ഇനി സ്ഥലമില്ല എന്നു പറയരുത്! ഇത് 2.7 സെന്റിലെ അദ്ഭുതവീട്!
Mail This Article
കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസിനു സമീപത്തെ ‘സൻസാർ’ എന്ന വീടൊരുക്കാൻ സ്ഥല പരിമിതി അത്രകണ്ടു പ്രശ്നമായിരുന്നില്ല. ഗൃഹനാഥൻ അഡ്വ. എം.കെ.എ. സലീമിന്റെ തറവാട് വീടിനോടു ചേർന്നുള്ള 2.7 സെന്റ് സ്ഥലം ഒരു മൂലയിൽ ത്രികോണാകൃതിയിൽ കിടന്നിരുന്നു. ആ സ്ഥലം വെറുതെയിടാതെ എന്തെങ്കിലും ചെയ്യണം എന്ന തോന്നലിലാണ് വീടെന്ന ചിന്ത വന്നത്.
ചെറിയൊരു സ്ഥലത്ത് വീടൊരുക്കാൻ പറ്റുമോ എന്ന ആശങ്ക ശക്തമായിരുന്നെങ്കിലും നിർമാണശേഷം, ഒരു പൊടിപോലുമില്ലാതെ അതുമാറിയെന്നു സലീം പറയുന്നു. മാതാപിതാക്കളായ മൊയ്തീൻകോയ, ബീവി, ഭാര്യ ഷമീറ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പിജി വിദ്യാർഥിനിയായ മകൾ ഫ്രസീൻ, പ്ലസ് ടു വിദ്യാർഥി ജിബ്രാൻ എന്നിവരാണ് കുടുംബാംഗങ്ങൾ.
3 നിലകളിലായി 1600 ചതുരശ്രയടിയിൽ മോഡേൺ ശൈലിയിലാണ് വീടിന്റെ രൂപകൽപന. താഴത്തെ നിലയിൽ സിറ്റ് ഔട്ട്, ലിവിങ്– ഡൈനിങ് ഏരിയ, ആധുനിക രീതിയിലുള്ള അടുക്കള (ഇതിനോടു ചേർന്ന് ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ), മാസ്റ്റർ ബെഡ്‌റൂം എന്നിവ. സ്റ്റെയർ ലാൻഡിങ്ങിന്റെ താഴെ സിറ്റ്ഔട്ട് ആക്കി. അങ്ങനെ കിട്ടിയ സ്ഥലം പരമാവധി യൂട്ടിലിറ്റി ഇടമാക്കി. ഒന്നാം നിലയിൽ ഫാമിലി ലിവിങ്, 2 കിടപ്പുമുറികൾ, ബാൽക്കണി. ഇതിനും മുകളിലെ നിലയിലാണ് ഒരു കിടപ്പുമുറിയുള്ളത്. വീട്ടിലെ 4 കിടപ്പുമുറികളും അറ്റാച്ഡ്. ഒന്നാം നിലയിലെ ഒരു ശുചിമുറി സൂര്യപ്രകാശം നേരിട്ടുകിട്ടുന്ന രീതിയിൽ സജ്ജീകരിച്ചിരുന്നു. പിന്നെയവിടെ ഫ്രോസ്റ്റഡ് ഗ്ലാസിട്ടു.
ചെറിയ സ്ഥലത്തൊരുക്കുന്ന വീടുകളിൽ വായു സഞ്ചാരവും വെളിച്ചം കിട്ടുന്നതും പലപ്പോഴും ബുദ്ധിമുട്ടാവാറുണ്ട്. ആ പ്രശ്നം പരിഹരിക്കാൻ ‘സൻസാറി’ൽ ക്രോസ് വെന്റിലേഷന്റെ സാധ്യത പരമാവധി ഉപയോഗിച്ചു. സാധ്യമായ സ്ഥലങ്ങളിൽ ജനലുകൾ നൽകി. വെളിച്ചം വീട്ടിലേക്ക് എത്തിച്ചു. വെള്ളവും വെളിച്ചവുമായി നേരിട്ടു സമ്പർക്കമുള്ള ജനലുകൾ യുപിവിസി (അൺപ്ലാസ്റ്റിസൈസ്ഡ് പോളിവിനൈൽ ക്ലോറൈഡ്) ജനലുകളാണ്. ജനലുകൾ മിക്കതും ബേ വിൻഡോ ആക്കി.