ജൂൺ മാസം പ്രസിദ്ധീകരിച്ച 4 മികച്ച വീടുകൾ
Mail This Article
ജൂൺ മാസം പ്രസിദ്ധീകരിച്ച വീടുകളിൽ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ 4 വീടുകൾ സംക്ഷിപ്തമായി പുനഃപ്രസിദ്ധീകരിക്കുന്നു.
തൃശൂരിലെ പ്രകൃതിസൗഹൃദവീട്
തൃശൂർ എമ്മാടാണ് അധ്യാപകനായ രാഗേഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പ്രകൃതി, കുട്ടികൾ, പാട്ട്, വായന..ഇതൊക്കെയാണ് മാഷിന്റെ ലോകം. ഈ ജീവിതശൈലിക്കനുരൂപമായി ഒരു വീട്- അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
ആരും കൊതിക്കുന്ന ഭംഗിയും ഒതുക്കവും. അതാണ് ഈ പ്രകൃതിസൗഹൃദ വീടിന്റെ പ്രത്യേകത. ഇത് കണ്ടാൽ ഒരുനില വീടാണെങ്കിലും ഇരുനിലയുടെ സൗകര്യങ്ങൾ ഉള്ളിലുണ്ട്. മേൽക്കൂര ഡബിൾഹൈറ്റിൽ പണിത് മെസനൈൻ ശൈലിയിലാണ് മുകളിൽ മുറികൾ ചിട്ടപ്പെടുത്തിയത്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, മുകളിലെ മൾട്ടിയൂട്ടിലിറ്റി സ്‌പേസ്, ഓപ്പൺ ടെറസ് എന്നിവയാണ് 1200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
***
കാഞ്ഞിരപള്ളിയിലെ സിംപിൾ വീട്
കാഞ്ഞിരപള്ളി കാളകെട്ടി അബിനേഥ് വില്ലയില്‍ പ്രതീഷിന്റെയും ഭാര്യ ടിക്കായുടെയും മക്കള്‍ അബിഗേല്‍, നേഥൻ എന്നിവരുടെ വീട് പല കാരണങ്ങള്‍കൊണ്ടും മാത്യകാപരമാവുന്നു. വിദേശത്ത് ജോലിയുള്ള ഇരുവരും മക്കളുമായി നാട്ടില്‍ വരുന്നത് വര്‍ഷത്തിലൊരിക്കലാണ്. ആ സമയംവരെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടിലുണ്ടാവുക. അതിനാല്‍ ഒരു സ്ക്വയര്‍ഫീറ്റ് പോലും അധികമാകാതെയുള്ള ഒരുനില വീട് മതിയെന്ന കാഴ്ചപ്പാടോടെയാണ് എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാടിനെ സമീപിച്ചത്.
മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് ചെയ്തതിനാൽ, ടെറസ് ഏരിയ മുഴുവൻ സ്‌റ്റോറേജ്- മൾട്ടി യൂട്ടിലിറ്റി ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനാകുന്നു.
ഒറ്റഹാളില്‍തന്നെ എടുത്തുമാറ്റാവുന്ന പാര്‍ട്ടീഷൻ വാളുകള്‍ സ്ഥാപിച്ച് സ്ഥലസൗകര്യംനല്‍കി ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാള്‍ എന്നിവ വേർതിരിച്ചതിലൂടെ പൊതുവിടങ്ങളിലെ വിസ്തീർണനഷ്ടം പരിഹരിക്കാനുമായി.
***
കാസർകോട്ടെ പോസിറ്റീവ് വീട്
കാസർഗോഡ് കാഞ്ഞങ്ങാടുള്ള ദിനേശന്റെയും കുടുംബത്തിന്റെയും പുതിയവീട് ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഉയർത്തെഴുന്നേൽപിന്റെ പ്രതീകമാണ്.
ദിനേശൻ കൂലിപ്പണിക്കാരനാണ്. ശാരീരിക ബുദ്ധിമുട്ടുകളുള്ള ഭാര്യ തൊഴിലുറപ്പിനും പോകുന്നു. ഏറെ പ്രാരാബ്ധങ്ങളുള്ള ഇവരുടെ ജീവിതത്തിൽ ഇടിത്തീ പോലെയാണ് ദേശീയപാത വികസനം വന്നുപതിച്ചത്. അങ്ങനെ ആകെയുണ്ടായിരുന്ന ചെറിയ വീടും സ്ഥലവും നഷ്ടമായി. പക്ഷേ 'ഉർവശീശാപം ഉപകാരമായി'. നല്ലൊരു തുക ( ഏകദേശം 90 ലക്ഷം രൂപ) നഷ്ടപരിഹാരമായി ലഭിച്ചു. ഏകദേശം 35 ലക്ഷം രൂപയ്ക്ക് 16 സെന്റ് സ്ഥലംവാങ്ങി. 37 ലക്ഷത്തോളം ചെലവഴിച്ച് പുതിയ നല്ലൊരു വീടും വച്ചു.
സാധാരണഗതിയിൽ ജീവിതകാലം മുഴുവൻ അധ്വാനിച്ചാലും ഇവർക്ക് ഇത്രയും തുക സ്വരൂപിക്കാനോ ഇങ്ങനെയൊരു വീട് സ്വപ്നം കാണാനോ സാധിക്കുമായിരുന്നില്ല.
തങ്ങളുടെ ജീവിതം മെച്ചപ്പെട്ടതിന്റെ പ്രതീകമാകണം പുതിയ വീട്, മൂന്നു കിടപ്പുമുറികൾ വേണം. ഇത്രയും മാത്രമാണ് വീടുപണിയെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത വീട്ടുകാർ ആവശ്യപ്പെട്ടത്. ബാക്കിയെല്ലാം ആർക്കിടെക്ട് നോക്കിയുംകണ്ടും ചെയ്തുകൊടുത്തു.
***
മഞ്ചേരിയിലെ മനോഹരവീട്
'ഇശൽ' എന്നാണ് ഞങ്ങളുടെ വീടിന്റെ പേര്. മഞ്ചേരിക്കടുത്ത് മുള്ളമ്പാറ എന്ന സ്ഥലത്താണ് ഞങ്ങളുടെ പുതിയവീട്. ഞാനും ഭാര്യയും ഡോക്ടർമാരാണ്. ഭാര്യയുടെ സഹോദരനും അയാളുടെ ഭാര്യയും ആർക്കിടെക്ടുകളാണ്. അതുകൊണ്ട് വീടുപണി ആരെ ഏൽപിക്കണമെന്ന കാര്യത്തിൽ ടെൻഷനില്ലായിരുന്നു.
കേരളത്തിൽ ഇപ്പോൾ എല്ലാവരും പണിയുന്ന പെട്ടിവീടുകളോട് ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നു. ധാരാളം മഴ ലഭിക്കുന്ന പ്രദേശത്തിന് യോജിച്ച വീട് ആകണം. കാറ്റും വെളിച്ചവും നന്നായി ലഭിക്കണം. ആവശ്യത്തിന് സ്വകാര്യത ഉണ്ടാകണം. ഇതൊക്കെയായിരുന്നു ഞങ്ങളുടെ ഡിമാൻഡ്‌സ്. അളിയനും ഭാര്യയും മിഷൻ വീടുപണി ഏറ്റെടുത്തതോടെ ഒരുപടി മുന്നിൽനിന്ന് കാര്യങ്ങളെല്ലാം ചെയ്തുതന്നു.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ ഒരു കിടപ്പുമുറി, ലിവിങ്, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 2200 ചതുരശ്രയടിയാണ് വിസ്തീർണം.
English Summary- Best 4 Houses published in June 2022