ADVERTISEMENT

വയോധികരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി ശക്തമായ നിയമങ്ങളും സാമൂഹിക നീതി വകുപ്പിന്റെ പക്കൽ ഒട്ടേറെ പദ്ധതികളുമുണ്ട്.

പ്രായമായവരുടെ സംരക്ഷണം നിയമപരമായി ഉറപ്പാക്കുന്നതിനുള്ള നിയമമാണു 2007ലെ മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൻസ് ആക്ട്. മക്കളോ ബന്ധുക്കളോ സംരക്ഷണം നൽകുന്നില്ലെങ്കിൽ ഈ നിയമപ്രകാരം അതത് മെയിന്റനൻസ് ട്രൈബ്യൂണലുകളിൽ പരാതി നൽകാം. 3 മാസത്തിനകം കേസ് തീർപ്പാക്കണമെന്നാണു വ്യവസ്ഥ. ഈ കാലയളവിൽ പരാതിക്കാരന് ഉപജീവനത്തിനു നിശ്ചിത തുക (പരമാവധി 10,000 വരെ) എതിർകക്ഷി നൽകാനുള്ള ഇടക്കാല ഉത്തരവിടാനും മെയിന്റനൻസ് ട്രൈബ്യൂണൽ പ്രിസൈഡിങ് ഓഫിസറായ ആർഡിഒയ്ക്ക് അധികാരമുണ്ട്. മുതിർന്ന പൗരനോ അവരെ പ്രതിനിധീകരിക്കുന്ന വ്യക്തിക്കോ സംഘടനയ്ക്കോ പരാതി സമർപ്പിക്കാം.

മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ എല്ലാ മക്കൾക്കും തുല്യ ഉത്തരവാദിത്തമാണെന്നും നിയമം പറയുന്നു. മക്കളില്ലാത്ത മുതിർന്ന പൗരന്മാർക്ക് അവരുടെ സ്വത്തിന് അവകാശമുള്ള ബന്ധുക്കൾക്കെതിരെ പരാതിപ്പെടാം. 60 വയസ്സ് കഴിഞ്ഞിരിക്കണമെന്നു മാത്രം. അതേസമയം, പ്രായപൂർത്തിയായ മക്കൾക്കെതിരെ പരാതി നൽകാൻ മാതാപിതാക്കൾക്കു പ്രായപരിധിയില്ല. പരാതിക്കാർക്ക് അനുകൂലമായ കോടതിവിധി എതിർകക്ഷി പാലിച്ചില്ലെങ്കിൽ ഒരു മാസംവരെ തടവു ശിക്ഷ ലഭിക്കും. ഈ കാലയളവിനു ശേഷവും ഉത്തരവ് പാലിച്ചില്ലെങ്കിൽ വീണ്ടും ഒരു മാസത്തെ തടവ് അനുഭവിക്കണം. അറിഞ്ഞുകൊണ്ടോ കബളിക്കപ്പെട്ടോ ബന്ധുക്കൾക്ക് എഴുതി നൽകിയ സ്വത്ത് തിരികെ സ്വന്തം പേരിലാക്കാനും ഈ നിയമം വഴിയൊരുക്കുന്നുണ്ട്.

ഇങ്ങനെ തിരിച്ചെഴുതിയ സ്വത്ത് ബാങ്കിൽ പണയംവച്ച് കൃത്യമായ ഇടവേളകളിൽ പണം തിരികെ വാങ്ങി ഉപജീവനം നടത്താൻ കഴിയുന്ന റിവേഴ്സ് മോർട്ഗേജ് പദ്ധതിയും വയോധികർക്ക് ഏറെ ആശ്വാസകരമാണ്. സ്വന്തം പേരിലുള്ള വീടോ ഭൂമിയോ ഇത്തരത്തിൽ പണയം വയ്ക്കാം. നിശ്ചിത തുക ആദ്യവും തുടർന്നു പ്രതിമാസമോ മൂന്നു മാസത്തിലൊരിക്കലോ ആറു മാസത്തിലൊരിക്കലോ തവണകളായി 15 വർഷം വരെ കാലയളവിൽ ശേഷിച്ച തുകയും കൈപ്പറ്റാം. വായ്പ തിരിച്ചടച്ചില്ലെങ്കിൽ വസ്തു ബാങ്കിനു സ്വന്തമാകും. അനന്തരാവകകാശികൾക്കു വായ്പ തുക തിരിച്ചടച്ച് വസ്തു കൈപ്പറ്റാൻ അവസരമുണ്ട്. മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൻസ് ആക്ട് പ്രകാരം സംസ്ഥാനത്ത് ആദ്യമായി റിവേഴ്സ് മോർട്ഗേജ് ഉത്തരവ് നൽകിയത് 2018ൽ പാലക്കാട് മെയിന്റനൻസ് ട്രൈബ്യൂണലാണ്.

ഒറ്റയ്ക്കു കഴിയുന്ന വയോധികരുടെ മക്കളെയോ ബന്ധുക്കളെയോ വിളിച്ചുവരുത്തി സംരക്ഷണം നൽകാൻ ഉത്തരവിടാനും പാലിച്ചില്ലെങ്കിൽ ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സാമൂഹിക നീതി വകുപ്പിന് അധികാരമുണ്ട്.

English Summary : Old age health and liife care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com