ADVERTISEMENT

ഒരു കൊച്ചുകുടുംബത്തിന് വേണ്ടി  വെറും 4 സെന്റിൽ നയനമനോഹരമായ വീട് നിർമിച്ചതിന്റെ വിശേഷങ്ങൾ ആർക്കിടെക്ട് മാനസി വിവരിക്കുന്നു.

തൃശൂർ ജില്ലയിലെ കുന്നംകുളത്താണ് ഡോ. ജെഫിയുടെ പുതിയ വീട്. ആധുനിക ശൈലിയിൽ, പുതിയ സൗകര്യങ്ങളെല്ലാം അടങ്ങിയ, മൂന്നു കിടപ്പുമുറികളോട് കൂടിയ ഒരു വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. പിന്നെ, പറ്റുമെങ്കിൽ പുറകുവശത്തു നടുവിലായുള്ള കിണറ് സംരക്ഷിക്കണം എന്നും.

അമ്മയും മകനും മാത്രമാണ് ഈ വീട്ടിലുള്ളത്. സ്ഥലം കുറവായതുകൊണ്ട് മകനു കുറച്ച് കഴിയുമ്പോൾ സൗകര്യങ്ങൾ പോരാതെ വരുമോ എന്ന് അമ്മക്ക് സംശയമുണ്ട്. പക്ഷേ, പള്ളിയും കൂട്ടരുമൊക്കെ അടുത്തായതുകൊണ്ട് വയസ്സായാലും, ഇവന് തിരക്കാണെങ്കിലും, അവിടെയൊക്കെ എനിക്ക് ഒറ്റക്ക് പോകാലോ എന്നൊക്കെ വിചാരിച്ചാണ് വീട് ഇവിടെത്തന്നെ മതി എന്ന് അമ്മ നിർബന്ധം പിടിച്ചത്. അത് കേട്ടപ്പോൾ ആ തിരക്കുള്ള മക്കളിൽ നമ്മളെല്ലാരും ഉണ്ടല്ലോ എന്ന് ഞാനാലോചിച്ചു. (അതെന്തായാലും, സൗകര്യം കുറവായത് കൊണ്ട് ഇൗ വീട്ടിൽ നിന്ന് ഭാവിയിൽ പോവാൻ തോന്നരുത് എന്ന് ഞങ്ങൾ അപ്പോഴേ മനസ്സിൽ ഓർത്തിരുന്നു. രൂപകൽപ്പന ചെയ്യുന്നവരുടെ സ്വാർത്ഥത!)

ഒരു ആധുനിക ശൈലിയിലുള്ള വീടായിരുന്നു വീട്ടുകാരുടെ മനസ്സിൽ. ചെങ്കല്ല് കൊണ്ട് നിർമ്മിച്ച വീടുകളായിരുന്നു പണ്ട് അവിടമെല്ലാം. ആ ഓർമയെ കൂടെകൂട്ടാൻ ആണ് വീടിന് പുറത്തും അകത്തും ചെങ്കൽഭിത്തികൾ അതുപോലെ കാണും വിധം കൊടുത്തിരിക്കുന്നത്. വെട്ടുകല്ലിന്റെ ചുവപ്പും അതിലെ മണ്ണിന്റെ നിറവും മണവും മലബാറുകാർക്ക് ഗൃഹാതുരമായ ഒരു ഓർമതന്നേയല്ലെ! വൈറ്റ് പെയിന്റ് അടിച്ച പുറംഭിത്തിയിൽ വേർതിരിവിനായി എക്പോസ്ഡ് ലാറ്ററൈറ്റ് ക്ലാഡിങ്ങും നൽകി. ഇത് ചെറിയ സിറ്റൗട്ടിലെ ചുവരുകളിലും ചെറിയ ചുറ്റുമതിലിലും തുടരുന്നു. ചെറിയ മുറ്റത്തേക്ക് തള്ളി നിൽക്കുംവിധം ജിഐ ഇൻഡസ്ട്രിയൽ വർക്ക് ചെയ്ത പോർച്ച് നൽകുകയായിരുന്നു.

