എറണാകുളം വടുതലയിൽ കളത്തിപ്പറമ്പിൽ വീട്ടിൽ ബോസ്കോയുടേതാണ് ഈ വീട്. എല്ലാ സൗകര്യങ്ങളോടും കൂടി ആയിരത്തിയഞ്ഞൂറു സ്ക്വയർ ഫീറ്റിൽ മനോഹരമായ ഒറ്റനിലവീട് മുപ്പതുലക്ഷം എന്ന ബജറ്റിൽ ഒതുങ്ങിയതിന്റെ ക്രെഡിറ്റ് ആർക്കിടെക്ട് ഫ്രാങ്ക് ആന്റണിക്കാണ്. ആറു സെന്റിലാണ് ഈ വീടു സ്ഥിതി ചെയ്യുന്നത്. ഉടമസ്ഥനും ഭാര്യ ബിസ്നിയും മകൻ നതാനിയേലും കാനഡയിൽനിന്നു വെക്കേഷനു മാത്രം എത്തുന്നവരായതു കൊണ്ടുതന്നെ മിതമായ ആവശ്യങ്ങളാണു വീടു നിർമാണത്തിനു പരിഗണിച്ചത്.
മനസ്സിലെ തറവാട്
തറവാടു വീടിന്റെ ഫീൽ കിട്ടണം എന്നതു തന്നെയായിരുന്നു ബോസ്കോയുടെ പ്രധാന ആവശ്യം. ഒറ്റനില മതി എന്നും പറഞ്ഞിരുന്നു. രണ്ടു ബെഡ് റൂമുകളും ഒരു ചെറിയ സ്റ്റഡി റൂമും ആണുള്ളത്. ബെഡ് റൂംസ് രണ്ടും അറ്റാച്ച്ഡ് ആണ്.കൂടാതെ സ്റ്റഡി റൂമിനോടു ചേർന്ന് ഒരു കോമൺ ബാത്റൂമും ഉണ്ട്.
ഓപ്പൺ ലിവിങ്
ഓപ്പൺ സ്പേസ് കൂടുതൽ വരുന്ന വിധത്തിലാണ് ലിവിങ് റൂം ഡിസൈൻ ചെയ്തിരിക്കുന്നത്. മിനിമൽ പാർട്ടീഷൻ മാത്രമേയുള്ളൂ. കൂടുതലും ഫ്രീ സ്പേസ് തന്നെയാണ്. ഹാളിനു വലുപ്പം കൂടുതൽ തോന്നാനും അതു സഹായിക്കുന്നുണ്ട്. ലിവിങ് റൂമിന്റെ സൈഡിൽ ചെറിയൊരു സ്പേസ് പാഷിയോ ചെയ്തിട്ടുണ്ട്. സിറ്റൗട്ടിന്റെ തുടർച്ചയെന്നോണം മുൻവശത്തെ വശങ്ങളിലും ചെറിയ വരാന്ത ഉണ്ട്. എന്തെങ്കിലും ഫങ്ഷൻ ഒക്കെ വരുമ്പോൾ ആളുകൾക്ക് ഒന്നിറങ്ങി നിൽക്കാനൊക്കെയൊരു സ്പേസ് ആണ് ഉദ്ദേശിച്ചത്.
റൂഫിലാണു ലുക്ക്
ഫ്ലാറ്റ് റൂഫ് ചെയ്തിട്ടു ട്രെസ് റൂഫാണു പണിതിരിക്കുന്നത്. അതുകൊണ്ടു ചൂടു കുറവാണ്. ഭാവിയിൽ ഒരു നില കൂടി പണിയാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ചെലവു കുറഞ്ഞ് സീലിങ്
ഫെറോകോണിന്റെ കോംപോസിറ്റ് മെറ്റീരിയൽ കൊണ്ടാണ് സീലിങ്. ലിവിങ് റൂമിലെ പാർട്ടീഷൻസ് പ്ലൈവുഡിൽ ചെയ്തു വിനൈൽ പോളിഷ് ചെയ്തിട്ടുണ്ട്. അടുക്കള പാർട്ടീഷൻസ് പ്ലൈവുഡിലും ഷട്ടർ തേക്കിലുമാണ്. ഇന്റീരിയറിൽ പലതും മരം അല്ല എന്നു പറഞ്ഞാലേ അറിയൂ. അത്ര നല്ല പ്ലൈവുഡ് ഫിനിഷിങ് ആണ്.
തറവാട് വീടിന്റെ ഫീൽ വേണം എന്നു പറഞ്ഞിരുന്നതു കൊണ്ടു വുഡൻ ലുക്ക് വരുന്ന വർക്ക്സ് ആണു കൂടുതൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു ട്രഡീഷണൽ ലുക്ക് വന്നിട്ടുണ്ട്. വലിയ ജനാലകളാണ് മുറികൾക്കു കൊടുത്തിരിക്കുന്നത്. നല്ലതുപോലെ കാറ്റും വെളിച്ചവും കയറുന്ന രണ്ടു ക്രോസ് വെന്റിലേഷൻ ഉണ്ട്. ലൈറ്റ് ഇടാതെ തന്നെ കർട്ടൻ മാറ്റിയാൽ ആവശ്യത്തിനു വെളിച്ചവും കിട്ടും.
ബെഡ് റൂമിലെ കബോഡ് ഭിത്തിയുടെ ഉള്ളിലേക്കു കയറിയതായതുകൊണ്ട് വലിയ പ്രൊജക്്ഷൻ ഇല്ല. വാതിലുകൾ എല്ലാം തന്നെ തേക്കിലാണു തീർത്തിരിക്കുന്നത്. വർക്ക് ഏരിയ ഉണ്ട്. കോമ്പാക്ട് ആയിരിക്കണം, നല്ല ഫിനിഷിങ് വേണം, അനാവശ്യ ചെലവുകൾ പാടില്ല എന്നൊക്കെയുള്ള കസ്റ്റമറുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ പണി പൂർത്തിയാക്കാൻ കഴിഞ്ഞു.
നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...