കുഞ്ഞിനു നൽകുന്നത് മുലപ്പാലോ ഫോര്‍മുല ഫീഡോ? അറിയാം ഗുണദോഷങ്ങള്‍

Mail This Article
നവജാതശിശുവിന്റെ വളര്‍ച്ചയ്‌ക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷണങ്ങളുമുള്ള ഒന്നാണ് അമ്മയുടെ മുലപ്പാല്‍. എന്നാല്‍ ജീവിത തിരക്ക്, ആവശ്യത്തിന് മുലപ്പാൽ ഇല്ലായ്‌മ പോലുള്ള പല കാരണങ്ങള്‍ കൊണ്ട് കുട്ടിക്ക് ഫോര്‍മുല ഫീഡുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന മാതാപിതാക്കള്‍ ഉണ്ട്. മുലപ്പാലിനും ഫോര്‍മുല ഫീഡിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഗുര്‍ഗാവ് സികെ ബിര്‍ല ആശുപത്രിയിലെ ഒബ്‌സ്‌ടെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി ഡയറക്ടര്‍ ഡോ. ആസ്‌ത ദയാല്‍ പറയുന്നു.
1. മുലപ്പാല്‍
കുഞ്ഞിന്റെ പോഷണപരമായ ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ പ്രകൃതിദത്തമായി തന്നെ അമ്മയ്‌ക്ക് നല്‍കപ്പെടുന്നതാണ് മുലപ്പാല്‍. അവശ്യ പ്രോട്ടീനുകള്‍, കൊഴുപ്പ്, വൈറ്റമിനുകൾ, ആന്റിബോഡികള്‍ എന്നിവയെല്ലാം അതിലുണ്ട്. കുഞ്ഞ് ജനിച്ച് ആദ്യ ദിവസങ്ങളില്‍ ഉണ്ടാകുന്ന മുലപ്പാലായ കൊളോസ്‌ട്രോം പ്രോട്ടീനുകളും ഇമ്മ്യൂണോഗ്ലോബുലിനുകളും നിറഞ്ഞതാണ്. കുഞ്ഞിന്റെ പ്രതിരോധശേഷി വളര്‍ത്താന്‍ ഇത് സഹായിക്കും.

കുഞ്ഞിന് പ്രായമാകുന്നത് അനുസരിച്ച് മുലപ്പാലിന്റെ ചേരുവകളിലും മാറ്റം വരും. കുഞ്ഞിന്റെ ആദ്യ ആറ് മാസത്തെ പോഷണാവശ്യങ്ങളെല്ലാം നിറവേറ്റാന്‍ മുലപ്പാല്‍ മതിയാകും. കുഞ്ഞും അമ്മയും തമ്മിലുള്ള വൈകാരിക അടുപ്പം മെച്ചപ്പെടുത്തി കുഞ്ഞിന് സുരക്ഷിതത്വ ബോധം നല്‍കാനും മുലയൂട്ടല്‍ സഹായിക്കും. എന്നാല്‍ അമ്മയുടെ സമയവും ക്ഷമയുമെല്ലാം വിജയകരമായ മുലയൂട്ടലില്‍ പ്രധാനമാണ്. മുലക്കണ്ണുകള്‍ക്ക് വേദന, കുഞ്ഞ് മുലഞെട്ടുകള്‍ കൃത്യമായി വായില്‍ എത്താത്തത് മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവ ചില അമ്മമാര്‍ നേരിടാറുണ്ട്. ചിലര്‍ക്ക് ആവശ്യത്തിന് പാലില്ലാതെ വരുന്നതും സമ്മര്‍ദം സൃഷ്ടിക്കാം.
2. ഫോര്‍മുല ഫീഡ്
ജോലിക്ക് പോകുന്ന അമ്മമാര്‍ക്കും മുലയൂട്ടാന്‍ പല കാരണങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കുമെല്ലാം ഫോര്‍മുല ഫീഡിനെ ആശ്രയിക്കാവുന്നതാണ്. കുഞ്ഞിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഫോര്‍മുല ഫീഡുകളിലും അടങ്ങിയിട്ടുണ്ട്. അമ്മമാര്‍ക്ക് ഇടയ്‌ക്ക് വിശ്രമം നല്‍കി മറ്റുള്ളവര്‍ക്കും ഫോര്‍മുല ഫീഡ് നല്‍കാന്‍ കഴിയുമെന്നത് കുഞ്ഞുമായി അടുപ്പമുണ്ടാക്കാന്‍ ഇവരെ സഹായിക്കും.

എന്നാല്‍ മുലപ്പാലിലുള്ള പ്രകൃതിദത്ത ആന്റിബോഡികള്‍ ഫോര്‍മുല ഫീഡില്‍ ഉണ്ടാകില്ല. ഇത് കുഞ്ഞിന്റെ പ്രതിരോധ ശക്തിയെ ബാധിക്കാം. ഫോര്‍മുല ഫീഡിന് വിലയും അധികമാണ്. ശ്രദ്ധയോടെ ഇവ തയ്യാറാക്കേണ്ടതും അത്യാവശ്യമാണ്. മുലയൂട്ടലിന് തന്നെയാകണം പ്രഥമ പരിഗണനയെന്നും അമ്മമാരുടെ സാഹചര്യം അനുസരിച്ച് ഇടയ്‌ക്ക് ഫോര്‍മുല ഫീഡിനെ ആവശ്യമെങ്കില്‍ ആശ്രയിക്കാമെന്നും ഡോ. ആസ്‌ത കൂട്ടിച്ചേര്‍ക്കുന്നു.