4-cent-house-kunnamkulam-living

പോർച്ച്, സിറ്റൗട്, ലിവിങ്, ഡൈനിങ് ഹാൾ, കിച്ചൻ, വർക്കേരിയ, സ്റ്റെയർ, മൂന്നു കിടപ്പുമുറികൾ, ഓപ്പൺ ടെറസ് എന്നിവയാണ് 1950 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സ്ഥലപരിമിതി അനുഭവപ്പെടാതെ ഉൾത്തളം എങ്ങനെ ഒരുക്കാം എന്നതിനാണ് മുൻഗണന കൊടുത്തത്. പടിഞ്ഞാറൻ വെയിലിൽ നിന്നും ഉൾത്തളത്തെ സംരക്ഷിക്കേണ്ടതുകൊണ്ടു മുൻവശത്തും, തൊട്ടു തൊട്ടു വീടുകൾ നിൽക്കുന്നതുകൊണ്ടു വശങ്ങളിലും, ചുരുക്കം ജനാലകളേ കൊടുക്കാൻ പറ്റുമായിരുന്നുള്ളൂ. അതുകൊണ്ട് കാറ്റും വെളിച്ചവും എങ്ങിനെ ഉറപ്പാക്കാം എന്നതായിരുന്നു മറ്റൊരു കാര്യം. വീടിന് കുറുകെ, വെളിച്ചത്തിന് കടന്നു വരാൻ ഒരു വിടവ് നൽകാം എന്ന ആശയത്തിലേക്കാണ് ഞങ്ങൾ എത്തിയത്.

4-cent-house-kunnamkulam-stair

മിനിമൽ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. റസ്റ്റിക് ഫിനിഷുള്ള ടൈലാണ് നിലത്തുവിരിച്ചത്. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഫർണിച്ചറുകൾ. ജിഐ കൊണ്ടാണ് സ്റ്റെയർകേസ്. അതിനടിയിൽ പെബിൾ കോർട്യാർഡും ഒരുക്കി. ഗോവണിയുടെ വശത്തെ ഭിത്തി ഡബിൾ ഹൈറ്റിൽ ഒരുക്കി. ഇവിടെ സീലിങ്ങിൽ പർഗോള സ്‌കൈലൈറ്റ് നൽകി. ഇതുവഴി പ്രകാശം വീടിനകത്തേക്കും വിശേഷിച്ച് മുകൾനിലയിലും നിറയുന്നു.

4-cent-house-kunnamkulam-skylit

മൂന്നു കിടപ്പുമുറികളും ലളിതമായാണ് ഒരുക്കിയത്.  രണ്ടു മുറികൾക്ക് അറ്റാച്ഡ് ബാത്റൂം സൗകര്യവും ഒരു കോമൺ ബാത്റൂമും ഒരുക്കി. വാഡ്രോബുകളും നൽകിയിട്ടുണ്ട്. ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ബ്ലാക്ക് ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

4-cent-house-kunnamkulam-kitchen

ധാരാളം നാച്ചുറൽ ലൈറ്റും വെന്റിലേഷനും ലഭിക്കുന്നതിനാൽ പകൽസമയത്ത് വീട്ടിൽ ലൈറ്റിടേണ്ട കാര്യമേയില്ല. ചൂട് താരതമ്യേന കുറവുമാണ്.

4-cent-house-kunnamkulam-upper

Architecture-ൽ Art ഇഴ പിരിഞ്ഞു കിടക്കുന്ന ഒരു കാര്യമായിട്ടാണ് തോന്നാറ്.മുകളിലെ വലിയ ചുമരിൽ ഞങ്ങൾ wire കൊണ്ടുണ്ടാക്കിയ തുമ്പികളുടെ ഒരു കലാസൃഷ്ടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഓണക്കാലത്ത് കൂടുതൽ കാണുന്നത് കൊണ്ടാണെന്ന് തോന്നുന്നു, തുമ്പികൾ നമ്മുടെ മനസ്സിൽ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഓർമയാണ്. സമയവും കാലവും നിഴലുകളായി പതിയുന്ന, വെളിച്ചം ആഘോഷിക്കുന്ന ആ ചുമരിൽ, അതുവഴി അവരുടെ ജീവിതത്തിൽ, വരാൻ പാറിപ്പറക്കുന്ന, സന്തോഷത്തിന്റെ തുമ്പികളെക്കാൾ പറ്റിയ മറ്റെന്തുണ്ട്!

4-cent-house-kunnamkulam-gf

 

4-cent-house-kunnamkulam-ff

Project facts

Location – Kunnamkulam

Plot- 4 cent

Area – 1950 sqft

Owner – Dr. Jefy Cherian & Shantha Cherian

Design – Arc.Guruprasad Rane & Arc. Manasi

Bhoomija Creations, Pattambi

Mob- 98953 53291

English Summary- Cost Effective House in 4 cent Plot; Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com