ADVERTISEMENT


നീളത്തിൽ കിടക്കുന്ന രണ്ടേകാൽ സെന്റ് പുരയിടം, അതിൽ തിങ്ങി നിറഞ്ഞിരിക്കുന്ന ഒരു പഴയ വീട് , ഇരുവശവും അയൽക്കാർ അതിർത്തികെട്ടി തിരിക്കുകയും ചെയ്തു. ഇനി അവിടെ പുതുതായി എന്തെങ്കിലും ഒന്ന് നിർമിക്കുക എന്ന് പറഞ്ഞാൽ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ എളുപ്പമല്ലാത്ത കാര്യങ്ങൾ പ്രവർത്തികമാക്കിയാണല്ലോ പത്തനംതിട്ടക്കാർക്ക് ശീലം. 2018  ലെ വെള്ളപ്പൊക്കത്തിൽ നിന്നും എളുപ്പത്തിൽ കരകയറി അവർ അത് തെളിയിച്ചതുമാണ്. ഈ ആത്മവിശ്വാസം  തന്നെയാണ് രണ്ടേകാൽ സെന്ററിൽ നാല് മുറികളോട് കൂടിയ ഒരു വീട് നിർമിക്കാൻ ജിനേഷിന് തുണയായത്.


ജിനീഷിന്റെ വീടിന്റെ കഥ ആരംഭിക്കുന്നത് മൂന്നു വർഷങ്ങൾക്ക് മുൻപ് ജിനീഷ് വിവാഹിതനാകുന്നതോടെയാണ്. അമ്മ മരിച്ചശേഷം, അമ്മൂമ്മയുടെ കൂടെയായിരുന്നു ജിനീഷിന്റെയും അനിയന്റെയും താമസം. വലിയ സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒരു കൊച്ചുവീട്. ഇതിനിടക്ക് ജിനീഷ് ഒരു പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചു.അതോടെ ബന്ധുക്കൾ ഒറ്റപ്പെടുത്തി. ഈ എതിർപ്പിന്റെ ഭാഗമായാണ് ബന്ധുക്കൾ കൂടിയായ അയൽക്കാർ വീടിരുന്ന സ്ഥലത്തിന് അതിർത്തി കെട്ടി തിരിച്ചത്. അതോടെ ഒറ്റപ്പെട്ട നിലയിലായി ജിനീഷിന്റെയും കുടുംബത്തിന്റെയും ജീവിതം.


വീടൊന്ന് പുതുക്കി പണിയാം എന്ന് കരുതിയാൽ സാധനനാണ് ഇറക്കാനുള്ള സ്ഥലം പോലും ചുറ്റിനില്ല. അയൽവാസികളോട് ചോദിക്കാനും പറ്റില്ല. അങ്ങനെ എല്ലാവരും കൂടി ഒറ്റപ്പെടുത്തി എന്ന് കരുതി ഒറ്റക്കാകാൻ ജിനേഷിന് മനസുണ്ടായിരുന്നില്ല. ആ രണ്ടേകാൽ സെന്റ് സ്ഥലത്ത് തന്നെ വീട് വയ്ക്കണം എന്നും ഭാര്യക്കും അമ്മൂമ്മക്കും ഒപ്പം അവിടെ തന്നെ താമസിക്കണം എന്നുമുള്ളത് ജിനീഷിന്റെ വാശിയായിരുന്നു. വീട് പണി എന്ന ആഗ്രഹം മനസിലുദിക്കുമ്പോൾ കയ്യിൽ അഞ്ചു കാശിന്റെ നീക്കിയിരിപ്പില്ല എന്നതായിരുന്നു ഹൈലൈറ്റ്.

