ADVERTISEMENT

80  വർഷത്തെ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയിലും ‘ഓട്ടം’ നിർത്താത്ത ആളാണ് എ.ജെ. മാത്യു. കേരള മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 80 പ്ലസ് വിഭാഗത്തിൽ 100,200,400 മീറ്റർ മത്സരങ്ങളിൽ  സ്വർണനേട്ടമാണ് മാത്യു സ്വന്തമാക്കിയത്. 100 മീറ്റർ 20.5 സെക്കൻഡിലും, 200 മീറ്റർ 44 സെക്കൻഡിലും, 400 മീറ്റർ 1.57 മിനിറ്റിലുമാണ് ഓടിത്തീർത്തത്.

 

ഓർമവച്ച കാലം മുതലേ ട്രാക്കിൽ ഓടിത്തുടങ്ങിയതാണ്. സ്കൂൾ തലം മുതൽ ഇടവേള വരുത്താതെ പരിശീലനവുമുണ്ട്. സ്പോർട്സിനെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ട് 70 കൊല്ലമായി. 35 വർഷമായി  മത്സരരംഗത്തുണ്ട്. ഒട്ടധികം സമ്മാനങ്ങൾ നേടി. 

 

കർശന ദിനചര്യ 

വയസ്സ് ഇത്രയായില്ലേ, വിശ്രമിച്ചുകൂടേയെന്ന ചോദ്യം പലപ്പോഴും ഉയരും. അതൊന്നും വകവയ്ക്കാതെ എന്നും രാവിലെ ഏഴിനു മുണ്ടക്കയത്തെ വീട്ടിനടുത്തുള്ള ഗ്രൗണ്ടിൽ 40 മിനിറ്റ് പരിശീലനം. സ്പോർട്സ് മീറ്റുകളോട് ചേർന്ന ദിവസങ്ങളിൽ ഒരു മണിക്കൂറിലേറെ പരിശീലനം. 

 

ഭക്ഷണ കാര്യത്തിലും അതീവ ശ്രദ്ധ. എഴുന്നേറ്റയുടൻ 3 ഗ്ലാസ് വെള്ളം. പ്രഭാതഭക്ഷണത്തിന് ഒരു മുട്ട, ഒരു ഗ്ലാസ് പാൽ, 10 അണ്ടിപരിപ്പ്, ഒരു ദോശ, 4 ഈന്തപ്പഴം. ഉച്ചയ്ക്ക് പച്ചക്കറി വിഭവങ്ങളോടു കൂടിയ ചോറ്. രാത്രി പഴങ്ങൾ. അതും 7.30യ്ക്ക് മുൻപ്. വല്ലപ്പോഴും മാത്രം മാംസാഹാരം. കൃത്യമായ വ്യായാമവും ഭക്ഷണരീതിയും കാരണം ജീവിത ശൈലീ രോഗങ്ങളെ ഏറെ ദൂരം പിന്നിലാക്കി മാത്യു ഓട്ടം തുടരുകയാണ്. പിന്തുണയുമായി ഭാര്യ ലീലാമ്മയും മകൻ സാജുവും മകൾ സുജയും കൂടെയുണ്ട്. ഇലഞ്ഞിമറ്റത്ത് ഓട്ടോ മൊബൈൽ സ്പെയർ പാർട്സ് കട നടത്തുന്നുണ്ട് മാത്യു. 

 

സ്പോർട്സ് ക്വോട്ടയിൽ മദ്രാസ് പൊലീസിൽ സിലക്‌ഷൻ കിട്ടി 10 വർഷത്തെ സേവനത്തിനു ശേഷം രാജിവച്ച് നാട്ടിലേക്ക് മടങ്ങിയതിൽ പിന്നെയാണ് ബിസിനസിലേക്കു തിരിഞ്ഞത്. 

കോട്ടയം ലൂർദ് പള്ളിയുടെ ട്രസ്റ്റിയായും വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Content Summary: Healthy lifestyle tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com