ADVERTISEMENT

എഴുപത്തിയഞ്ചിലും അന്നമ്മയുടെ ചുറുചുറുക്ക് കണ്ടാല്‍ മനസ്സിലാകും, ലക്ഷ്യങ്ങളിലേക്ക് ചിറകുവിരിച്ച് പറക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന്. പലരും വിശ്രമജീവിതം നയിക്കുന്ന പ്രായത്തില്‍ ചെറുപ്പക്കാരിയെപ്പോലെ ഓടിനടന്ന് ഇഷ്ടങ്ങള്‍ നടത്തിയെടുക്കുകയാണ് മല്ലപ്പള്ളി സ്വദേശിനി അന്നമ്മ ഫിലിപ്. 30 വര്‍ഷത്തോളം അധ്യാപികയായിരുന്ന അന്നമ്മയ്ക്ക് ഇപ്പോള്‍ പാചകമാണ് പാഷന്‍. തിരുവല്ല ഇടിഞ്ഞില്ലത്തെ വാടകവീടിന്റെ മുറ്റത്തു വ്യത്യസ്ത രുചികള്‍ വിളമ്പുന്നതിനായി കഫേ ആരംഭിച്ചതും പ്രായത്തിന്റെ പരിമിതികളെ വെല്ലുവിളിച്ചാണ്.

ചെറുപ്രായത്തിലെ വിവാഹം
മല്ലപ്പള്ളി നെല്ലിമൂട് തേക്കുങ്കല്‍ വീട്ടില്‍ അന്നമ്മ ചെറുപ്രായത്തില്‍ തന്നെ വിവാഹിതയായി. ഭര്‍ത്താവ് കെ.പി.ഫിലിപ് വിവാഹസമയത്ത് ശെമ്മാശ്ശനായിരുന്നു. പിന്നീട് വികാരിയായി സുല്‍ത്താന്‍ ബത്തേരിയിലേക്ക്. ഒപ്പം അന്നമ്മയെയും കൂട്ടി. വെറുതെ ഇരിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ മോണ്ടിസോറി ടീച്ചേഴ്സ് കോഴ്സിനു ചേര്‍ന്നു. പിന്നീട് ദുര്‍ഗാപൂരിലേക്ക് പോയപ്പോള്‍ അവിടെ നഴ്സറി അധ്യാപികയായി 3 വര്‍ഷം ജോലിചെയ്ത ശേഷം സ്വന്തമായി 2 സ്‌കൂളുകള്‍ ആരംഭിച്ചു. ഭര്‍ത്താവിന്റെ ജോലിയുടെ ഭാഗമായി മുംബൈ, വിശാഖപട്ടണം, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെല്ലാം താമസിച്ചു. അധ്യാപികയായി ജോലി ചെയ്തു. ബംഗാളിയും തമിഴും ഹിന്ദിയും ഇംഗ്ലിഷുമെല്ലാം അന്നമ്മയ്ക്ക് നിഷ്പ്രയാസം വഴങ്ങും.

