ADVERTISEMENT

ടെലിവിഷന്‍ നടന്‍ ദീപേഷ് ഭാന്‍ അടുത്തിടെ മരണപ്പെട്ടത് കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമല്ല ഞെട്ടലുണ്ടാക്കിയത്, പല ഫിറ്റ്നസ് പ്രേമികള്‍ക്കും കൂടിയാണ്. നിത്യവും വ്യായാമം ചെയ്യുന്ന മദ്യപിക്കുകയോ പുകവലിക്കുകയോ ഒന്നും ചെയ്യാത്ത, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന ദീപേഷിന് ഇങ്ങനെ വരാനുള്ള കാരണമാണ് ഫിറ്റ്നസ് പ്രേമികളെ ആശയക്കുഴപ്പത്തിലാക്കുന്നത്. 

 

തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമായിരുന്നു നടന്‍റെ മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അടുത്ത കാലത്തായി ദീപേഷ് അമിതമായി ജിം പരിശീലനം നടത്താറുണ്ടായിരുന്നതായി ദീപേഷിന്‍റെ സുഹൃത്തും സഹനടനുമൊക്കെയായ ആസിഫ് ഷേയ്ക്ക് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മൂന്ന് മണിക്കൂറിലധികമൊക്കെ നടന്‍ ജിമ്മില്‍ വെയ്റ്റ് ട്രെയ്നിങ്ങ് എടുക്കാറുണ്ടായിരുന്നെന്നും രാത്രി ഭക്ഷണം ഒഴിവാക്കാറുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതാണ് തലച്ചോറിലെ രക്തസ്രാവം അമിതമായ വ്യായാമത്തിന്‍റെ ഫലമായി ഉണ്ടായതാണോ എന്ന സംശയം ഉയര്‍ത്തുന്നത്. 

1248-deepesh-bhan
ദീപേഷ്

 

ജിമ്മില്‍ വെയ്റ്റ് എടുക്കുന്നതിനിടെ ബെംഗളൂരുവില്‍ ഒരു സ്ത്രീ കുഴഞ്ഞു വീണു മരിച്ചതായി അടുത്തിടെ പത്രവാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം ജിമ്മില്‍ അമിതമായും പരിധിയില്‍ കൂടുതല്‍ സമയവും വെയ്റ്റ് പരിശീലനം നടത്തരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെയ്റ്റ് പരിശീലനത്തേക്കാള്‍ സൈക്ലിങ്, നടത്തം, ഓട്ടം, നീന്തല്‍ പോലുള്ള എയറോബിക് വ്യായാമങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് പിഡി ഹിന്ദുജ ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് സെന്‍ററിലെ ഇന്‍റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കണ്‍സൽറ്റന്‍റ് ഡോ. നീലേഷ് ഗൗതം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

 

45ന് താഴെയുള്ളവരില്‍ വരുന്ന പക്ഷാഘാതങ്ങളുടെ കാരണങ്ങളിലൊന്ന് അമിതവ്യായാമമാണെന്ന് കൊച്ചി അമൃത ആശുപത്രിയിലെ സ്ട്രോക് മെഡിസിന്‍ മേധാവി ഡോ. വിവേക് നമ്പ്യാരും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വെയ്റ്റ് പരിശീലനം പോലുള്ള കടുപ്പമേറിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോൾ  രക്തചംക്രമണത്തില്‍ ചില വ്യത്യാസങ്ങളുണ്ടാകാമെന്നും ഡോ. വിവേക് ചൂണ്ടിക്കാട്ടുന്നു. 50 പൗണ്ടിന് മേല്‍(22.68 കിലോ) ഭാരമുയര്‍ത്തുമ്പോൾ  അവ കഴുത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുന്ന പക്ഷം ജാഗ്രത പുലര്‍ത്തണമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

 

എന്നാല്‍ ഇത്തരം അപകടസാധ്യതകള്‍ ഉണ്ട് എന്നത് കൊണ്ട് ആരും  വ്യായാമം നിർത്തിക്കളയരുതെന്ന്‌  ഡോക്ടര്‍മാര്‍ പറയുന്നു. ചില കാര്യങ്ങള്‍ വ്യായാമം ചെയ്യുമ്പോൾ  ശ്രദ്ധിച്ചാല്‍ മതിയാകും. ഇതിലൊന്ന് പള്‍സ് ഓക്സിമീറ്ററോ ഡിജിറ്റല്‍ വാച്ചുകളോ ഉപയോഗിച്ച് പള്‍സ് നിരീക്ഷിച്ചു കൊണ്ടിരിക്കുക എന്നതാണ്. 220ല്‍ നിന്ന് ഒരാളുടെ  പ്രായം കുറയ്ക്കുമ്പോൾ  കിട്ടുന്ന സംഖ്യയിലും കൂടുതല്‍  പള്‍സ് കൂടിയാല്‍ വ്യായാമം നിര്‍ത്തി വയ്ക്കേണ്ടതാണ്. ഏത് തരം വ്യായാമത്തിന് കൂടെയും അഞ്ചോ പത്തോ മിനിറ്റ് നീളുന്ന ശ്വസനവും പ്രാണായാമവും ശീലമാക്കണമെന്നും ശ്വാസഗതിയില്‍ വ്യതിയാനം ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പഴയപടിയാകും വരെ കാത്തിരിക്കണമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.  

Content Summary: Can you exercise yourself to death?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com