ADVERTISEMENT

ജലാശയത്തിൽ വീണുള്ള മുങ്ങിമരണങ്ങൾ ഇപ്പോൾ വർധിച്ചുവരുന്നു. ബാത് ടബ്ബിൽ മുങ്ങി മരിച്ച നടി ശ്രീദേവിയും വീട്ടിലെ നീന്തൽക്കുളത്തിൽ വീണു മരിച്ച, ഗായിക ചിത്രയുടെ മകൾ നന്ദനയും മലങ്കര ജലാശയത്തിൽ മുങ്ങിമരിച്ച നടൻ അനിൽ നെടുമങ്ങാടും ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദനയും തുടങ്ങി കൺമുന്നിൽ നിറയുന്ന ഇത്തരം അപകടവാർത്തകൾ നിരവധിയാണ്. ഒരു നിമിഷത്തെ അശ്രദ്ധയാകാം പലരുടെയും ജീവൻ നഷ്ടപ്പെടുത്തുന്നത്. 

മുങ്ങിമരണം വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം അപകടങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ വിവിധ പദ്ധതികളിലൂടെ ഊർജിത നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി 3150 വിദ്യാർഥികൾക്കു പ്രാഥമിക നീന്തൽ പരിശീലനം നൽകുകയും പാഠ്യപദ്ധതിയിൽ നീന്തൽ പരിജ്ഞാനം ഉൾപ്പെടുത്തുന്നതിനു വിദ്യാഭ്യാസ വകുപ്പിനും എസ്‌സിഇആർടി ഡയറക്ടർക്കും ശുപാർശ നൽകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

എന്ത് അപകടം ഉണ്ടായാലും പ്രഥമശുശ്രൂഷ പ്രധാനമാണ്. വെള്ളത്തിൽ മുങ്ങിയാലുള്ള പ്രഥമ ശുശ്രൂഷ അറിയാം

∙ കമിഴ്ത്തി കിടത്തി കൈ രണ്ടും ശരീരത്തിന്റെ ഇരുവശത്തും വച്ചു തല ഒരുവശത്തേക്കു ചരിച്ചു വയ്ക്കണം. വായിൽ നിന്നു, കല്ല്, മണ്ണ് ചെളി എന്നിവയുണ്ടെങ്കിൽ മാറ്റണം.

∙ കിടക്കുന്നയാളുടെ ഇടതു വശത്തു മുട്ടു കുത്തി നിന്നു രണ്ടു കൈകളും വാരിയെല്ലിന്റെ ഇടതുവശത്തും ചേർത്തു വിടർത്തിപ്പിടിച്ച് നെഞ്ച് തറയോടു ചേർത്ത് അമർത്തണം. ശരീരത്തിന്റെ ഭാരം മുഴുവൻ കൈകളിൽ നൽകി വേണം ചെയ്യാൻ. ഇങ്ങനെ 16,20 പ്രാവശ്യം ചെയ്യാം.

∙ മലർത്തി കിടത്തി വായോടു വായ് ചേർത്തു വച്ചു ശക്തിയായി ഊതി ശ്വാസം കൊടുക്കാം.

∙ തുടർന്ന് ഒരാൾ നെഞ്ചിന്റെ ഇരുവശത്തും ശക്തിയായി അമർത്തുക. ഇതു നാലു പ്രാവശ്യം ചെയ്തു കഴിഞ്ഞ് അടുത്തയാൾ ഒരു പ്രാവശ്യം വായോടു വായ് ചേർത്തു ശ്വാസം നൽകാം. 4:1 എന്ന അനുപാതത്തിൽ ഇതു തുടരാം.

∙ ശരീരം തിരുമ്മി ചൂടാക്കുക, രക്തസ്രാവം ഉണ്ടെങ്കിൽ തടയാൻ വേണ്ടതു ചെയ്യുക, മുഷ്ടി ചുരുട്ടി നെഞ്ചിന്റെ നടുവിലായി കുത്തുക എന്നിവയും ചെയ്യാം.

ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ 

∙ മദ്യപിച്ചോ ലഹരി പദാർഥങ്ങൾ ഉപയോഗിച്ചതിനു ശേഷമോ ജലാശയങ്ങളിൽ ഇറങ്ങരുത്. 

∙വള്ളത്തിൽ യാത്ര ചെയ്യുന്നത് ഇരുന്നു മാത്രം. 

∙ അപസ്മാര ബാധ, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ ഇറങ്ങരുത്. 

∙സാഹസികരംഗങ്ങൾ അഭിനയിക്കുന്നതിനായി കൈകാലുകൾ കെട്ടിയും മുഖം മറച്ചും ഉള്ള അഭ്യാസങ്ങൾ ജലാശയങ്ങളിൽ നടത്തരുത്. 

∙ വെള്ളത്തിൽ മുങ്ങിപ്പോയ ആളെ പുറത്തെടുത്തു കഴിഞ്ഞാൽ തല വശത്തേക്ക് ചരിച്ചു കിടത്തി വയറു ഭാഗത്ത് അമർത്തി ഉള്ളിലുള്ള വെള്ളം പരമാവധി പുറത്തു കളയുക. ഉടൻ കൃത്രിമ ശ്വാസം നൽകുകയും വേണം.

കുഞ്ഞുങ്ങൾക്കു വേണം കൂടുതൽ ശ്രദ്ധ

കുട്ടികളുടെ അപകടമരണങ്ങൾ ആവർത്തിക്കുമ്പോൾ വേണം ഇരട്ടി ജാഗ്രത. 

∙ കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കരുത്. അപകടകരമല്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ മാത്രം കളിക്കാൻ അനുവദിക്കുക. 

∙ കുളിമുറിയിൽ വെള്ളം നിറച്ച ബക്കറ്റിനരികിൽ കുഞ്ഞിനെ തനിച്ചു നിർത്തരുത്. 

∙ ചെറിയ മുത്തുകൾ, ബട്ടൻസ്, വിത്തുകൾ, നാണയം, കല്ലുകൾ ഇവ സൂക്ഷിക്കണം. 

∙ റോഡിനു സമീപത്തോ ടെറസിലോ കളിക്കാൻ അനുവദിക്കരുത്. 

∙ മേശയുടെ മുകളിൽ കൊച്ചുകുഞ്ഞുങ്ങളെ തനിയെ ഇരുത്തരുത്. 

∙ കുട്ടികളുള്ള വീട്ടിൽ സൂചി, സേഫ്റ്റി പിൻ എന്നിവ അലക്ഷ്യമായി ഇടരുത്. 

∙ ജലാശയങ്ങൾ വീടിന്റെ സമീപത്തുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ വേണം. 

∙ വീടിനു സമീപമുള്ള കുളങ്ങൾക്കും കിണറുകൾക്കും ഉയരമുള്ള സംരക്ഷണഭിത്തി കെട്ടുക. കിണറുകൾ ഇരുമ്പുവല കൊണ്ട് മൂടുക. 

∙ സ്വിച്ച് ബോർഡുകൾ കൊച്ചുകുട്ടികൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന ഉയരത്തിലാകരുത്. 

∙ ഗുളികകൾ, തീപ്പെട്ടി, ലൈറ്റർ, മണ്ണെണ്ണ, കീടനാശിനി എന്നിവ കുട്ടികൾക്ക് എടുക്കാൻ പാകത്തിൽ വയ്ക്കരുത്. 

∙ ഉറങ്ങുമ്പോഴും കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കണം. തൊട്ടിലിൽ ഉറങ്ങുന്ന കുട്ടി ഇടയ്ക്ക് ഉണർന്നു തനിയെ ഇറങ്ങിപ്പോകാൻ സാധ്യതയുണ്ട്. 

∙ അടുപ്പിലോ സമീപത്തോ ചുടുവെള്ളമോ ചുടുഭക്ഷണമോ ഉണ്ടെങ്കിൽ കുട്ടിയെ അവിടെ നിർത്തി പോകരുത്. 

∙ കയറുകൾ അലക്ഷ്യമായി ഇടരുത്. 

English Summary : Drowning first aid and caring things

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com