ഇങ്ങനെയും മനുഷ്യരുണ്ടോ! ഇവർ കാടിനു നടുവിൽ പണിത വീട് കണ്ടോ!
Mail This Article
എല്ലാവരും സഞ്ചരിക്കുന്ന പാതയിൽ നിന്നും വേറിട്ടുനിൽക്കുന്നവരാണ് മാറ്റങ്ങൾ ഉണ്ടാക്കുന്നത്. വലുപ്പമുള്ള വീടുകളാണ് ഇന്ന് മിക്കവര്‍ക്കും താല്പര്യം. ചെറിയ വീടുകളില്‍ സൗകര്യങ്ങള്‍ കുറവായിരിക്കുമെന്നും ഒരു പൊതുധാരണയുണ്ട്. എന്നാൽ ലിസയുടെയും മാറ്റിന്റെയും സിഡ്‌നിയിലുള്ള കുഞ്ഞന്‍വീടു കണ്ടാല്‍ ആരുമൊന്നു പറയും 'ഹൗ ബ്യൂട്ടിഫുള്‍' എന്ന്.
ഒരു ഡേറ്റിങ് ആപ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. നഗരത്തിരക്കിൽ നിന്നും ഒഴിഞ്ഞു മാറിയൊരു വീട് എന്നതായിരുന്നു ഇരുവരുടെയും ആഗ്രഹം. ഭാവിയിൽ ഒരു സ്ഥലംമാറ്റം വേണമെന്നുതോന്നിയാൽ അതിനും സാധിക്കണം. അങ്ങനെയാണ് സഞ്ചരിക്കുന്ന വീട് എന്ന ആശയത്തിലേക്ക് എത്തുന്നത്. കിച്ചന്‍ ബാത്റൂം റീമോഡലിങ് ബിസിനസ് നടത്തുന്ന ആളാണ് മാറ്റ്. കെട്ടിടനിർമാണത്തിൽ വൈദഗ്ധ്യവുമുണ്ട്. ഒപ്പം ലിസയുടെ പിന്തുണ കൂടിയായപ്പോൾ ഒരു കണ്ടെയിനർ വാങ്ങി റീമോഡൽ ചെയ്യുകയായിരുന്നു. ചക്രങ്ങൾ ഉള്ളതിനാൽ ആവശ്യാനുസരണം വലിച്ചുകൊണ്ടു പോകുകയും ചെയ്യാം. പുറംലോകത്ത് നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന 16 ഏക്കറിന് നടുക്കാണ് ഈ വീട് ഒരുക്കിയത്.
മനോഹരമായ ലിവിങ് റൂം സജീകരിച്ചിരിക്കുന്നത് അലങ്കാരചെടികളും ഭംഗിയേറിയ ലൈറ്റുകളും കൊണ്ടാണ്. ഭിത്തിയുടെ ഒരു ഭാഗത്തായി ടിവി ഉറപ്പിച്ചിട്ടുണ്ട്. അലങ്കാരചെടികള്‍ മേൽക്കൂരയില്‍ തൂങ്ങിക്കിടക്കുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. സ്ഥലപരിമിതി ഏറ്റവും നന്നായി ഉപയോഗിക്കുന്ന വിധത്തിലാണ് അടുക്കള സജ്ജീകരിച്ചിരിക്കുന്നത്. അവ്ൻ, ഫ്രിഡ്ജ് എന്നിവ സ്ഥലം ലാഭിക്കാന്‍ കോണിപ്പടിക്ക് കീഴിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ചുവരുകളില്‍ ഉറപ്പിച്ചിരിക്കുന്ന കണ്ണാടികള്‍ക്ക് പിന്നിലായി സ്റ്റോറേജ് സ്പേസുകളുണ്ട്.
മനോഹരമായ ബാത്‌റൂമിൽ ദമ്പതികള്‍ക്ക് ഒരേസമയം കുളിക്കാന്‍ സാധിക്കുന്ന വിധം ഡബിള്‍ ഷവര്‍ ഒരുക്കിയിട്ടുണ്ട്. മുകള്‍നിലയിലെ കിടപ്പറയും അതിനു അരികിലായി നല്‍കിയിരിക്കുന്ന കൂറ്റന്‍ ഗ്ലാസ് ജനലുകളും ഈ വീടിന്റെ മോടി ഒന്നുകൂടി വര്‍ധിപ്പിക്കുമെന്ന് തന്നെ പറയാം. ആകാശം കാണാന്‍ സാധിക്കുന്ന തരത്തിലാണ് മേല്‍ക്കൂരയുടെ ഒരു ഭാഗം ഒരുക്കിയിരിക്കുന്നത്. മാറ്റിനും ലിസയ്ക്കുമൊപ്പം അവരുടെ വളര്‍ത്തുപൂച്ചയും ഈ വീട്ടിലെ താമസക്കാരനാണ്.
ഒരു സ്ഥലം മടുക്കുമ്പോൾ ആവശ്യമെങ്കിൽ വീട് പൊളിച്ചെടുക്കാം. വലിച്ചുകൊണ്ട് മറ്റൊരിടത്തേക്ക് അനായാസം കൊണ്ടുപോവുകയുമാകാം. 80000 ഡോളറാണ് ഈ വീട് നിർമിക്കാൻ ഇവർക്ക് ചെലവായത്. അതായത് ഏകദേശം 55 ലക്ഷം രൂപ.