തേനീച്ചക്കുത്ത് നിസ്സാരമല്ല; പേശികൾ തകരാറിലാകാം,വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം

Mail This Article
തേനീച്ചയുടെ കുത്തേറ്റാൽ സമചിത്തതയോടെ പെരുമാറുക. ശ്വസനവും ഹൃദയത്തിന്റെ പ്രവർത്തനവും കൃത്യമായി നടക്കുന്നുണ്ടോ എന്നുറപ്പു വരുത്തുക. ശ്വാസതടസ്സം ഉണ്ടെങ്കിൽ കൃത്രിമ ശ്വാസോച്ഛാസം നൽകുക. കുത്തേറ്റ ശേഷം മദ്യപിക്കുകയോ പുകവലിയോ ചെയ്യരുത്. ഇതു വിഷം വളരെ പെട്ടെന്നു രക്തത്തിൽ കലരാൻ കാരണമാവും. ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ഇലകളോ ഉപയോഗിച്ച സ്വയം ചികിത്സിക്കരുത്.
ഡോ.രഞ്ജിത്ത് മാത്യു (മെഡിക്കൽ ഓഫിസർ, അങ്ങാടിക്കടവ് സിഎച്ച്സി)
∙ തേനീച്ചക്കുത്ത് നിസ്സാരമായി കാണരുത്. കൂടുതൽ കുത്തുകിട്ടുന്ന സംഭവങ്ങളാണ് അപകടത്തിലെത്തുക. തേനീച്ച കുത്തുമ്പോൾ അതിന്റെ സ്റ്റിങ്ങർ (കൊമ്പ്) ശരീരത്തിൽ തുളച്ചുകയറും. ഇതു വിഷമുള്ളതാണ്. ‘അലർജി’യാണ് ഇതുമൂലം ഉണ്ടാവുക. ഈ അലർജി, ചെറുതാവാം, രൂക്ഷമാകാം. ചെറിയ അലർജി സാഹചര്യങ്ങളിൽ ആന്റി അലർജി മരുന്നുകൾ നൽകും. സുഖപ്പെടും. അലർജി രൂക്ഷമാകുന്ന കേസുകളിൽ ബിപി താഴാം. പേശികൾ തകരാറിലാകാം. വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. ബിപി നിയന്ത്രിക്കാനുള്ള മരുന്നുകൾ നൽകും. ഡയാലിസിസ് ചെയ്യും. ചില ഘട്ടങ്ങളിൽ ഇതെല്ലാം ചെയ്താലും ജീവൻ നഷ്ടപ്പെടാം.
ഡോ.ടോം ജോസ് കാക്കനാട്ട്, (നെഫ്രോളജിസ്റ്റ്)
കടന്നൽ, കുളവി എന്നിവയുടെ ആക്രമണം ഉണ്ടായാൽ ആദ്യം സ്വയം സുരക്ഷിതസ്ഥാനത്തേക്കു മാറുകയാണു വേണ്ടത്. കുത്തേൽക്കുന്ന ആളെ കടന്നലുകൾ കൂട്ടമായി പിന്നാലെ വന്ന് ആക്രമിക്കും. ഇവ ആദ്യം തലയിലും മുഖത്തുമാണു കുത്തുന്നത്. ആദ്യം തന്നെ തലയും മുഖവും സുരക്ഷിതമാക്കണം. ഹെൽമറ്റ് ഉപയോഗിക്കാം. ചാക്ക്, കട്ടിയുള്ള തുണി എന്നിവയുണ്ടെങ്കിൽ അതുകൊണ്ടു തലയും മുഖവും ദേഹവും മൂടണം. കാറുപോലെയുള്ള വാഹനങ്ങൾ ഉണ്ടെങ്കിൽ ഉള്ളിൽക്കയറി ഗ്ലാസിട്ട് ഇരിക്കാം.
കെ.വി.ശിവദാസ് (റിട്ട. ജില്ലാ ഓഫിസർ, അഗ്നിരക്ഷാസേന, കോട്ടയം)