ADVERTISEMENT

കൺസൽറ്റേഷൻ തീരാറായപ്പോൾ ആണ് അഷ്റഫ് എന്നോട് പറയുന്നത് – ‘പ്രത്യേകിച്ച് അസ്വസ്ഥതകൾ ഒന്നും ഇല്ല; പക്ഷേ കഴിഞ്ഞ 10 ദിവസമായി വീടിനടുത്തുള്ള കയറ്റം കയറുമ്പോൾ ഒരു  കിതപ്പും ക്ഷീണവും.’ അദ്ദേഹത്തിന് 68 വയസ്സ് ആണ് പ്രായം. ഞാൻ കണ്ടു തുടങ്ങിയിട്ട് 18 വർഷം കഴിഞ്ഞു, രാവിലെ മുക്കാൽ മണിക്കൂറും വൈകിട്ട് അര മണിക്കൂറും അദ്ദേഹം നടക്കാറുണ്ട് എന്നത് എനിക്ക് നന്നായി അറിയുന്ന വസ്തുതയാണ്. ഞാൻ പറഞ്ഞു. ‘മാസ്ക് വച്ച് നടക്കുന്നത് കൊണ്ടാകുമോ?’. 

 

മാസ്ക് വച്ച് തന്നെയാണ് ഞാൻ ഇതിനു മുൻപും വീടിനു മുന്നിലെ കയറ്റം കയറാറുണ്ടായിരുന്നത്’.

 

‘അപ്പോൾ പണ്ടത്തേതു പോലുള്ള വ്യായാമമില്ലേ? കോവിഡ് വന്നതിനു ശേഷം ടെറസിൽ നടക്കാറുണ്ടെന്നല്ലേ കഴിഞ്ഞ വർഷം പറഞ്ഞത്’ ഞാൻ ചോദിച്ചു . ‘ക്ഷമിക്കണം ഡോക്ടർ, എനിക്ക് റോഡിലൂടെ നടന്നാൽ മാത്രമേ വ്യായാമം സാധിക്കൂ. ഞാൻ ശ്രമിച്ചു നോക്കി ഡോക്ടർ. സത്യം പറയുകയാണെങ്കിൽ കഴിഞ്ഞ 8 മാസമായി രാവിലെയും വൈകുന്നേരവും ഉള്ള നടത്തം തീരെയില്ല’. ഞാൻ ഒന്നു ഞെട്ടി. എത്ര പേരായി ഇപ്പോൾ കോവിഡിനെ പേടിച്ച് പരിപൂർണമായി വ്യായാമം നിർത്തിയവർ. എത്ര ഊർജസ്വലരായി ഹൃദയാരോഗ്യം സംരക്ഷിച്ചിരുന്നവർ. ഇപ്പോൾ സ്ഥിതി ആകെ മാറി. ആയിരങ്ങൾക്കാണ് ഹൃദയ ധമനികൾക്ക് അടവു സംഭവിക്കുന്നത്. ആൻജിയോഗ്രാം, സ്റ്റെന്റിങ് ഇവയൊക്കെ വേണ്ടി വരുന്നത്. വീട്ടിനുള്ളിലെ പരിമിതമായ അന്തരീക്ഷത്തിൽ പുത്തൻ വ്യായാമ മുറകളും വ്യായാമ ശീലങ്ങളും നമുക്കെല്ലാവർക്കും സാധിക്കുക തന്നെ വേണം.

 

കോവിഡിന്റെ ആദ്യത്തെ ഒരു മാസത്തിനുള്ളിൽ തന്നെ നാം തിരിച്ചറിഞ്ഞ ഒരു വസ്തുതയാണ് ചില പ്രത്യേക രോഗങ്ങൾ ഉള്ളവരിൽ കോവിഡ് കൂടുതൽ ക്രൂരനായി മാറുന്നു എന്നത്. ഇതിൽ പ്രധാനം ഹൃദയ സംബന്ധമായ രോഗങ്ങൾ തന്നെയാണ്. എന്നാൽ പ്രധാന വില്ലൻ ഇവിടെയും പ്രമേഹമാണ്. കേരളത്തിലും മറ്റു പല ഇടങ്ങളിലുമുള്ള കോവിഡ് മരണങ്ങൾ അവലോകനം ചെയ്യുമ്പോൾ പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും 40 % മുതൽ 70 % നഷ്ടങ്ങൾക്കു പിന്നിലുണ്ടെന്നു വെളിവാകുന്നു. കോവിഡ് മരണങ്ങൾ എന്നു പറയുമ്പോൾ, നേരിട്ടല്ലാതെയുള്ള ചില മരണങ്ങൾ കൂടി ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. 