നീളത്തിലുള്ള ഭൂമി വെല്ലുവിളി

വീട് പണിയാനുള്ള പ്ലാൻ തയ്യാറാക്കാനായി പല എഞ്ചിനീയര്മാരെയും സമീപിച്ചു എങ്കിലും നീളത്തിൽ കിടക്കുന്ന രണ്ടേകാൽ സെന്റ് സ്ഥലം ഒരു വെല്ലുവിളിയായി. ചതുരത്തിലുള്ള സ്ഥലമായിരുന്നു എങ്കിൽ എളുപ്പത്തിൽ വീട് നിർമിക്കാമായിരുന്നു എന്ന് പലരും പറഞ്ഞു. അത് കൊണ്ട് കാര്യമില്ലല്ലോ. ഒടുവിൽ അന്വേഷണം കോൺട്രാക്റ്റർ ആയ റഷീദിൽ വന്നെത്തി. ജിനീഷിന്റെ ആഗ്രഹ പ്രകാരം വീട് നിർമിക്കാൻ കൃത്യമായ ഒരു പ്ലാൻ റഷീദ് ദിവസങ്ങൾക്കുള്ളിൽ വരച്ചു നൽകുകയും ചെയ്തു.

രണ്ടു നിലകളിലായി , പോർച്ച്, ബാൽക്കണി തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ഒരു വീട്. പ്ലാൻ കയ്യിൽ കിട്ടി ബോധ്യപ്പെട്ടതോടെ വീടുണ്ടാക്കാനുള്ള പണം കണ്ടെത്തുക എന്നതായി അടുത്ത ചുമതല.

ബാങ്ക് ലോണിനായി നെട്ടോട്ടം

വീട് വയ്ക്കുന്നതിനായി ലോൺ എടുക്കാൻ ബാങ്കുകളെ സമീപിച്ചപ്പോൾ ആധാരത്തിൽ ചില പാകപ്പിഴകൾ. പിന്നെ അത് തിരുത്തി ലോൺ ലഭിക്കുന്നതിനായി മാസങ്ങൾ കാത്തിരുന്നു. ഒടുവിൽ പത്ത് ലക്ഷം രൂപ ലോൺ കിട്ടുമെന്ന് ഉറപ്പായി. ലോൺ കിട്ടുമെന്ന് ഉറപ്പായതോടെ തന്റെ ആൾട്ടോ കാർ പണയപ്പെടുത്തി ഒരു ലക്ഷം രൂപയെടുത്തി വീട് പണി തുടങ്ങി. അതിന്റെ ആദ്യപടിയായി ഒരു വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ ഹൌസിംഗ് ലോൺ കൈപ്പറ്റാൻ ചെന്നപ്പോഴാണ് ലോൺ ലഭിക്കില്ലെന്നും സിബിൽ സ്‌കോർ കുറവാണ് എന്നും അറിയുന്നത്.

ഒരു ഹോൾസെയിൽ പച്ചക്കറിക്കടയിൽ ജോലി ചെയ്യുന്ന ജിനീഷ് ഒരു മാക്സിമ ഓട്ടോ ലോൺ ആയി വാങ്ങിയിരുന്നു. കല്യാണത്തിരക്കിനിടയിൽ 2  മാസത്തെ അടവ് മുടങ്ങിയതാണ് സിബിൽ സ്‌കോർ കുറയാൻ കാരണമായത്. അതിനാൽ മുൻനിര ബാങ്കുകളിൽ നിന്നും ലോൺ ലഭിക്കില്ലെന്ന് മനസിലായി. അടുത്തതായി സിബിൽ സ്‌കോർ കൂട്ടി ലോൺ നേടിയെടുക്കുക എന്ന നടപടിയാണ്. അതിനായി കുറെ പ്രയത്നിച്ചു. ഒടുവിൽ സ്‌കോർ കൂട്ടി ഒരു സ്വകാര്യ ബാങ്കിൽ നിന്നും പത്ത് ലക്ഷം രൂപ വായ്പയെടുത്ത് പണി തുടങ്ങി.

