ADVERTISEMENT

അഴകുള്ള വീടുകൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. അതിലെത്ര വീടുകൾക്ക് ആത്മാവുണ്ട്? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ‘ബെല്ല റൂഹ്’. പേരിലെ അതേ കൗതുകം മുക്കിലുംമൂലയിലും നിറച്ച്, പച്ചപ്പും തണുപ്പും വെളിച്ചവും നിറച്ച്, വീട്ടുകാർ ഹൃദയം കൊണ്ടൊരുക്കിയ വീട്. സാധാരണമായിപ്പോകുമായിരുന്ന വീടിനെ മിനുക്കുപണികളിലൂടെ, കലാമികവിലൂടെ എല്ലാവരുടെയും പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിരിക്കുകയാണ്. എത്ര കണ്ടാലും മതിവരാത്ത തരത്തിൽ കൊതിപ്പിക്കുന്ന വീടുണ്ടാക്കിയത് ഡോ. അജോയ് തമ്പിയും കുടുംബവുമാണ്.

തൃശൂർ കുന്ദംകുളം പാറേംപാടത്ത് 9 സെന്റിൽ 2,700 ചതുരശ്രഅടിയിലാണ് ഇരുനിലവീടിന്റെ നിർമാണം. ഗൃഹനാഥനും ഭാര്യയും തന്നെയായിരുന്നു മുഖ്യ ആർക്കിടെക്റ്റുമാർ എന്നതാണു പ്രത്യേകത. തൃശൂർ പെങ്ങാമുക്ക് ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപകനാണു ഡോ. അജോയ് തമ്പി. പഴഞ്ഞി എംഡി കോളജ് ഇംഗ്ലിഷ് വിഭാഗം മേധാവിയാണു ഭാര്യ ഡോ. ദിവ്യ കൃഷ്ണ. അജോയ്‌യും ദിവ്യയും സുഹൃത്തും ചേർന്നാണു വീട് ഡിസൈൻ ചെയ്തത്. ഫോർട്ട്‌കൊച്ചിയിൽ കാണുന്ന, കൊളോണിയൽ ശൈലിയിലുള്ള വീടാണു പ്രകൃതിയോടു പരമാവധി ഇണങ്ങി പാറേംപാടത്തു നിർമിച്ചത്. സ്വപ്നവീടിനെപ്പറ്റി അജോയ് സംസാരിക്കുന്നു.

owners-self-design-home-front

‘ചെറുപ്പം തൊട്ടേ വിന്റേജ് കലക്‌ഷനിൽ താൽപര്യമുള്ളയാളാണു ഞാൻ. പഴയ വാഹനങ്ങളൊക്കെ ശേഖരിച്ചു സൂക്ഷിച്ചിട്ടുണ്ട്. തറവാടിനോടു ചേർന്നു പുതിയ വീട് നിർമിക്കുമ്പോഴും വിന്റേജ് ഫീൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. ആർഭാടം ഒഴിവാക്കി, എന്നാൽ ഭംഗി കുറയാത്ത വീടായിരുന്നു സ്വപ്നം. വെളിച്ചവും വായുവും വീട്ടിൽ നിറയണമെന്നും നിർബന്ധമായിരുന്നു. പഴമയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി, ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കിയാണു വീടൊരുക്കിയത്. ഞാനും ഭാര്യ ദിവ്യയും സുഹൃത്തായ ആർക്കിടെക്റ്റ് ദീപക്കും ചേർന്നാണു ഡിസൈൻ തയാറാക്കിയത്. അതിനാൽതന്നെ ഞങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കാഴ്ചപ്പാടുകളും നന്നായി ഉൾച്ചേർക്കാനായി.