 

കോവിഡ് വരുമ്പോൾ 

 

കോവിഡ് വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ നമ്മുടെ ശരീരത്തിലെ അവയവങ്ങളിലെ ACE2 receptor എന്ന പ്രോട്ടീനിൽ വന്നു ബന്ധിച്ചാണ് വൈറസ് ശരീരത്തിനുള്ളിലേക്ക് കടക്കുന്നത്. ശ്വാസകോശത്തിലെന്നപോലെ തന്നെ ACE2 receptor ഹൃദയത്തിലുമുണ്ട്. അതുകൊണ്ടാണ് ചില രോഗികൾക്ക് കോവിഡിന്റെ ആദ്യ ലക്ഷണമായിത്തന്നെ ഹൃദയ സംബന്ധിയായ സൂചനകൾ വരുന്നത്.ഹൃദയാഘാതം, ഹൃദയ താളത്തിലെ പിഴവുകൾ (Arrhythmia), ഹൃദയ ഭിത്തികളുടെ നീർക്കെട്ട് (Myocarditis) എന്നിവ ചിലപ്പോൾ കോവിഡ് വന്നുപോയി ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞാകും അനുഭവപ്പെടുന്നത്.

 

ഹൃദയവും പ്രമേഹവും

 

രോഗികൾക്ക് പലപ്പോഴും ഒരു തെറ്റു സംഭവിക്കാറുണ്ട്. കോവിഡ്, ഹൃദ്രോഹം ഇവയൊക്കെ വരുമ്പോൾ ചെറിയ രോഗമാണെന്നു കരുതി പ്രമേഹത്തെ പൂർണമായി അവഗണിക്കും. ക്രൈം ത്രില്ലറിൽ ആരും സംശയിക്കാത്ത കഥാപാത്രം കൊലയാളിയായി മാറുന്നത് സാധാരണയാണെല്ലോ. അതു തന്നെയാണ് ഇവിടെ പ്രമേഹം എന്ന കഥാപാത്രത്തിന്റെ സവിശേഷത. ഒരു പഠനം സൂചിപ്പിക്കുന്നത് കോവിഡിന്റെ തീവ്രത കൂടി മരണം സംഭവിക്കുന്ന 86% രോഗികളിലും രക്തത്തിലെ പഞ്ചസാര കൂടുതലായിരുന്നു  എന്നതാണ്. ഇതിൽ കോവിഡ് വന്നതിനു ശേഷം പുതുതായി വന്നെത്തിയ പ്രമേഹവും ഉൾപ്പെടുന്നു. നാം കരുതുന്നതു പോലെ അത്ര എളുപ്പമല്ല ഈ പ്രമേഹം ചികിൽസിക്കുന്നത്. പ്രമേഹരോഗികളിൽ ഹൃദയാഘാത സാധ്യത 3  മുതൽ 4 വരെ മടങ്ങു കൂടുതലാണ്. ഹാർട്ട് ഫെയിലിയർ എന്ന ഗുരുതരാവസ്ഥയും പ്രമേഹ രോഗികളിൽ  കൂടുതലാണ്.

 

പ്രമേഹ ചികിത്സ നാം കരുതുന്ന പോലെ വല്ലപ്പോഴുമൊരിക്കൽ രക്ത പരിശോധന നടത്തി സാധിക്കുന്ന ഒന്നല്ല. ഓരോരുത്തർക്കുമുള്ള രോഗത്തിന്റെ പ്രത്യേകതകൾ പരിഗണിച്ച് സ്വയം ഗ്ലുക്കോമീറ്ററിൽ എത്ര പ്രാവശ്യം പരിശോധിക്കണം, പരിശോധനാ ഫലങ്ങൾ ഏതു രീതിയിൽ ചികിത്സകരുമായി ചർച്ച ചെയ്യണം, മാറ്റങ്ങൾ വരുത്തണം ഇവയെല്ലാം വിശദമായി രോഗികൾ മനസ്സിലാക്കിയിരിക്കണം. ചികിത്സ സ്വീകരിക്കുന്ന പ്രമേഹ രോഗികളിലും 50% മുതൽ 95% വരെ പ്രമേഹം നിയന്ത്രണ വിധേയമല്ല എന്നു മനസ്സിലാക്കുക. ഹൃദയാഘാതത്തിന്റെ പ്രധാന വില്ലനായ പ്രമേഹത്തെ ഒരിക്കലും നിസ്സാരമായി കാണരുത്.

