ADVERTISEMENT

ഓണം മലയാളികൾക്ക് ഭക്ഷണത്തിന്റെ കൂടി ആഘോഷകാലമാണ്. ഒന്നാം ഓണത്തിനു തുടങ്ങുന്ന രണ്ടും മൂന്നും പായസം കൂട്ടിയുള്ള സദ്യ നാലം ഓണം വരെ കാണും. പ്രമേഹം പോലുള്ള രോഗാവസ്ഥകളെക്കുറിച്ചോ ശരീരത്തിൽ അധികമെത്തുന്ന കൊഴുപ്പിനെക്കുറിച്ചോ കാലറിയെക്കുറിച്ചോ ഒന്നും ചിന്തിക്കാനുള്ള സമയം പോലും കിട്ടാതെ ഭക്ഷണം ആഘോഷമാക്കുകയാണ് അധികംപേരും ചെയ്യുന്നത്. അറിയുമോ, ഒരു ഓണസദ്യയുടെ ശരാശരി ഊർജം 2000 – 3000 കിലോ കാലറിയാണ്. ഇതിൽത്തന്നെ 400– 500 കാലറിയോളം പായസത്തിലൂടെത്തന്നെ ലഭിക്കുന്നു. ഒരാളുടെ ദൈനംദിന ഊർജ ആവശ്യകതയേക്കാൾ താരതമ്യേന കൂടുതലാണിത്. പ്രമേഹരോഗികൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് അഭികാമ്യമല്ല എന്നതു പ്രത്യേകം ഓർക്കുമല്ലോ. ഓണം കഴിയുമ്പോൾ കിടപ്പിലാകാതെ ശ്രദ്ധിച്ച് ആഘോഷിക്കണമെന്നു ചുരുക്കം.

 

 പ്രമേഹരോഗികൾ ശ്രദ്ധിക്കുക

പ്രമേഹരോഗികൾ ഡോക്ടറെകണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് വിലയിരുത്തുക. ദിനചര്യയിൽ നിന്ന് എത്രമാത്രം വ്യതിചലിക്കാമെന്നും മരുന്നുകള്‍, ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവ എത്രമാത്രം വേണമെന്നും മുൻകരുതലെടുക്കാൻ ഇതിലൂടെ സാധിക്കും. 

 

ആഹാരത്തിന്റെയും ഉൾപ്പെടുത്തേണ്ട പോഷകങ്ങളുടെയും കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. അന്നജം കൂടുതലടങ്ങിയ പച്ചക്കറികളുടെ ഉപയോഗം കുറയ്ക്കണം. ഉദാ: കിഴങ്ങു വർഗങ്ങൾ. ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം മിതമായ അളവിൽ കഴിക്കാം. ലഘുഭക്ഷണം ഇടവേളകളിട്ട് 5–6 തവണകളായി കഴിക്കുന്നത് പ്രമേഹം നിയന്ത്രണത്തിലാക്കാൻ സഹായിക്കും. 

 

അനാരോഗ്യമായ ലഘുഭക്ഷണങ്ങൾക്കു പകരം അണ്ടിപ്പരിപ്പുകളും പച്ചക്കറി സാലഡും പയറു വർഗങ്ങളും ഗ്ലൈസീമിക് ഇൻഡക്സ് കുറവുള്ള പഴങ്ങളും കഴിക്കാം. നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ആഹാരത്തിന്റെ ഭാഗമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

 

പായസം കുടിക്കുമ്പോൾ

അരി, ഗോതമ്പ്, സേമിയ എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന പായസങ്ങൾക്കു പകരം കിനുവ, തിന, ചാമ, പൊട്ടുകടല, പലതരം മില്ലറ്റുകൾ, പയറു വർഗങ്ങൾ എന്നിവ കൊണ്ടുള്ള പായസം തയാറാക്കാം. ഇതിന് ഗ്ലൈസീമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചു നിർത്താം. 

 

അരിപ്പായസം ഉണ്ടാക്കുമ്പോൾ വെള്ളയരിക്കു പകരം തവിടുള്ള ബ്രൗൺ റൈസ് തിരഞ്ഞെടുക്കാം. പഞ്ചസാരയ്ക്കു പകരം സ്റ്റീവിയ പോലുള്ള പ്രകൃതിദത്ത മധുരങ്ങൾ ഉപയോഗിച്ച് പായസം തയാറാക്കാം. സദ്യ കഴിക്കുമ്പോൾ പായസം നിയന്ത്രിതമായ അളവിൽ കഴിക്കണം. ചോറും കറികളും കഴിക്കുന്നതിനൊപ്പം കഴിക്കാതെ പായസം ഒന്നു രണ്ടു മണിക്കൂറിനു ശേഷം കഴിക്കുന്നതാണു നല്ലത്. 

