ADVERTISEMENT

കോവിഡ് കാലം വലിയ വിലങ്ങു തടിയായതു വയോജനങ്ങൾക്കാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പിടിയിൽ നിന്നു മറ്റുള്ളവർ രക്ഷപ്പെട്ടപ്പോൾ വയോജനങ്ങൾ ഇപ്പോഴും അതിൽ മുറുകിക്കിടക്കുകയാണ്. പ്രായം ചെന്നവർ ഒന്നു പുറത്തു പോയി വരാമെന്നു പറയുമ്പോൾ നമ്മൾ നിയന്ത്രണങ്ങളെ കുറിച്ച് ഓർമിപ്പിച്ച് അവരെ പിന്തിരിപ്പിക്കും.

പ്രായം ചെന്നവരുടെ വികാരങ്ങൾ, അവരുടെ സങ്കടങ്ങൾ എന്നിവയെ കുറിച്ചു നന്നായി മനസ്സിലാക്കാൻ കഴിയുക പ്രായം ചെന്നവർക്കു തന്നെയാണ്. ബാല്യകാല സുഹൃത്തുക്കളെ കാണുമ്പോൾ അവർ മനസ്സു തുറക്കുന്നതും കൂടുതൽ ചെറുപ്പമാകുന്നതും അതുകൊണ്ടാണ്. പ്രായം ചെല്ലുമ്പോൾ അസുഖങ്ങളുണ്ടാകും. അതു സ്വാഭാവികമാണ്. അതിനു ചികിത്സയും വേണം.

എന്നാൽ അവരുടെ സന്തോഷങ്ങളെ കുറിച്ചു നമ്മൾ എപ്പോഴെങ്കിലും ഓർക്കാറുണ്ടോ? കൊച്ചു കുഞ്ഞുങ്ങൾക്കു നമ്മൾ എല്ലാം വാങ്ങി കൊടുക്കും. എന്നാൽ അതേ പോലെ അച്ഛനും അമ്മയ്ക്കും എന്തെങ്കിലുമൊക്കെ വാങ്ങിക്കൊടുക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ടോ?

 

മാതാപിതാക്കളിൽ പലരും അവർക്കു പെൻഷൻ ലഭിക്കുന്ന തുക പോലും മക്കൾക്കായി കരുതി വയ്ക്കുന്നുണ്ട്. മക്കൾ മാതാപിതാക്കൾക്കു ‘പോക്കറ്റ് മണിയോ’ സമ്മാനങ്ങളോ കൊടുക്കാറുണ്ടോ? ഇടയ്ക്ക് എന്തെങ്കിലും സമ്മാനങ്ങൾ നൽകി നോക്കൂ. അവരുടെ സന്തോഷം നമ്മുടേതു കൂടിയാകുന്നതു കാണാം.

 

പ്രായം ചെന്ന മാതാപിതാക്കൾ ഒറ്റയ്ക്കു താമസിക്കുന്ന രീതി നഗരങ്ങളിൽ കൂടി വരികയാണ്. വയോജനങ്ങളിൽ പലരും ഒറ്റയ്ക്കു ജീവിക്കാൻ ആഗ്രഹിക്കുന്നുമുണ്ട്. എന്നാൽ തനിയെ ജീവിക്കുന്നവർക്കു പ്രത്യേകിച്ചു സഹായമൊന്നും വേണ്ടെന്ന മിഥ്യാധാരണ മക്കൾക്കോ, ബന്ധുക്കൾക്കോ ഉണ്ടാകരുത്.

 

പലപ്പോഴും മക്കൾക്കും അച്ഛനമ്മമാർക്കും ഇടയിൽ ഫോണിൽ കൂടിയുള്ള സംസാരം പോലും കുറഞ്ഞു വരുന്നു. എന്നാൽ, പ്രായം ചെല്ലുമ്പോൾ അവർ നമ്മുടെ കൂടുതൽ കരുതലുകൾ ആഗ്രഹിക്കുന്നുണ്ട്. ജീവിത തിരക്കിൽ ചെറുപ്പക്കാർക്ക് അച്ഛനമ്മമാരോട് ആ കരുതൽ കാണിക്കാൻ കഴിഞ്ഞെന്നു വരില്ല.

മാതാപിതാക്കൾ ഒറ്റയ്ക്കു താമസിക്കുകയാണെങ്കിലും ഇടയ്ക്കൊക്കെ അവർക്കൊപ്പമിരുന്ന് അൽപനേരം സംസാരിക്കണം. നമുക്കു തിരക്കാണെങ്കിൽ വിശ്വാസമുള്ള മറ്റാരെയെങ്കിലും അതിനു ചുമതലപ്പെടുത്തണം. കൊച്ചുമക്കളുമായി ഇടപഴകാൻ അവർക്ക് അവസരം നൽകണം.

വീടിനു പുറത്തേക്കുള്ള നമ്മുടെ യാത്രകളിൽ അവരെ കൂടി ചേർക്കണം. അവരൊക്കെ വന്നാൽ ബുദ്ധിമുട്ടാകില്ലെയെന്നു തോന്നാം. പക്ഷേ, അവർ അത് ആഗ്രഹിക്കുന്നുണ്ട്. വീടുകളിലെ കൂട്ടായ്മകളിലേക്കു പ്രായമായ അച്ഛനമ്മമാരുടെ സുഹൃത്തുക്കളെ കൂടി വിളിച്ചു നോക്കൂ. അവരുടെ സന്തോഷമെന്താണെന്ന് അപ്പോൾ മനസ്സിലാകും.

പ്രായം ചെന്നവർക്ക് ഒറ്റപ്പെടലിന്റെതായ വലിയ മാനസിക ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ അത് അവർ തിരിച്ചറിയുന്നില്ല. പരസ്പരം ആശയവിനിമയം നടത്താൻ കഴിയുന്ന പ്രായം ചെന്നവരുടെ സൗഹൃദ കൂട്ടായ്മ നമുക്കു ചുറ്റും ഉണ്ടാകേണ്ടതുണ്ട്. അവരുടെ ലോകത്ത് അവർ മനസ്സു തുറക്കട്ടെ.

 

വിവരങ്ങൾ: 

ഡോ. ജിനോ ജോയ്, 

കൺസൽറ്റന്റ് ജെറിയാട്രീഷ്യൻ, 

മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കൊച്ചി.)

Content Summary: International Day of Older Persons 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com