owners-self-design-home-view

എല്ലാ ജോലികളും നാട്ടിലെ ജോലിക്കാർ തന്നെയാണു ചെയ്തത്. വേറെ എൻജിനീയറൊന്നും ഉണ്ടായിരുന്നില്ല, ഞങ്ങൾ തന്നെയായിരുന്നു മേൽനോട്ടം. ആത്താംകുടി അഥവാ ചെട്ടിനാട് ടൈലുകളാണ് അകത്തളങ്ങളിലെ ഫ്ലോറിങ്ങിന് ഉപയോഗിച്ചിട്ടുള്ളത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള ആത്താംകുടി എന്ന പ്രദേശത്ത് കൈകൾ കൊണ്ടു തയാറാക്കുന്ന ടൈലുകളാണിത്. ഒന്നുരണ്ടു തവണ നേരിട്ട് അവിടെ പോയി ആളുകളുമായി സംസാരിച്ചു ടൈലുകൾ കണ്ട ഉറപ്പുവരുത്തിയാണു വാങ്ങിയത്. പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗത്തിനു പ്രാധാന്യം നൽകിയാണ് ഈ ടൈലുകൾ നിർമിക്കുന്നത്. കാണാനും നല്ല ഭംഗിയാണ്. വീഞ്ഞു പോലെ പഴകുംതോറും വീര്യമേറുന്ന, ഭംഗി കൂടുന്നതാണ് ആത്താംകുടി ടൈലുകൾ. കാലടികൾ എത്രയേൽക്കുന്നോ അത്രത്തോളം മിനുസം കൂടി വരും. എപ്പോഴും തണുപ്പ് കിട്ടും.

owners-self-design-home-interior

തൃപ്പൂണിത്തുറ ഹിൽപാലസിലെ പോലെ കൊളോണിയൽ കെട്ടിടങ്ങൾക്കു ചെക്വേഡ് ഡിസൈൻ ഗ്ലാസുകളുണ്ടാകും. മരത്തിലാണ് ഇതിന്റെ ഒറിജിനൽ തയാറാക്കുന്നത്. ഞങ്ങൾ അതു അലുമിനിയത്തിൽ ചെയ്തെടുത്തു. അതുപോലെ ബെൽജിയം ഗ്ലാസ് എന്നറിയപ്പെടുന്ന കളർ ഗ്ലാസുകൾ വളരെ വിലയേറിയവയാണ്. ഇതിനു പകരം സ്റ്റിക്കറും പെയിന്റുമൊക്കെ കലാപരമായി ചേർത്താണ് ഇവിടെ സ്ഥാപിച്ചത്.

owners-self-design-home-dine

നാലുവശത്തുനിന്നും ധാരാളം വെളിച്ചം കയറുന്ന തരത്തിൽ നിർമിച്ചതിനാൽ പകൽ സമയത്ത് വീട്ടിൽ ബൾബ് ഇടേണ്ട ആവശ്യമില്ല. മുകളിൽ രണ്ട് പർഗോളയും വശങ്ങളിൽ നീളം കൂടിയ ജനലുകളും കൊടുത്തിട്ടുണ്ട്. മാസ്റ്റർ ബെഡ്‌റൂം ഉൾപ്പെടെ നാലു കിടപ്പുമുറികളാണുള്ളത്. എല്ലാം അറ്റാച്ച്ഡ് ആണ്. മുകളിലെ മുറിയുടെ മേൽക്കൂര ഓടാണ്. ബാക്കിഭാഗം ടെറസ്സായി കിടക്കുന്നു. വാതിലുകൾ തേക്കിലാണ്. നേരത്തേ മുതൽ വീടിനായി പല വസ്തുക്കളും ശേഖരിച്ചിരുന്നു. പുരാവസ്തുക്കളും പഴയ സാധനങ്ങൾ രൂപം മാറ്റിയുമെല്ലാം ഉപയോഗക്ഷമമാക്കി. വിചാരിച്ച പല സാധനങ്ങളും കിട്ടാനായി നല്ല രീതിയിൽ റിസർച്ച് വേണ്ടിവന്നു.

owners-self-design-home-stair

രൂപപരമായ സൗന്ദര്യത്തിനപ്പുറം നമ്മളെ ക്ഷണിക്കുന്ന, സ്നേഹം തോന്നുന്ന വീട് വേണമെന്നായിരുന്നു ലക്ഷ്യം. ജീവിതത്തിലെ നിറമുള്ള ഓർമകളുടെ ഇടമായി മാറണമെന്ന കാഴ്ചപ്പാടോടെയാണു ആദ്യംമുതലേ ശ്രമിച്ചത്. മക്കളായ അമയ, ആഷി എന്നിവരുടെ ഇഷ്ടങ്ങളും കണക്കിലെടുത്തു. കുട്ടികൾക്കു മിക്കപ്പോഴും ഉയരത്തിൽ കിടന്നുറങ്ങാനാണ് താൽപര്യം. അതിനുവേണ്ടി ട്രെയിനിലെ സ്ലീപ്പർ ബെർത്ത് പോലെ പടികളുണ്ടാക്കി ഉയരത്തിലാണ് അവർക്കുള്ള കട്ടിൽ പണിതത്. കുട്ടികൾക്ക് അനുയോജ്യമായ പെയിന്റിങ്ങുകളും ചേർത്തു. വീട്ടിൽ പലയിടത്തും ജിഐ പൈപ്പുകളുടെ നിർമിതികളുമുണ്ട്. ആന്റ്വിക് ലൈറ്റുകളാണു ഘടിപ്പിച്ചിട്ടുള്ളത്. ഇതിനായും കുറെ പരതേണ്ടിവന്നു. പഴമ തോന്നിക്കുന്ന ഷാൻലിയർ ഞങ്ങൾ നിർമിച്ചെടുക്കുകയും ചെയ്തു. 

