ADVERTISEMENT

പ്രായമായി ആരോഗ്യമില്ല, ചികിത്സയ്ക്ക് പണമില്ല, ആകുലതകൾ കേൾക്കാൻ മക്കൾക്ക് സമയമില്ല എന്നൊന്നും കരുതി സങ്കടപ്പെടേണ്ട. വയോജന ക്ഷേമത്തിനായി 

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒപ്പമുണ്ട്. സാമൂഹിക നീതി വകുപ്പ് വഴി നടപ്പിലാക്കുന്ന വയോജനക്ഷേമ പദ്ധതികൾ എന്തെല്ലാമെന്നറിയാം

 

ഹലോ... ഈ മാസത്തെ പെൻഷൻ കിട്ടിയിട്ടില്ല. 2 വാക്സീനും എടുത്തതാണ് ഇനിയും കുത്തിവെപ്പ് എടുക്കണോ? തുടങ്ങിയ ആശങ്കകൾ പങ്കുവയ്ക്കാനൊരിടം. അതാണ് എൽഡർ ലൈൻ.  അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് മാർഗ നിർദേശങ്ങൾ, സർക്കാർ സേവനങ്ങൾക്കുള്ള നിർദേശങ്ങൾ, മാനസിക പിന്തുണ, പുനരധിവാസ സഹായം, നിയമോപദേശം എന്നിവയാണ് എൽഡർ ലൈൻ വഴി ലഭിക്കുന്ന സേവനങ്ങൾ. 

ഫീൽഡ് ഓഫിസർമാർ വഴിയാണ് ഇവർക്ക് സഹായങ്ങൾ നൽകുന്നത്. മുതിർന്ന പൗരന്മാർക്കുള്ള വാതിൽപടി സേവനം ആരംഭിച്ചിട്ടുള്ള പഞ്ചായത്തുകളുടെ സഹായങ്ങൾക്കും എൽഡർ ലൈൻ ട്രോൾ ഫ്രീ നമ്പർ ഉപയോഗിക്കാം. രാവിലെ 8 മുതൽ രാത്രി 8 വരെ വിളിക്കാനാകും. ഓർമയിലുണ്ടാവണം ഈ നമ്പർ: 14567

 

ചികിത്സാ സഹായം പെട്ടെന്ന്

 

ഒറ്റപ്പെട്ട് താമസിക്കുന്ന വയോജനങ്ങൾക്ക് ചികിത്സയും സംരക്ഷണവും ഉറപ്പു വരുത്തുന്ന പദ്ധതിയാണ് വയോരക്ഷ. അപകടത്തിൽ പരുക്കേറ്റവർ ,അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമായവർ, കോവിഡ് ചികിത്സ വേണ്ടവർ, ആരോഗ്യ പരിരക്ഷാ ഉപകരണങ്ങൾ വാങ്ങേണ്ടവർ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ധനസഹായം ലഭിക്കും. 25000 രൂപ വരെയുള്ള സഹായം ജില്ലാ സാമൂഹിക നീതി ഓഫീസറുടെ തീരുമാന പ്രകാരം ലഭിക്കും. രണ്ടു ലക്ഷം രൂപ വരെയുള്ള സഹായങ്ങൾ ജില്ലാ സമിതിയുടെ അംഗീകാരത്തോടും അതിനു മുകളിലുള്ള ധനസഹായം സർക്കാർ ഉത്തരവ് പ്രകാരവും വയോജനങ്ങൾക്ക് ലഭിക്കും. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കാണ് സഹായം ലഭിക്കുന്നതെങ്കിലും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള വയോജനങ്ങൾക്കും സഹായം ലഭിക്കും.കോർപ്പറേഷൻ, മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കാണ് വയോമിത്രം സ്കീം പ്രകാരം സൗജന്യ സേവനങ്ങൾ ലഭിക്കുന്നത്.

