ഇവിടെ ജീവിതം സുന്ദരം; ആരും കൊതിക്കും ഇതുപോലെ ഒരു 'പ്രകൃതി'വീട്
Mail This Article
തൃശൂർ എമ്മാടാണ് അധ്യാപകനായ രാഗേഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പ്രകൃതി, കുട്ടികൾ, പാട്ട്, വായന..ഇതൊക്കെയാണ് മാഷിന്റെ ലോകം. ഈ ജീവിതശൈലിക്കനുരൂപമായി ഒരു വീട്- അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെയാണ് പ്രകൃതിസൗഹൃദ ഭവനങ്ങൾ നിർമിക്കുന്ന കോസ്റ്റ് ഫോഡിലെ ഡിസൈനർ ശാന്തിലാലിനെ സമീപിക്കുന്നത്. ശാന്തിലാൽ നിർമിച്ച നിരവധി സുന്ദരഭവനങ്ങൾ ഇവിടെ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആരും കൊതിക്കുന്ന ഭംഗിയും ഒതുക്കവും. അതാണ് ഈ പ്രകൃതിസൗഹൃദ വീടിന്റെ പ്രത്യേകത. ഇത് കണ്ടാൽ ഒരുനില വീടാണെങ്കിലും ഇരുനിലയുടെ സൗകര്യങ്ങൾ ഉള്ളിലുണ്ട്. മേൽക്കൂര ഡബിൾഹൈറ്റിൽ പണിത് മെസനൈൻ ശൈലിയിലാണ് മുകളിൽ മുറികൾ ചിട്ടപ്പെടുത്തിയത്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, മുകളിലെ മൾട്ടിയൂട്ടിലിറ്റി സ്‌പേസ്, ഓപ്പൺ ടെറസ് എന്നിവയാണ് 1200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
മെസനൈൻ ഫ്ലോറിൽ ഏകദേശം 350 ചതുരശ്രയടിയുള്ള വായനാമുറിയാണ് മാഷിന്റെ ലോകം. പുസ്തകം വായിക്കാനും പാട്ടുകേൾക്കാനും മാത്രമല്ല വേണമെങ്കിൽ ഒരു ചെറുകിടപ്പുമുറിയായും ഇത് ഉപയോഗിക്കാം. കൂടാതെ ചെറിയ ഒത്തുചേരലുകൾക്കും സൗഹൃദസദസ്സുകൾക്കുമൊക്കെ ഇവിടം വേദിയാകും.
ജിഐ ട്രസ് വർക്ക് ചെയ്തശേഷം പഴയ മേച്ചിലോടുകൾ വൃത്തിയാക്കിയാണ് വീണ്ടും ഉപയോഗിച്ചിരിക്കുന്നത്. അതിനടിയിൽ ബാംബൂ ഷീറ്റ് വിരിച്ച് വാട്ടർ പ്രൂഫിങ് ചെയ്തിട്ടുണ്ട്. ടെറസ് വരുന്ന ഭാഗങ്ങളിൽ ഓടുവച്ച് വാർക്കുന്ന ഫില്ലർ സ്ളാബ് ശൈലിയിലാണ് മേൽക്കൂര നിർമിച്ചത്.
വെട്ടുകല്ലിന്റെ ഭംഗിയാണ് ഈ വീടിന്റെ ആകെത്തുക. പുറംഭിത്തികൾ പ്ലാസ്റ്ററിങ് ചെയ്യാതെ എക്സ്പോസ്ഡ് ശൈലിയിൽ നിലനിർത്തിയത് ഭംഗിക്കൊപ്പം ചെലവും കുറയ്ക്കാൻ സഹായകരമായി.
അകത്തെ ഭിത്തികൾ മണ്ണ്, കുമ്മായം, കടുക്ക, ശർക്കര എന്നിവ കുഴച്ചുണ്ടാക്കിയ സുർക്കി മിശ്രിതം കൊണ്ട് പ്ലാസ്റ്ററിങ് ചെയ്തു. പിന്നെ പെയിന്റടിക്കേണ്ട കാര്യമില്ല. ഉള്ളിൽ സുഖകരമായ തണുപ്പും നിറയുന്നു.
