ADVERTISEMENT

ചോദ്യം: എന്റെ മകൾക്ക് ഇപ്പോൾ 25 വയസ്സായി. കുട്ടിയായിരുന്നപ്പോൾ അവൾക്ക് അപസ്മാരബാധയുണ്ടായിരുന്നു. എന്നാൽ, ഏതാണ്ട് അഞ്ചു കൊല്ലം തുടർച്ചയായി ആധുനിക ഔഷധങ്ങൾ േസവിച്ചപ്പോൾ രോഗം ഭേദമായി. ഡോക്ടറുടെ നിർദേശാനുസരണം ഔഷധങ്ങളെല്ലാം നിർത്തി. എന്നാൽ, കഴിഞ്ഞ മൂന്നു വർഷമായി ഇടക്കിടയ്ക്കു വീണ്ടും അസുഖം വരുന്നുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കൂടിയ അളവിൽ കഴിക്കുന്നുണ്ടെങ്കിലും രോഗം ഒട്ടും നിയന്ത്രണവിധേയമല്ല. 3D അനിമേഷൻ ചെയ്യുന്നതാണ് മോളുടെ ജോലി. വളരെയേറെ സ്ട്രെസ്സുള്ള ജോലിയാണ്. രാത്രിയിൽ 11 മണിവരെ ജോലി ചെയ്യണം. ഈ അവസ്ഥയ്ക്ക് എന്തെങ്കിലും ആയുർവേദ പരിഹാരം നിർദേശിക്കാമോ?

ഉത്തരം: അപസ്മാരരോഗത്തിന് (Epilepsy) ഇപ്പോൾ സേവിച്ചു കൊണ്ടിരിക്കുന്ന ആധുനിക ഔഷധങ്ങൾ ചിട്ടയായി സേവിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകളിൽ മാറ്റം വരുത്താനാകൂ. ഈ രോഗാവസ്ഥയ്ക്ക് കൃത്യമായ ആയുർവേദ ചികിത്സ ലഭ്യമാണ്. എന്നാൽ, അവ ആധുനിക ഔഷധങ്ങളോടൊപ്പം ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഈ രോഗിയുടെ ജീവിതചര്യ കുറച്ചുകൂടി രോഗാനുസൃതമായി ആരോഗ്യകരമാക്കണം. രാത്രി പത്തു മണി മുതൽ രാവിലെ ആറു മണിവരെ ഉറക്കം കിട്ടത്തക്ക രീതിയിൽ ജോലി സമയം ക്രമീകരിക്കണം. 

നല്ല പ്രകാശമുള്ള വസ്തുക്കളിലേക്ക് നോക്കുന്നത് (Bright Object) ഈ രോഗാവസ്ഥയ്ക്ക് ഒട്ടും യോജിച്ചതല്ല. അതിനാൽ ദിവസേന അനേകം മണിക്കൂറുകൾ കംപ്യൂട്ടർ ഉപയോഗിക്കുന്നവർ അതിന്റെ ബ്രൈറ്റ്നെസ് കുറച്ചു വയ്ക്കണം. കൂടാതെ, ദഹനസംബന്ധമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതു പരിഹരിക്കണം. അതിനായി പഞ്ചകോലം ചേർത്തുണ്ടാക്കിയ കഞ്ഞി ഒരു നേരം കഴിക്കുന്നത് ഗുണകരമാണ്. അപസ്മാര രോഗത്തിനു സ്നേഹപാനം, വിരേചനം, ശിരോധാര തുടങ്ങിയ ചികിത്സകൾ ഒരു വിദഗ്ധനായ ആയുർവേദ ഡോക്ടറുടെ നിരീക്ഷണത്തിൽ ചെയ്യേണ്ടതാണ്. 

സ്നേഹപാനത്തിനായി പഞ്ചഗവ്യഘൃതം, അഷ്ടാദശകൂശ്മാണ്ഡഘൃതം എന്നിവ അവസ്ഥാനുസരണം ഉപയോഗിക്കാറുണ്ട്. ഔഷധം കൊണ്ടു മാത്രം ഒരു രോഗവും ഇല്ലാതാകുന്നില്ല. ഉറക്കത്തിന്റെ കാര്യത്തിലും ദിനചര്യയിലും ആഹാരക്രമീകരണത്തിലും മറ്റും അതീവ ശ്രദ്ധ ആവശ്യമുള്ള ഒരു രോഗമാണിത്. കാരണം, ഇതൊരു മഹാമർമത്തെ (ശിരസ്സ്) ആശ്രയിച്ചുണ്ടാകുന്ന രോഗമാണല്ലോ. 

Content Summary : Is there treatment for epilepsy in Ayurveda? – Dr. M. R. Vasudevan Namboothiri Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com