 

പ്രമേഹ രോഗികൾക്ക് വയോമധുരം

 

സംസ്ഥാന സർക്കാർ ബിപിഎൽ വിഭാഗത്തിലെ  വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് വയോമധുരം. അപേക്ഷകർ പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.  60 വയസ്സിനു മുകളിൽ പ്രായം ഉള്ളവരായിരിക്കണം. പ്രായം തെളിയിക്കാൻ സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖ,പ്രമേഹ രോഗിയാണ് എന്ന് ഗവൺമെന്റ് എൻആർഎച്ച്എം ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്.സ്വയം സാക്ഷ്യപ്പെടുത്തിയ ബിപിഎൽ റേഷൻ കാർഡിന്റെ പകർപ്പ് തുടങ്ങിയവ അപേക്ഷയോടൊപ്പം നൽകണം.

 

മന്ദഹാസം പദ്ധതി

 

ദന്തരോഗങ്ങൾ ഉണ്ടെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം പല്ലുകൾ മാറ്റിവയ്ക്കുവാൻ വയോജനങ്ങൾക്ക് പലപ്പോഴും കഴിയാറില്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 60 വയസ്സു തികഞ്ഞവർക്ക് കൃത്രിമ ദന്ത നിര വച്ചു കൊടുക്കുന്ന പദ്ധതിയാണ് മന്ദഹാസം. 5000 രൂപയാണ് പരമാവധി ധനസഹായം ലഭിക്കുക. ഡോക്ടറുടെ സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ കോപ്പി, വയസ്സു തെളിയിക്കുന്ന രേഖ തുടങ്ങിയ അപേക്ഷയോടൊപ്പം നൽകണം.

 

മക്കൾ നോക്കുന്നില്ലേ പരാതിപ്പെടാം

 

പ്രായമാകുമ്പോൾ മക്കൾക്ക് വേണ്ടാതാകുന്നുണ്ടോ ? അവർ നിങ്ങളെ ഉപദ്രവിക്കുന്നുണ്ടോ ? വിഷമിക്കണ്ട, പരാതിപ്പെടാൻ ഇടമുണ്ട്. 2007 ൽ പാർലമെന്റ് പാസാക്കിയ നിയമം നിലവിലുണ്ട്. സംരക്ഷണം കിട്ടാത്ത മുതിർന്ന മാതാപിതാക്കൾക്ക് പരാതിപ്പെടാനുള്ള ഇടമാണ് സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള മെയ്ന്റനൻസ് ട്രൈബ്യൂണൽ. മക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പരക്കുട്ടികളിൽ നിന്നോ ജീവനാംശത്തിനും ഭക്ഷണത്തിനും സംരക്ഷണത്തിനും അവകാശമുന്നയിക്കാമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കും പീഡിപ്പിക്കുന്നവർക്കും മൂന്നു മാസം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.

 

പരാതി നൽകേണ്ടത് ഇങ്ങനെ

 

സ്വയം വരുമാനം കണ്ടത്താനാവാത്ത മാതാപിതാക്കൾക്ക് ട്രൈബ്യൂണലിൽ അപേക്ഷ നൽകാം. മെയ്ന്റനൻസ് ട്രൈബ്യൂണലായ ആർഡിഒ ഓഫിസിലാണ് അപേക്ഷ നൽകേണ്ടത്. മക്കൾ പീഡിപ്പിക്കുണ്ടെന്ന് ബോധ്യപ്പെട്ടാൽ ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാം. മക്കൾ വഞ്ചനയിലൂടെയോ ഭീഷണിയിലൂടെയോ ആണ് സ്വത്ത് നേടിയെടുത്തതെന്ന് ബോധ്യപ്പെട്ടാൽ ആ സ്വത്ത് കൈമാറ്റം അസാധുവാക്കുന്നതിനും ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ട്.

Content Summary : Kerala Government Social Justice Department - Comprehensive schemes for Senior citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com