ADVERTISEMENT

കണ്ണ് മുതല്‍ കാലു വരെ പലവിധ അവയവങ്ങള്‍ക്ക് ക്ഷതം വരുത്താവുന്ന രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ തോത് പരിധി വിട്ടുയരുമ്പോൾ  ശരീരം ഇതുമായി ബന്ധപ്പെട്ട് പല സൂചനകള്‍ നമുക്ക് നല്‍കാറുണ്ട്. പ്രമേഹത്തെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്ന അത്തരം ചില ലക്ഷണങ്ങള്‍ പരിശോധിക്കാം. 

 

1. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍

‍അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നത് രക്തത്തിലെ പഞ്ചസാര ഉയരുന്നതിന്‍റെ മുന്നറിയിപ്പാണ്. പ്രമേഹത്തിന്‍റെ തോത് ഉയരുന്നത് അനുസരിച്ച് ഇതിന്‍റെ ആവൃത്തി വര്‍ധിക്കാം. 

 

2. കാഴ്ച മങ്ങല്‍

രക്തത്തിലെ പഞ്ചസാര ഒരു ഘട്ടം കഴിയുമ്പോൾ  കണ്ണിലേക്കുള്ള നാഡീവ്യൂഹങ്ങളെ ബാധിച്ച് കാഴ്ചനഷ്ടത്തിന് കാരണമാകും. ഇതിന് മുന്നോടിയായി കാഴ്ചയ്ക്ക് മങ്ങലും ദൃശ്യങ്ങള്‍ക്ക് വ്യക്തതകുറവും അനുഭവപ്പെടാം. 

 

3. അമിതമായ ക്ഷീണം

നന്നായി ഉറങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്തിട്ടും ക്ഷീണം വിട്ടുമാറുന്നില്ലേ? എങ്കില്‍ പ്രമേഹ പരിശോധന നടത്തി നോക്കുന്നത് നന്നായിരിക്കും. 

 

4. മുറിവുണങ്ങാന്‍ താമസം

പ്രമേഹമുള്ളവര്‍ക്ക് മുറിവുകള്‍ ഉണ്ടായാല്‍ അതുണങ്ങാന്‍ കാലതാമസം ഉണ്ടാകാറുണ്ട്. ഇതും പ്രമേഹത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ലക്ഷണമാണ്. 

 

5. അമിതമായ ദാഹം

പ്രമേഹ രോഗികള്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിനാല്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാം. ഇത് അമിതമായ ദാഹത്തിലേക്ക് നയിക്കുന്നു. 

 

6. വിശദീകരിക്കാനാവാത്ത വിശപ്പ്

നന്നായി ഭക്ഷണം കഴിച്ചാലും കുറച്ച് കഴിയുമ്പോൾ  ഉടനെ വിശക്കുന്നത് പ്രമേഹ ലക്ഷണമാണ്. 

 

7. അകാരണമായ ഭാരനഷ്ടം

പ്രത്യേകിച്ച് വ്യായാമമോ ഭക്ഷണനിയന്ത്രണോ ഇല്ലാതെ തന്നെ ശരീരഭാരം കുറയുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. ഇത് പ്രമേഹം മൂലമാകാം. മൂത്രത്തിലൂടെ ശരീരത്തിലെ ദ്രാവകങ്ങളും പോഷണങ്ങളും അമിതമായി പുറത്തേക്ക് പോകുന്നതാണ് ഭാരം കുറയ്ക്കുന്നത്. 

 

മോശം ജീവിതശൈലി, ജനിതകപ്രശ്നങ്ങള്‍, അമിതവണ്ണം എന്നിങ്ങനെ പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. എച്ച്ബിഎ1സി പരിശോധനയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ മൂന്ന് മാസത്തെ ശരാശരി തിരിച്ചറിയാന്‍ സാധിക്കുന്നതാണ്. ഇത് പ്രമേഹം വരാനുള്ള സാധ്യതയും പ്രവചിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ ജീവിതശൈലി മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രമേഹം വരാതെ തടയാന്‍ സാധിക്കുന്നതാണ്.

Content Summary: 7 warning symptoms your blood sugar is getting out of control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com