owners-self-design-home-bed

പഴയ തയ്യൽ മെഷീനുകൾ രൂപം മാറ്റി ഗ്ലാസിട്ടാണു ഡൈനിങ് ടേബിളാക്കിയത്. ഫർണിച്ചറുകളും പഴമയുടെ പ്രൗഢിയോടെയാണു ചെയ്തത്. ചിത്രങ്ങളും പെയിന്റിങ്ങും ചുമരുകളെ അലങ്കരിക്കുന്നു. അടിസ്ഥാനപരമായി കോൺക്രീറ്റ് വീടാണെങ്കിലും പച്ചപ്പിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ചിട്ടുണ്ട്. സുഹൃത്ത് ജെബിൻ ജോസഫിന്റെ തൃശൂർ കോട്ടപ്പുറത്തുള്ള ഗ്രീൻ ലൈഫ് ആർട്ട് ഹബ്ബാണു വീടിനകം ഹരിതാഭമാക്കിയത്. വീടിന് ഊർജവും സൗന്ദര്യവും സമ്മാനിക്കുന്ന ചെറുതും വലുതുമായ നിരവധി അലങ്കാരച്ചെടികൾ അവർ ഒരുക്കിത്തന്നു. ജനാലകളിലും ചുമരിലും പലനിറത്തിലും ആകൃതിയിലുമുള്ള ചെടികളും പൂക്കളും മനോഹരമായ പാത്രങ്ങളിലും കുപ്പികളിലും പുഞ്ചിരിച്ചു നിൽക്കുന്നതു കാണുമ്പോൾ ആർക്കാണു സന്തോഷം വരാത്തത്? 

2019 ആദ്യത്തിലാണു വീടുപണി ആരംഭിച്ചത്. കോവിഡ് കാലത്തു ജോലികൾ പതുക്കെയായി. ഈ വർഷം ഒക്ടോബറിൽ പണിപൂർത്തിയാക്കി ഗൃഹപ്രവേശം നടത്തി. വീടിനും അനുബന്ധ ഘടകങ്ങൾക്കുമായി 60 ലക്ഷത്തോളം രൂപയാണു ചെലവ്. വീടു കാണുന്നവരെല്ലാം നല്ല വാക്കുകളാണു പറയുന്നത്. പ്രയത്നം സഫലമായതിന്റെ സന്തോഷമാണ് അതു കേൾക്കുമ്പോൾ. വീടുപോലെ പേരും പുത്തനാകണമെന്ന ആഗ്രഹത്തിൽനിന്നാണ് ‘ബെല്ല റൂഹ്’ പിറവിയെടുത്തത്. ബെല്ല എന്നതു ഫ്രഞ്ച് വാക്കാണ്, മനോഹരം എന്നാണ് അർഥം. റൂഹ് പേർഷ്യൻ വാക്കാണ്, ആത്മാവ് എന്നർഥം. രണ്ടുഭാഷയിലെ വാക്കുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ പുതിയ പേരാണ് ബെല്ല റൂഹ്– മനോഹരമായ ആത്മാവ്! വീടിനു റിസോർട്ട് ഫീലാണെന്നാണ് അതിഥികളുടെ സർട്ടിഫിക്കറ്റ്. ഓരോ നിമിഷവും ആത്മാവിന്റെ തുടിപ്പുള്ള വീട്ടിൽ താമസിക്കുന്നതിന്റെ ആനന്ദത്തിലാണു ഞങ്ങൾ’– അജോയ് പറഞ്ഞു.

 

Project Facts

House Name: Bella Rooh

Location: Parempadam, Kunnamkulam, Thrissur

Owner & Design: Dr. Ajoy Thambi, Deepak & Dr. Divya Krishna

Area: 2700 Sqft

Total Cost: 60 Lakhs

Year of Completion: Oct 2021

English Summary- Owner Self Designed House; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com