 

പാട നീക്കിയ പാൽ ഉപയോഗിച്ചു പാൽ പായസം തയാറാക്കാം. പായസം തയാറാക്കുമ്പോള്‍ പഞ്ചസാരയ്ക്ക് പകരം മധുരത്തിനായി പഴങ്ങൾ സ്മൂത്തിയാക്കി ഉപയോഗിക്കാം. പ്രധാന ഭക്ഷണത്തിൽ നിന്ന് അന്നജം (ചോറ്) കുറച്ച് പകരം പായസം കഴിക്കുന്നത് അഭികാമ്യമാണ്. 

 

രക്തത്തിലെ ഗ്ലൂക്കോസ് നില ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് വീട്ടിൽ തന്നെ പരിശോധിക്കണം. പാചകത്തിന് വീണ്ടും വീണ്ടും തിളപ്പിച്ച എണ്ണ ഉപയോഗിക്കാതിരിക്കുക. ശുദ്ധീകരിച്ച പഞ്ചസാരയും പൂരിത കൊഴുപ്പും ഓണസദ്യയിൽ നിന്നും പൂർണമായും ഒഴിവാക്കണം. സമൂസ, പപ്പടം, ചിപ്സ് തുടങ്ങിയ ഉയർന്ന കാലറിയുള്ളവ ഓണസദ്യയിൽ മിതമായി മാത്രം കഴിക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാൻ ഓണസദ്യയിൽ ഫ്ലാക്സ് സീഡ് ചേർക്കാം. കഴിക്കുന്ന മരുന്നുകളും വ്യായാമവും ആഘോഷത്തിനിടയിൽ നിർത്തിവയ്ക്കരുത്. 

 

മധുരം അമിതമായാൽ

അമിതമായി പഞ്ചസാര കഴിക്കുന്നതു നല്ലതല്ല. അത് ഹൃദയപേശികളുടെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6 ഫോസ്ഫേറ്റിന്റെ അളവ് കൂടാൻ കാരണമാകും. ഇതു ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടും. അമിതമായി മധുരം ഉപയോഗിച്ചാൽ രോഗപ്രതിരോധ ശേഷി കുറയും. 

 

പഞ്ചസാരയുടെ അമിത ഉപയോഗം രക്തത്തിലെ പ്രധാന പ്രോട്ടീനായ ആൽബുമിൻ, ലിപ്പോ പ്രോട്ടീനുകൾ എന്നിവയുടെ പ്രവർത്തനം തകരാറിലാക്കും. കൂടാതെ ശരീരത്തിൽ കൊഴുപ്പും കൊളസ്ട്രോളും അടിയാനിടയാക്കും. അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകും. അന്നനാളം, ചെറുകുടൽ, വൻകുടൽ കാന്‍സറുകൾക്കും പ്ലൂറയെ ബാധിക്കുന്ന കാൻസറിനും സാധ്യത കൂട്ടുന്നു. 

 

അധികമായി പഞ്ചസാര ചേർത്തതും സംസ്കരിച്ചതുമായ ആഹാരം വിഷാദരോഗ സാധ്യത വർധിപ്പിക്കുന്നു. ചർമത്തിന് അകാല വാർധക്യം വരുത്തുന്നു. ശുദ്ധീകരിച്ച പഞ്ചസാരയുടെ അമിത ഉപയോഗം കൊളാജൻ, ഇലാസ്റ്റിൻ എന്നിവയ്ക്കു കേടുപാടുകൾ വരുത്തുകയും ചർമത്തിന്റെ ദൃഢത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഫാറ്റി ലിവർ ബാധിക്കാനുള്ള സാധ്യതയുണ്ട്. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് വൃക്കയുടെ അതിലോലമായ രക്തക്കുഴലുകൾക്കു കേടു വരുത്തുന്നു. ഇതു വൃക്കരോഗത്തിനും രക്താതിമർദം, പക്ഷാഘാതം എന്നിവയ്ക്കും കാണമാകാം. 

Content Summary: Onam celebration and health care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com