 

ചില ചികിത്സാ നിർദ്ദേശങ്ങൾ 

1) രക്തസമ്മർദ്ദം ചികിൽസിക്കുമ്പോൾ ബിപി നോർമൽ ആണോ എന്ന് കൂടെക്കൂടെ സ്വയം പരിശോധിക്കുക.

 

2) കൊളസ്ട്രോൾ കുറയ്ക്കുവാനുള്ള ഔഷധങ്ങൾ ഹൃദ്രോഗം തടയാൻ വളരെ ഫലപ്രദമാണ്. കൊളസ്ട്രോൾ നോർമലായി എന്നുകരുതി ഡോക്ടറുടെ നിർദ്ദേശം കൂടാതെ മരുന്നു നിർത്തരുത്.

 

3) പുകവലി പരിപൂർണമായി ഉപേക്ഷിക്കുക. അതു താൽക്കാലികമായാണ് സ്ട്രെസ് കുറയ്ക്കുന്നത്. കുടുംബത്തിനും സുഹൃത്തുക്കൾക്കും കൂടി അത്  ഉപദ്രവം ചെയ്യും.

 

4) പ്രമേഹം നിയന്ത്രിക്കുന്നതിന് പഞ്ചസാരയുടെ ഔഷധങ്ങൾ മാത്രം പോര.

 

5) രാവിലെ വ്യായാമം ചെയ്യുകയാണെങ്കിലും മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്താൽ അതിന്റെ പ്രയോജനം നഷ്ടപ്പെടും.

 

6) പകൽ ജോലിക്കിടയിൽ, മണിക്കൂറിലൊരിക്കെങ്കിലും നടക്കുക. 

 

അനാവശ്യമായി വീട്ടിൽ ആഡംബരങ്ങൾക്ക് പണം ചെലവഴിക്കുന്നതിനു പകരം വ്യായാമ ഉപകരണങ്ങൾ വാങ്ങുക. മഴക്കാലമാണെങ്കിലും ലോക്ഡൗൺ ആണെങ്കിലും എപ്പോൾ വേണമെങ്കിലും വ്യായാമം ചെയ്യാം. 

 

7) 24 മണിക്കൂറിൽ 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. വ്യായാമത്തിന്റെ ദൈർഘ്യത്തിനോളം പ്രാധാന്യം ഇതിനുമുണ്ട്. 

 

8) വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും ആശുപത്രി സന്ദർശിച്ച് പ്രായത്തിനും രോഗത്തിനും ആവശ്യമായ പരിശോധന ആവർത്തിക്കണം.

 

9) ഔഷധങ്ങൾ ഉപയോഗിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശം കൂടാതെ  നിർത്താൻ പാടില്ല. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഹം തുടങ്ങിയ രോഗങ്ങൾക്കു ചികിൽസിക്കുമ്പോൾ ഔഷധങ്ങളുടെ എണ്ണം കൂടുതലാണെന്നു കരുതി അവയിൽ ചിലത് നിർത്തിക്കളയരുത്.

 

10) രക്തക്കുഴലുകൾ, ഹൃദയം, വൃക്ക, കരൾ തുടങ്ങിയ പ്രധാന അവയവങ്ങൾ സംരക്ഷിക്കുവാൻ നിരവധി ഔഷധങ്ങൾ ഒരുമിച്ച് വേണ്ടി വന്നേക്കാം.

 

RSSDI യുടെയും റോട്ടറിയുടെയും ആഭിമുഖ്യത്തിൽ ഭാരതമെമ്പാടും സെപ്റ്റംബർ 29, ലോക ഹൃദയ ദിനത്തിൽ പ്രമേഹ പരിശോധന സൗജന്യമായി നടത്തുകയാണ്.നമുക്കു സമൂഹ മാധ്യമങ്ങളിലൂടെ, ടെലിമെഡിസിനിലൂടെ ഹൃദയാരോഗ്യ സന്ദേശങ്ങൾ കൈമാറാം, രോഗങ്ങൾ പ്രതിരോധിക്കാം, ചികിൽസിക്കാം. 'Use Heart to Connect' എന്നതാണ് ഈ വർഷത്തെ ലോക ഹൃദയ ദിന സന്ദേശം. 

 

Content Summary :  Dr. Jyothidev Talks About How much does diabetes increase risk of heart attack 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com