കൊല്ലാൻ ഉപയോഗിച്ച മനുഷ്യനോളം കുബുദ്ധി പാമ്പിനില്ല: ക്രൂരന്മാരെ ‘മൂർഖൻ’ആക്കുമ്പോൾ!
Mail This Article
കൊല്ലാനുള്ള ഉപകരണമായി പാമ്പിനെ പ്രയോഗിച്ച മനുഷ്യന്റെ കുബുദ്ധിയൊന്നും പാമ്പിനില്ല. എന്നിട്ടും ക്രൂരന്മാരെ ‘മൂർഖൻ’ എന്നല്ലേ നാം വിളിക്കുന്നത്?അകാരണമായി പാമ്പിനെ പേടിക്കുന്ന മാനസികാവസ്ഥയാണ് ഓഫിഡയോഫോബിയ (Ophidiophobia). ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിപ്പിച്ചു കൊന്ന കേസുണ്ടായപ്പോൾ ഈ ഉരഗം വീണ്ടും പൊതു ബോധത്തിലേക്ക് ഒരു ഭീകരജീവിയായി ഇഴഞ്ഞു കയറി. പ്രകോപിക്കപ്പെടുമ്പോഴും, പേടിക്കുമ്പോഴുമാണ് പാമ്പു കടിക്കാൻ തുനിയുന്നതെന്ന് പറയപ്പെടുന്നു. ആകസ്മികമായി ചവിട്ടി കടിയേറ്റവരാണ് അധികവും. കൊല്ലാനുള്ള ഉപകരണമായി പ്രയോഗിച്ച മനുഷ്യനോളം കുബുദ്ധി പാമ്പിനില്ലെന്നതാണ് വസ്തുത.
എന്നിട്ടും ക്രൂരന്മാരെ മൂർഖനെന്നും വിഷപാമ്പെന്നും വിശേഷിപ്പിച്ചു ജനം പാമ്പിന് ഒരു ഭീകരജീവിയുടെ പ്രതിഛായ നൽകും. അതുകൊണ്ടൊക്കെയാണ് ചിലരെങ്കിലും പാമ്പ് ഫോബിയക്ക് അടിമപ്പെട്ടു പോകുന്നത്. പാമ്പെന്ന് കേട്ടാലോ അതിന്റെ ചിത്രം കണ്ടാലോ ഇവർ അസഹ്യത കാട്ടും. ഇഴഞ്ഞു പോകുന്നതായി കണ്ട വഴികളിലൂടെ നടക്കുമ്പോൾ പേടി തുടി കൊട്ടും. സുരക്ഷിത ഇടം വരുമ്പോൾ കടിച്ചോയെന്ന് ഉറപ്പാക്കാന്‍ കാലുകൾ പരിശോധിക്കും. പാമ്പിനെ കണ്ട ഇടങ്ങൾ ഒഴിവാക്കാൻ നോക്കും. പാമ്പിനെ നേരിൽ കണ്ടാൽ ഭയന്ന് വിളിച്ചു കൂവും പാമ്പ് ഉപദ്രവിക്കുന്നതായുള്ള പേടിസ്വപ്നങ്ങൾ കാണും.
മനസ്സിന് അശാന്തിയുണ്ടാക്കും വിധത്തിൽ ഭീതി വളർന്നാൽ അത് പരിഹരിക്കണം. ഭാവനയിൽ കണ്ടും, പടം നോക്കിയും യുക്തിവിചാരങ്ങൾ വിന്യസിപ്പിച്ചുമൊക്കെ ഭയത്തെ അകറ്റണം. പാമ്പിനെ ശല്യപ്പെടുത്തി കടി വാങ്ങാതിരിക്കാനുള്ള ജാഗ്രതയും കാട്ടണം. മദ്യലഹരിയിൽ ഇഴയുന്ന മനുഷ്യനെ പാമ്പെന്ന് പരിഹസിക്കാറുണ്ട്. കുടുംബ സ്വാസ്ഥ്യത്തിൽ വിഷം കലർത്തുന്ന അവരല്ലേ കൂടുതൽ അപടകാരികൾ?
Content Summary : Dr. C.J Jhon Talks About Ophidiophobia