ഊഴം സിനിമയും നീരവ് മോദിയുടെ പതനവും തമ്മിലൊരു ബന്ധമുണ്ട്!
Mail This Article
ഊഴം എന്ന സിനിമയിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ ജോലി ഓർമയില്ലേ? ഡെമോളിഷൻ എക്സ്പേർട്ട്. അതായത് വലിയ കെട്ടിടങ്ങൾ ഞൊടിയിടയിൽ പൊളിച്ചടുക്കിക്കൊടുക്കുന്ന വിദഗ്ധൻ. ലോകമെമ്പാടും പ്രചാരം പ്രാപിച്ചു വരുന്ന ഒരു ജോലിയാണിത്. വൻ സാമ്പത്തിക തട്ടിപ്പു നടത്തി വിദേശത്തേക്കു കടന്ന വജ്രവ്യാപാരി നീരവ് മോദി, അനധികൃതമായി നിർമിച്ച ആഡംബര ബംഗ്ലാവ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തതോടെയാണ് ഈ സാങ്കേതികവിദ്യ വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
നൂതനസാങ്കേതികവിദ്യകൾ ഉപയോഗിച്ചു നിയന്ത്രിക്കുന്ന ഈ സ്ഫോടന രീതിയിലൂടെ മനുഷ്യ അധ്വാനം വളരെയധികം കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അപകടങ്ങൾ ഇല്ലാതെ കെട്ടിടം പൊളിച്ചു മാറ്റാനാകും. 2017ൽ ജർമനിയിലെ ബോൺസെന്റർ എന്ന കെട്ടിടം ഇതുപോലെ നിയന്ത്രിത സ്ഫോടനം ഉപയോഗിച്ച് തകർക്കുന്നതിന് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഏതാണ്ട് 50 വർഷമായി ജർമനിയിലെ ബോണിലെ തലസ്ഥാന മന്ദിരമായി നിലകൊണ്ട കെട്ടിടമാണ് ബോൺ സെന്റർ.
മുംബൈയിലെ അലിബാഗിൽ നീരവ് മോദി പണിത ‘രൂപന്യ’ എന്ന കെട്ടിടമാണ് 30 കിലോ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് റിമോട്ട് കൺട്രോൾ ഉപയോഗിച്ചു തകർത്തത്. 30,000 ചതുരശ്ര അടിയുണ്ടായിരുന്ന ബംഗ്ലാവ് അനുമതി ലഭിച്ചതിനെക്കാൾ മൂന്നിരട്ടി വലുപ്പത്തിൽ തീരനിർമാണ ചട്ടം ലംഘിച്ചാണ് പടുത്തുയർത്തിയത്.
10 ലക്ഷം രൂപയുടെ ബുദ്ധ പ്രതിമ, 15 ലക്ഷത്തിന്റെ ബാത്ത് ടബ്, 20 ലക്ഷത്തിന്റെ ആഡംബര തൂക്കുവിളക്ക് എന്നിവ സ്ഫോടനത്തിന് മുൻപ് കെട്ടിടത്തിൽ നിന്ന് എടുത്തു നീക്കി. മുംബൈയിൽ നിന്നു 90 കിലോമീറ്റർ അകലെയുള്ള പ്രശസ്ത കടലോര ടൂറിസ്റ്റ് കേന്ദ്രമായ അലിബാഗിൽ ബോളിവുഡ് താരങ്ങൾക്കുൾപ്പെടെ ആഡംബര വസതികളുണ്ട്. പഞ്ചാബ് നാഷനൽ ബാങ്കിനെ കബളിപ്പിച്ച് 13,000 കോടിയുടെ വെട്ടിച്ചെന്നാണു നീരവിനെതിരെയുള്ള കേസ്.