സ്വിമ്മിങ് പൂളിലേക്ക് ചാടുംമുൻപ് ഇവ അറിയണം; ക്ലോറിന്‍ തോത് അപകടമാകാം!

Mail This Article
വേനലവധിക്കാലത്ത് നമ്മുടെ കുട്ടികളില്‍ പലരും ഇഷ്ടപ്പെടുന്ന കാര്യമാണ് വെള്ളത്തിലുള്ള കളി. നാട്ടിന് പുറങ്ങളിലെ കുളവും തോടുമൊക്കെയായിരുന്നു മുന്‍പ് അതിന്റെ പ്രധാന വേദികള്‍. എന്നാല്‍ ഇന്ന് നീന്തല്‍ പരിശീലനവും വാട്ടര്‍ തീം പാര്‍ക്കുമൊക്കെയായി സ്വിമ്മിങ് പൂളുകളിലാണ് പലരും നേരം ചെലവഴിക്കുന്നത്. സ്വിമ്മിങ് പൂളിലേക്ക് എടുത്ത് ചാടും മുന്‍പ് അറിയേണ്ട ഒരു കാര്യം പറയാം. സ്വിമ്മിങ് പൂളുകള്‍ വൃത്തിയാക്കാന്‍ അവയില്‍ ചേര്‍ക്കുന്ന രാസവസ്തുവാണ് ക്ലോറിന്‍. വെള്ളം ശുദ്ധമാക്കാനും ഹാനികരങ്ങളായ ബാക്ടീരിയകളെയും വൈറസുകളെയുമൊക്കെ നശിപ്പിക്കാനും ക്ലോറിന്‍ സഹായിക്കും. എന്നാല്‍ അമിതമായ ക്ലോറിന്‍ തോത് കണ്ണുകളില്‍ അണുബാധയ്ക്ക് കാരണമായേക്കാമെന്ന് നേത്രരോഗ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
കണ്ണുകളില്‍ ചുവപ്പ്, ചൊറിച്ചില്‍, പുകച്ചില്‍ എന്നിവയ്ക്കും സ്വിമ്മിങ് പൂളിലെ നീന്തല്‍ ചിലപ്പോള്‍ കാരണമായേക്കാം. പൂളിലെ ക്ലോറിന്‍ വിയര്‍പ്പ്, മൂത്രം, ചര്‍മ ശകലങ്ങള്‍, എണ്ണ എന്നിവയുമായെല്ലാം പ്രതിപ്രവര്‍ത്തിച്ച് രൂപപ്പെടുന്ന ക്ലോറാമൈനാണ് ഇവിടെ വില്ലനാകുന്നതെന്ന് ചെന്നൈ ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഒപ്താല്‍മോളജിസ്റ്റ് ഡോ. അനുപമ വി. ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ക്ലോറാമൈന്‍ കടുത്ത ക്ലോറിന്‍ വാസന വെള്ളത്തിന് ഉണ്ടാക്കും. കണ്ണുകള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന ക്ലോറാമൈന്‍ ചുവപ്പ്, കണ്ണുകള്‍ക്ക് വീര്‍പ്പ്, പുകച്ചില്‍, മങ്ങിയ കാഴ്ച, കണ്ണില്‍ നിന്ന് വെള്ളം, ചൊറിച്ചില്‍ എന്നിവയ്ക്കും കാരണമാകാം.
ഈ അസ്വസ്ഥത മൂലം കണ്ണുകള്‍ നിരന്തരം തിരുമ്മുന്നത് കോര്‍ണിയയില്‍ ചെറിയ പാടുകള്‍ ഉണ്ടാകാന്‍ ഇടയാക്കും. കണ്ണുകളുടെ സംരക്ഷണ പാളിക്കും വെള്ളത്തിലെ കെമിക്കലുകള്‍ വിഘാതമുണ്ടാക്കാം. ഇത്തരത്തില്‍ രൂപപ്പെടുന്ന പൊട്ടലുകളിലൂടെ ബാക്ടീരിയ ഉള്ളില്‍ കടക്കുന്നത് കണ്ജക്ടിവിറ്റീസ് പോലുള്ള നേത്ര രോഗങ്ങളിലേക്ക് നയിക്കാം. ഇതിനാല്‍ സ്വിമ്മിങ് പൂള് ഉടമകള്‍ നിത്യവും ക്ലോറിന്റെ തോത് പരിശോധിച്ച് അവ സുരക്ഷിതമായ തോതിലാണെന്ന് ഉറപ്പാക്കേണ്ടതാണ്. നീന്തുമ്പോള്‍ കണ്ണിനെ സംരക്ഷിക്കാന്‍ സ്വിമ്മിങ് ഗോഗിളുകള്‍ ധരിക്കുന്നതും നല്ലതാണ്. പൂളില്‍ തുടര്‍ച്ചയായി ദീര്‍ഘനേരം ചെലവഴിക്കാതെ ഇടയ്ക്ക് ബ്രേക്ക് എടുക്കുന്നതും കണ്ണുകളെ സംരക്ഷിക്കാന്‍ സഹായിക്കും.

നീന്തലിന് മുന്‍പും ശേഷവും കുളിക്കുന്ന കാര്യവും നിര്‍ബന്ധമായി പിന്തുടരണം. കോണ്ടാക്ട് ലെന്‍സുകള്‍ ഉള്ളവര്‍ അവ ഊരി വച്ചിട്ട് മാത്രമേ പൂളില്‍ ഇറങ്ങാവൂള്ളൂ എന്നും ഡോ. അനുപമ മുന്നറിയിപ്പ് നല്കുന്നു. കണ്ണുകള്‍ക്ക് അസ്വസ്ഥത തോന്നിയാല്‍ വീണ്ടും ഉടനെ നീന്താന്‍ ഇറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. കണ്ണിന് ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ നടത്തിയവര്‍ നീന്തല്‍ ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടറോട് ചോദിച്ച് അത് സുരക്ഷിതമാണോ എന്ന് ഉറപ്പാക്കേണ്ടതാണ്. കണ്ണിലെ ചുവപ്പ്, വേദന, കാഴ്ചയ്ക്ക് മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ 24 മണിക്കൂറിലധികം തുടര്‍ന്നാല്‍ നേത്രരോഗ വിദഗ്ധനെ കാണാനും മറക്കരുത്.