മൂവാറ്റുപുഴ നിർമല കോളജിൽ രാജ്യാന്തര യോഗാ ദിനത്തിൽ പ്രശസ്ത യോഗാ പരിശീലക ഹിമോവാന ഹേതി യോഗ അവതരിപ്പിച്ചു. ഭാരതത്തെയും യോഗയെയും ഹൃദയത്തിൽ പ്രതിഷ്ഠിച്ചുകൊണ്ടാണ് സ്വിസ് യുവതി ഹിമോവാന ഹേനി ഇന്ത്യയിലേക്കു വിമാനം കയറിയത്. മഹാതാപസന്മാരുടെ സാന്നിധ്യമുള്ള ഹിമാലയ സാനുക്കളിലാവണം തന്റെ യോഗാപരിശീലനമെന്ന ഉറച്ച ചിന്തയാണ് ഹിമോവാനയെ ഋഷികേശിലെത്തിച്ചത്. ഭാരതത്തിന്റെ സൂക്ഷ്മസംസ്കൃതിയെ തൊട്ടറിയാനുള്ള ദേശാടനവേളയിലാണ് മൂവാറ്റുപുഴ നിർമല കോളജിലേക്ക് രാജ്യാന്തര യോഗാ ദിനാചരണത്തിലെ പരിശീലകയായി ക്ഷണിക്കപ്പെട്ടത്.
കോളജ് പ്രിൻസിപ്പൽ ഡോ.ടി.എം ജോസഫ് യോഗാദിനാചരണം ഉദ്ഘാടനം ചെയ്തു. കോളജിലെ യോഗാപരിശീലകനായ പോൾ മഠത്തിൽകണ്ടത്തിൽ ഹിമോവാനയ്ക്കൊപ്പം യോഗയുടെ വിവിധ മുറകൾ അവതരിപ്പിച്ചു. യോഗാക്ലബ്് പ്രസിഡന്റായ ഡോ. ലിസ്സി ജോസഫ് യോഗയുടെ അടിസ്ഥാനതത്വങ്ങൾ കുട്ടികൾക്കായി വിവരിച്ചു. ക്ലബ്് സെക്രട്ടറി. ഡോ. ജോർജ് ജെയിംസ് യോഗാദിനാശംസകൾ നേർന്നു. എൻസിസി ഓഫിസർ പ്രഫ. എബിൻ വിൽസൺ ആശംസകൾ നേർന്നു. എൻസിസി യൂണിറ്റും യോഗാക്ലബും ചേർന്നാണ് ആചരണം സംഘടിപ്പിച്ചത്.
യോഗയിൽ മികച്ച പരിശീലനം നേടിയ എൻസിസി യൂണിറ്റംഗങ്ങളും യോഗാക്ലബംഗങ്ങളും യോഗാഭ്യാസ പ്രകടനത്തിൽ പങ്കാളികളായി. വൈസ് പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യൂ, ബർസാർ റവ. ഫാ. ജസ്റ്റിൻ കണ്ണാടൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.
Read More : Health and Yoga