പാചകം എന്ന പാഷന്‍
30 വര്‍ഷത്തെ അധ്യാപനജീവിതം അവസാനിപ്പിച്ച് മല്ലപ്പള്ളിയില്‍ തിരിച്ചെത്തിയപ്പോള്‍ ബോറടി മാറ്റാന്‍ വീട്ടില്‍തന്നെ ബൂട്ടീക് ആരംഭിച്ചു. തുടര്‍ന്ന് തിരുവല്ലയില്‍ കട വാടകയ്ക്കെടുത്ത് അങ്ങോട്ടേക്ക് മാറ്റി. പാചകം ഹോബിയായതിനാല്‍ വീട്ടില്‍ ബിരിയാണി ഉണ്ടാക്കി വില്‍പനയും ആരംഭിച്ചു. കോവിഡിന് ഒരു വര്‍ഷം മുന്‍പ് ചങ്ങനാശേരിയില്‍ കഫേ തുടങ്ങി. അധികം വൈകാതെ സമീപത്തെ കോളജ് വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമായി ഇവിടം മാറി. ഉത്തരേന്ത്യയില്‍ താമസിച്ചതിനാല്‍ പല വിഭവങ്ങള്‍ക്കും ഉത്തരേന്ത്യന്‍ ടച്ച് കൊടുക്കാറുണ്ട്. എന്നാല്‍ തനിനാടന്‍ വിഭവങ്ങളും നന്നായി പാകം ചെയ്യും. ബിരിയാണിയും കട്‌ലറ്റുമാണ് സ്പെഷല്‍. മൂത്തമകന്‍ പ്രിന്‍സും രണ്ടാമത്തെ മകള്‍ പ്രിന്‍സ്‌ലിയും ഇളയ മകള്‍ പ്രിറ്റിയും ആരോഗ്യം ശ്രദ്ധിക്കാനും വിശ്രമിക്കാനും പറയാറുണ്ടെങ്കിലും അമ്മയുടെ ആഗ്രഹങ്ങള്‍ക്ക് എതിര് നില്‍ക്കാറില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന അര്‍ബുദത്തെയും അതിജീവിച്ചാണ് അന്നമ്മയുടെ ജൈത്രയാത്ര.

പ്രായം വെറും സംഖ്യയല്ലേ?
2 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു. ശേഷം മല്ലപ്പള്ളിയിലെ വീടും സ്ഥലവും വിറ്റു. ചങ്ങനാശ്ശേരിയിലെ കഫേ ഇളയ മകളെയും മരുമകനെയും ഏല്‍പിച്ചു. തിരുവല്ലയില്‍ സ്വന്തമായി ഫ്‌ലാറ്റുണ്ടായിട്ടും ഇടിഞ്ഞില്ലത്ത് വീട് വാടകയ്ക്കെടുത്തു. ഫ്‌ലാറ്റില്‍ താമസിച്ചാല്‍ പാചകം എന്ന ഇഷ്ടത്തോട് ഗുഡ്‌ബൈ പറയേണ്ടി വരുമെന്ന് അന്നമ്മ പറയുന്നു. ഇടിഞ്ഞില്ലത്തെ വാടകവീട്ടുമുറ്റത്ത് കഫേ തുടങ്ങാന്‍ തീരുമാനമെടുത്തതും ലൈസന്‍സ് എടുക്കാന്‍ ഓടി നടന്നതും സാധനങ്ങള്‍ വാങ്ങിയതുമെല്ലാം ഒറ്റയ്ക്കാണ്. 2 സഹായികളാണ് കഫേയിലുള്ളത്. നോക്കെത്താദൂരത്ത് പരന്നുകിടക്കുന്ന പൊരിയനടി പാടത്തിന്റെ ഭംഗി ആസ്വദിച്ച്, ഇളം കാറ്റേറ്റ് വീട്ടുമുറ്റത്തെ തണല്‍മരങ്ങളുടെ ചോട്ടില്‍ കഫേക്കു വേണ്ടി ഒരുക്കിയ ഇരിപ്പിടങ്ങളിലൊന്നിലിരുന്ന് അന്നമ്മ പറയുന്നു: ‘പ്രായമായതിന്റെ ശാരീരിക ബുദ്ധിമുട്ടുകളെല്ലാം ജോലി ചെയ്യുമ്പോള്‍ മാറിനില്‍ക്കും. മനസ്സ് ചെറുപ്പമാക്കി സൂക്ഷിക്കാമെങ്കില്‍ പ്രായം വെറും സംഖ്യ മാത്രമാണ്.’

English Summary:

Age is Just a Number: Meet the 75-Year-Old Cafe Owner Who's Redefining Retirement. 75 & Thriving, This Grandma's Cafe Empire Proves Age Is Just a Number.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com