യപ്പെട്ടു മകനും മരുമകൾക്കുമെതിരെ ആദ്യ കേസ് ഫയൽ ചെയ്തത്. നിയമം നടപ്പിലാക്കാൻ സ്ഥാപിക്കുന്ന ട്രൈബ്യൂണൽ മുൻപാകെ എത്തുന്ന കേസുകളിൽ നോട്ടിസ് നൽകി 90 ദിവസത്തിനകം തീർപ്പാക്കണം.

കേരളത്തിൽ ആർഡിഒ കോടതിയാണ് ഇത്തരം പരാതികൾ പരിഗണിക്കുന്നത്. പലപ്പോഴും ഇത്തരം കേസുകളിൽ ആർഡിഒ കോടതിയുടെ തീരുമാനങ്ങളിൽ ഹൈക്കോടതി പോലും ഇടപെടാറില്ല.സ്വന്തമായി വരുമാനമില്ലാത്ത മാതാപിതാക്കളിൽ ആരുടെയെങ്കിലും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാൻ മക്കൾ, ചെറുമക്കൾ എന്നിവർ മാസം 10,000 രൂപവരെ നൽകാനുള്ള വിധി പുറപ്പെടുവിക്കാൻ ട്രൈബ്യൂണലിന് അധികാരമുണ്ട്. ഉചിതമായ ഏതുഘട്ടത്തിലും ഇത്തരം വിധികളിൽ മാറ്റം വരുത്താനും അധികാരമുണ്ട്.

ഓർക്കുക

മുതിർന്ന വ്യക്തികളുടെ സ്വത്തും പണവും സ്വന്തമാക്കുന്നവർക്ക് അവരെ സംരക്ഷിക്കാൻ നിയമപ്രകാരം ബാധ്യതയുണ്ട്. ഈ കടമ പൂർത്തീകരിക്കാത്ത കേസുകളിൽ സ്വത്തും പണവും സ്വന്തമാക്കിയ നടപടിക്കെതിരെ വഞ്ചാനാക്കുറ്റത്തിനു ക്രിമിനൽ കേസെടുക്കാം. ഇത്തരം കേസുകളിൽ സ്വത്തും പണവും കൈമാറിയ പ്രമാണങ്ങളെ അസാധുവാക്കാൻ ട്രൈബ്യൂണലിനു കഴിയും.

പ്രത്യേകം ഓർക്കാൻ

 ഇത്തരം കേസുകളിൽ നടപടി സ്വീകരിക്കുന്നതിനാവണം പൊലീസ് മുൻഗണന നൽകേണ്ടത്  ഇത്തരം കേസുകളിൽ കക്ഷികൾക്കു വേണ്ടി ഹാജരാവാൻ അഭിഭാഷകർക്ക് അനുവാദമുണ്ടായിരുന്നില്ല. (കേരള ഹൈക്കോടതി പിന്നീട് ഇത്തരം കേസുകളിൽ അഭിഭാഷകർക്കു ഹാജരാവാൻ അനുവാദം നൽകി).

 നിയമപ്രകാരം സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരാളെ ഉപേക്ഷിക്കുന്നതു മൂന്നു മാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

 അറുപതു വയസ്സ്  പൂർത്തിയായ എല്ലാവർക്കും ഈ നിയമത്തിന്റെ സംരക്ഷണം ലഭിക്കും.  പരാതി പറയാൻ പോലും ത്രാണിയില്ലാത്തവരുടെ കാര്യത്തിൽ ട്രൈബ്യൂണലിനു സ്വമേധയാ മക്കൾക്കെതിരെ കേസെടുക്കാൻ കഴിയും.

 മുതിർന്ന ആൾ തനിച്ച് താമസിക്കുമ്പോഴും മുതിർന്ന ദമ്പതികൾ മാത്രം താമസിക്കുമ്പോഴും എപ്പോഴും വീട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.

 അപരിചിതർ വന്നാൽ സൂക്ഷിച്ചു വേണം അവരോട് പെരുമാറാൻ, വീട്ടിലെ താമസക്കാരുടെ വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കരുത്.

 എടിഎം കാർഡ് ഉപയോഗിച്ച് പണം എടുക്കാൻ അറിയാത്ത മുതിർന്നവർ അപരിചിതരെ പണം എടുക്കാനായി ഏൽപിക്കരുത്.

 ആശുപത്രികളിലും മറ്റും എത്തുമ്പോൾ പരിചയം നടിച്ച് അടുത്തുകൂടുന്നവരെ സൂക്ഷിക്കണം.

 അടുത്ത വീടുകളുമായി നിരന്തരം സമ്പർക്കം ഉണ്ടാക്കുകയും അസ്വഭാവികമായി എന്തെങ്കിലും തോന്നിയാലും അപരിചിതരുടെ സാന്നിധ്യം കണ്ടാലും അയൽവാസികളെ അറിയിക്കുകയും അടുത്തുള്ള പൊലീസിൽ വിവരം അറിയിക്കുകയും ചെയ്യണം.

English Summary : Old age health care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com