14 ദിവസം, 1.75 ലക്ഷം! ക്വാറന്റീൻ കഴിഞ്ഞെത്തിയ ഭാര്യക്ക് കൊടുത്ത സർപ്രൈസ് കണ്ടോ!
Mail This Article
കൊറോണക്കാലത്ത് ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ ഭാര്യക്ക് നൽകിയ വെറൈറ്റി സർപ്രൈസിന്റെ വിശേഷങ്ങൾ എറണാകുളം മഞ്ഞപ്രയിലുള്ള ഗൃഹനാഥൻ അനൂപ് പങ്കുവയ്ക്കുന്നു.
ഏകദേശം 30 വർഷം മുൻപ് അച്ഛൻ പണിത വീടാണ് ഞങ്ങളുടേത്. അച്ഛൻ ഞങ്ങളെ വിട്ടുപോയി. ആ സെന്റിമെന്റ്സ് കാരണം, കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ വന്നപ്പോഴും വീട് ഞങ്ങൾ പൊളിച്ചുകളഞ്ഞില്ല. പകരം അകത്തളങ്ങൾ അടക്കം പുതുക്കിയെടുത്തു. അപ്പോഴും പുറംകാഴ്ച പഴയതുപോലെ നിലനിർത്തിയിരുന്നു.
അങ്ങനെ കൊറോണക്കാലമെത്തി. ഉപരിപഠനത്തിനായി ലണ്ടനിലായിരുന്ന ഭാര്യ ലിമ്മി മടങ്ങിയെത്തി. വീട്ടിൽ ചെറിയ കുഞ്ഞുള്ളതിനാൽ പെയ്ഡ് ക്വാറന്റീനിൽ പ്രവേശിച്ചു. അപ്പോഴാണ് തിരിച്ചുവീട്ടിലെത്തുമ്പോൾ അവൾക്ക് ചെറിയൊരു സർപ്രൈസ് കൊടുത്താലോ എന്നാലോചിച്ചത്. അതിന്റെ പേരിൽ അധികം സമയവും കാശും കളയാനില്ല. അങ്ങനെ എന്റെ സുഹൃത്തും അയൽക്കാരനും ഡിസൈനറുമായ ഷിന്റോയോട് കാര്യങ്ങൾ അവതരിപ്പിച്ചു. പുള്ളി വമ്പൻ പ്രോജക്ടുകൾ ചെയ്യുന്ന ഡിസൈനറാണ്. എന്നിട്ടും സൗഹൃദത്തിന്റെ പേരിൽ എന്റെ ചെറിയ പ്രോജക്ട് ഏറ്റെടുത്തു.
പഴയ രൂപഭാവമുള്ള വാർക്കവീടായിരുന്നു. അതിനെ ട്രഡീഷണൽ ശൈലിയിലേക്ക് മാറ്റാം എന്ന് ഞങ്ങൾ തീരുമാനിച്ചു. ജിഐ ട്രസ് വർക്ക് ചെയ്ത് ശേഷം പഴയ വീട് പൊളിച്ചിടത്തുനിന്നു ശേഖരിച്ച പഴയ ഓടുകൾ മേൽക്കൂരയിൽ വിരിച്ചു. പഴയ തടിപ്പലക കൊണ്ടു മുഖപ്പും തീർത്തു. സിറ്റൗട്ടിൽ കണ്ണൂര് നിന്ന് കൊണ്ടുവന്ന ലാറ്ററൈറ്റ് ക്ലാഡിങ് ഒട്ടിച്ചു. പുറത്തെ പഴയ ലൈറ്റുകൾ മാറ്റി. പകരം ആന്റിക് ഫിനിഷുള്ള ലൈറ്റ് നൽകി.
പച്ചപ്പ് ഇഷ്ടപ്പെടുന്നവരാണ് വീട്ടുകാർ. നേരത്തെ ഒരു വെർട്ടിക്കൽ ഗാർഡൻ മുൻവശത്തുണ്ടായിരുന്നു. അതിനെ പരിഷ്കരിച്ചു. ലാൻഡ്സ്കേപ്പിലും പച്ചപ്പ് നിറച്ചു. അങ്ങനെ രണ്ടാഴ്ചയ്ക്കുള്ളിൽ വീട് ഒരു പഴയ തറവാടിന്റെ കെട്ടിലേക്കും മട്ടിലേക്കും മാറി. ചെലവ് രണ്ടുലക്ഷത്തിൽ താഴെ മാത്രമേ ആയുള്ളൂ. ക്വാറന്റീൻ കഴിഞ്ഞു, പഴയ വീടും മനസ്സിൽവച്ചുകൊണ്ട് ഇവിടേക്കെത്തിയ ഭാര്യയുടെ മുഖത്തെ അദ്ഭുതഭാവമായിരുന്നു ഹൈലൈറ്റ്!..
Project facts
Location- Manjapra, Ernakulam
Owner- Anoop
Designer- Shinto Varghese
Concept Design Studio, Ernakulam
Ph- 0484-4864633
English Summary- House Facelift During Corona Period Surprise