ചെറുതെങ്കിലും ചേതോഹരമായ സിറ്റൗട്ട്. ഇവിടെ അരമതിലിനൊപ്പം ചാരുകസേരയുമുണ്ട്. പരസ്പരം വിനിമയം ചെയ്യുന്ന തരത്തിൽ തുറന്ന നയത്തിലാണ് അകത്തളങ്ങൾ. ഇടങ്ങളെവേർതിരിക്കുന്ന മധ്യസ്ഥനായി വർത്തിക്കുന്നത് നടുമുറ്റമാണ്. പ്രധാനവാതിൽ തുറക്കുമ്പോൾ ആദ്യം കാഴ്ച പതിയുന്നത് നടുമുറ്റത്തേക്കാണ്. വെളിച്ചം സമൃദ്ധമായി ഇതുവഴി അകത്തളത്തിലേക്കെത്തുന്നു. നടുമുറ്റത്ത് ഒരു ഊഞ്ഞാലും ഇട്ടിട്ടുണ്ട്.
പഴയകാല വീടുകളിൽ ഉണ്ടായിരുന്ന ഓക്സൈഡ് ഫ്ളോറിങ് അതിന്റെ തനിമയോടെ ഇവിടെ പുനഃപ്രവേശം ചെയ്തിരിക്കുന്നു. അകത്തളത്തിന്റെ ആംബിയൻസ് വർധിപ്പിക്കുന്നതിൽ ഇതും പങ്കുവഹിക്കുന്നുണ്ട്. ജനൽ, വാതിൽ, ഫർണിച്ചർ എന്നിവയ്ക്ക് ആദ്യം പഴയ മരം പുനരുപയോഗിക്കാൻ ആയിരുന്നു പ്ലാൻ. പക്ഷേ ഇത് ലഭിക്കാഞ്ഞതുകൊണ്ട് സ്റ്റീൽ ഫ്രയിമിലാണ് ഇതെല്ലാം നിർമിച്ചത്. സ്റ്റീൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് ഊണുമേശയും ബെഞ്ചും ഗോവണിയുടെ പടവുകളും നിർമിച്ചത്.
രണ്ടു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
പുതിയകാലസൗകര്യങ്ങൾ സമ്മേളിക്കുന്ന കിച്ചനാണ് ഒരുക്കിയത്. ഈർപ്പത്തിന്റെ ഭാവിസാധ്യത ഒഴിവാക്കാൻ അടുക്കളയുടെ ചുവരുകളിൽ ടൈൽസ് ഒട്ടിച്ചു.
കോവിഡ് ലോക്ഡൗൺ അവസാനിച്ച സമയത്താണ് ഈ വീടുപണി തുടങ്ങിയത്. പെട്ടെന്നുണ്ടായ നിർമാണ സാമഗ്രികളുടെ വിലക്കയറ്റം ബജറ്റിനെ അല്പം ബാധിച്ചു. 21 ലക്ഷം രൂപയാണ് ( ഫർണിഷിങ് ഒഴികെ) വീടിന് ചെലവായത്.
മാധുര്യമുള്ള ഒരു പാട്ടുകേൾക്കുമ്പോൾ തോന്നുന്ന ഫീൽ ഗുഡ് അന്തരീക്ഷമാണ് ഇവിടെ നിറയുന്നത്. അതിനെ അന്വർഥമാക്കുംവിധം വീടിന്റെ പേരും 'ഗീതം' എന്നാണ്.
Project facts
Location- Emmadu, Thrissur
Area- 1200 Sq.ft
Owner- Ragesh
Designer- Shantilal
COSTFORD, Thriprayar
Mob- 9747538500
Y.C- 2022
Budget- 21 Lakhs ( Structure)
English Summary- Sustainable Eco friendly House; Veedu Magazine Malayalam