സെറിബ്രൽ പാൾസി പരിമിതിയല്ല; രോഗം ബാധിച്ച അഖിൽ ഡ്രൈവിങ് ലൈസൻസ് നേടിയ കഥ
Mail This Article
സെറിബ്രൽപാൾസി ബാധിച്ചു പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാൻ വയ്യാത്ത അഖിൽ ഇപ്പോൾ ഒറ്റയ്ക്കു കാറോടിച്ച് ജോലിക്കു പോകുന്നു. തന്റെ വൈകല്യങ്ങൾക്ക് അനുസരിച്ചു വാഹനത്തിനു രൂപമാറ്റം വരുത്തിയാണ് അഖിൽ വിധിയെ വെല്ലുവിളിച്ചു ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയത്. മരട് കാട്ടിത്തറ റോഡ് കൊട്ടാരത്തിൽ പരേതനായ ബാബുവിന്റെയും ഷൈലയുടെയും മകനായ കെ.ബി. അഖിൽ(27) കുരീക്കാട് ആദർശ് വിദ്യാലയത്തിൽ 7 വർഷമായി ലൈബ്രേറിയനാണ്.
ഡ്രൈവിങ് ആഗ്രഹം പറഞ്ഞപ്പോൾ അമ്മയ്ക്കും സഹോദരി അഞ്ജുവിനും എതിർപ്പായിരുന്നു. പണം ഇല്ലാത്തതും പ്രശ്നമായി. ഭിന്നശേഷിക്കാരനെ പഠിപ്പിക്കാൻ ഡ്രൈവിങ് സ്കൂളുകാരും തയാറായില്ല. അംഗപരിമിതർക്ക് ഓടിക്കാൻ പറ്റുന്ന പഴയ സ്കൂട്ടർ ആദ്യം വാങ്ങി. വീടിനടുത്തുള്ള വിനോദ് എന്ന ഓട്ടോ ഡ്രൈവർ ധൈര്യം പകർന്നതോടെ ഡ്രൈവിങ് സ്കൂളിന്റെ സഹായം ഇല്ലാതെ ടു വീലർ ലൈസൻസ് എടുത്തു. എങ്കിൽ പിന്നെ എന്തുകൊണ്ട് ഫോർ വീലർ ലൈസൻസ് എടുത്തുകൂടാ എന്നായി ചിന്ത. ധൈര്യത്തിനു വിനോദ് ഉണ്ടായിരുന്നു. തന്റെ വാഹനത്തിൽ അഖിലിനെ ധൈര്യപൂർവം കയറ്റി. ഡ്രൈവിങ്ങിന്റെ പാഠങ്ങൾ പകർന്നു.
അഖിലിന് ഓടിക്കാൻ പാകത്തിൽ കാർ വേണമായിരുന്നു. അന്വേഷണത്തിൽ വാഹനങ്ങൾ രൂപമാറ്റം വരുത്തുന്ന ഭിന്നശേഷിക്കാരൻ കൂടിയായ മലപ്പുറം ചുള്ളിക്കൽ മുസ്തഫയെക്കുറിച്ച് അറിഞ്ഞു. പഴയ കാർ വാങ്ങി മുസ്തഫയെ ഏൽപിച്ചു. മോട്ടർ വാഹന വകുപ്പിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു 10,000 രൂപ ചെലവിൽ മുസ്തഫ കാർ രൂപമാറ്റം വരുത്തിയതോടെ ഫോർ വീലർ ലൈസൻസും ഓക്കെ. കാലുകൾക്കു സ്വാധീനം ഇല്ലാത്തതിനാൽ ബ്രേക്കും ഗിയറും ക്ലച്ചുമെല്ലാം കൈകൊണ്ടു പ്രവർത്തിപ്പിക്കാൻ ആകും വിധമാണു രൂപമാറ്റം വരുത്തിയത്.
ഇപ്പോൾ പരസഹായമില്ലാതെ ജോലിക്കു പോകാം കടയിൽ പോകാം... സെറിബ്രൽ പാൾസി പരിമിതിയല്ല. എനിക്കാകുമെങ്കിൽ നിങ്ങൾക്കും സ്വന്തം കാലിൽ നിൽക്കാനാകും, അൽപം പരിശ്രമിക്കണമെന്നു മാത്രം..
Content Summary : Story of Akhil's road to success with Cerebral Palsy