നിർമാണത്തിലെ വെല്ലുവിളികൾ

2-cent-home-construction

പ്ലാൻ നല്ലതാണു എന്നത്കൊണ്ട് മാത്രം കാര്യമായില്ലലോ..ആകെ രണ്ടേകാൽ സെന്റ് ആണ് സ്ഥലം . നാല് വശവും മതിലുള്ളതിനാൽ ആ സ്ഥല പരിമിതിക്ക് ഉള്ളിൽ നിന്നുകൊണ്ട് വേണം പണി പൂർത്തിയാക്കാൻ. നിർമാണ വേളയിൽ കല്ലോ കട്ടയോ അപ്പുറത്തെ പറമ്പിലേക്ക് വീഴാതെ നോക്കുകയും വേണം. ഇത്തരത്തിൽ അതീവ ശ്രദ്ധയോടെയായിരുന്നു നിർമാണം.

തൊഴിലാളികളും ജിനീഷിന്റെ അവസ്ഥയോട് പരമാവധി സഹകരിച്ചു. അങ്ങനെ കൃത്യം പതിനൊന്ന് മാസത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് ശേഷം ജിനീഷ് രണ്ടേകാൽ സെന്റിലെ തന്റെ സ്വപ്നകൂട്ടിലേക്ക് താമസം മാറി.


നാല് മുറികൾ , അറ്റാച്ഡ് ബാത്ത്റൂമുകൾ

2-cent-home-sideview

രണ്ടേകാൽ സെന്റിലെ നീളത്തിലുള്ള സ്ഥലത്ത് പണിത വീടായതിനാൽ തന്നെ ചതുരാകൃതിയിൽ ആണ് ഘടന. രണ്ടു നിലകളിലായാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.കയറി ചെല്ലുന്നത് ഹാളിലേക്കാണ്. ഹാളിന്റെ ഒരു ഭാഗത്തായി ബാത്ത്റൂം ഉണ്ട്. സ്റ്റെയർ കേസിന്റെ അടിയിലായാണ് ബാത്ത്റൂം നിർമിച്ചിരിക്കുന്നത്. പിന്നെ കിച്ചൻ കബോർഡുകളോട് കൂടിയ അടുക്കളയാണ് ഉള്ളത്. നിർമാണത്തിനായി കോൺക്രീറ്റ്  ബ്രിക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്.

സ്റ്റെയർ കയറി മുകളിൽ എത്തിയാൽ  ചെറിയ ഹാൾ , മൂന്നു ബെഡ് റൂമുകൾ എന്നിവയുണ്ട്. സ്റ്റീൽ കൈവരികളാണ് സ്റ്റെയർ കേസിലുള്ളത് . മൂന്നാമത്തെ ബെഡ്റൂമിന് വലുപ്പം താരതമ്യേന കുറവാണ്. ഈ മുറിയിൽ നിന്നും മൂന്നാമത്തെ നിലയിലേക്ക് സ്റ്റെയർ കേസ് ഘടിപ്പിച്ചിരിക്കുന്നു. പുറത്തേക്ക് തുറക്കുന്ന ബാൽക്കണിയുമുണ്ട്. ബാൽക്കണി മികച്ച സ്പെസിംഗ് നൽകിയാണ് ചെയ്തിരിക്കുന്നത് .

അകത്തളം മുഴുവൻ ടൈൽസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.ഇൻബിൽറ്റ് ഫർണിച്ചറുകൾ ഒന്നും തന്നെ വീടിന് ഇല്ല. പകരം ഫർണിച്ചർ സെറ്റ് വാങ്ങുകയാണ് ചെയ്തിരിക്കുന്നത്. ഇരു സൈഡിലേക്കും ചെരിച്ചു വാർത്ത റൂഫ് ടോപ്പ് ആണ് മറ്റൊരു ഭംഗി. താഴെ പോർച്ചിൽ ഒരു കാർ , മൂന്നു സ്‌കൂട്ടർ എന്നിവ പാർക്ക് ചെയ്യുന്നതിനുള്ള പോർച്ച് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ഏരിയ ഇന്റർലോക്ക് കട്ടകൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. മനസ് വച്ചാൽ സാധിച്ചെടുക്കാൻ കഴിയാത്തതായി ഒന്നുമില്ല എന്ന് തെളിയിക്കുന്നു ജിനീഷിന്റെ ഗൃഹപ്രവേശം.

English Summary- This 2 cent Home is a Sweet Love Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com