കാടിനു നടുവിൽ സ്വിമ്മിങ് പൂൾ വീട്; ഇവർ മനുഷ്യർ തന്നെയോ!
Mail This Article
പണ്ട് ആറ്റിലും കുളത്തിലുമൊക്കെ നീന്തിത്തിമിർത്തു നടന്നിരുന്ന തലമുറയൊക്കെ പോയി. ഇപ്പോൾ വീടിനുള്ളിൽ സ്വമ്മിങ് പൂൾ പണിതു സായൂജ്യമടയാനാണ് മലയാളിക്ക് ഇഷ്ടം. ഇന്നത്തെക്കാലത്ത് ഒരു ചെറിയ സ്വിമ്മിങ് പൂൾ നിർമിക്കണമെങ്കിൽ പോലും ലക്ഷങ്ങൾ ചെലവ് വരും.
മാത്രമല്ല, പുതിയകാല നിർമാണസാമഗ്രികളും യന്ത്രസഹായവുമൊക്കെ വേണ്ടിവരും. എന്നാൽ ഇതൊന്നുമില്ലാതെ കാട്ടിൽ രണ്ടു പേർക്ക് സ്വിമ്മിങ് പൂൾ നിർമിക്കണമെന്ന് തോന്നിയാലോ? ഈ രസകരമായ വിഡിയോ ആ കഥ പറയും.
മുളകൊണ്ടുള്ള കൂര്‍പ്പിച്ച കമ്പും തടികഷ്ണങ്ങളും ഉപയോഗിച്ചാണ് രണ്ടുപേർ ഈ സ്വിമ്മിങ് പൂള്‍ നിര്‍മ്മാണത്തിനു തുടക്കമിടുന്നത്. ആദ്യമായി ഭൂമിക്കടിയിലേക്ക് ഇറക്കിയൊരു കുഴി തോണ്ടി അവിടെയൊരു ചെറുവീട് നിര്‍മ്മിക്കുകയാണ് ഇവര്‍ ചെയ്തത്. മുളയുടെ ഉരുളന്‍ കമ്പുകള്‍ കൊണ്ടാണ് അവര്‍ ഇതിനു ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. ചെളി കൊണ്ട് മേല്‍ക്കൂര ഒരുക്കി, അത് കട്ടിയാകാന്‍ തീകൂട്ടിയാണ് ബലം നല്‍കുന്നത്.
അടുത്തുള്ള നദിയുടെ അടിത്തട്ടില്‍ നിന്നും കൊണ്ടുവരുന്ന ചെളിയും മണലും ചേര്‍ത്താണ് ഇവര്‍ കോൺക്രീറ്റ് സമാനമായ കട്ട നിര്‍മ്മിക്കുന്നത്. ഇവ തീ കൂട്ടി ശക്തിപ്പെടുത്തിയെടുക്കും. ഈ സ്ലാബുകൾ, താഴേക്ക് ഇറക്കി പണിത വീടിനു ചുറ്റുമായി പാകും. ഇവിടെയാണ് സ്വിമ്മിങ് പൂള്‍. കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ചെറുമതിലും ഈ പൂളിന് ചുറ്റുമുണ്ട്. ഇതിനു ചുറ്റും മനോഹരമായ നടപ്പാതയും നിര്‍മ്മിച്ചിട്ടുണ്ട്. പുത്തൻ നിർമാണസാമഗ്രികൾ കൊണ്ടു യന്ത്രസഹായത്തോടെ നിർമിക്കുന്ന ഏതു സ്വിമ്മിങ്പൂളിനെയും വെല്ലും ഈ ലോക്കൽ പൂൾ.
പ്രിമിറ്റീവ് സര്‍വൈവല്‍ ടൂള്‍ എന്ന യുട്യൂബ് ചാനൽ ചിലർക്കെങ്കിലും പരിചിതമായിരിക്കും. ഒറ്റനോട്ടത്തിൽ അസംഭവ്യം എന്നുതോന്നുന്ന നിർമാണരീതികൾ പലതും സാങ്കേതികവിദ്യയുടെ സഹായമില്ലാതെ ചെയ്യാം എന്ന് തെളിയിക്കാനാണ് ഇവര്‍ ഇതിലൂടെ ശ്രമിക്കുന്നത്. 2015 മുതല്‍ ഇത്തരം വ്യത്യസ്ത വീഡിയോകള്‍ ഇവര്‍ തങ്ങളുടെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പലതും വന്‍ ജനപ്രീതിയും നേടിയിരുന്നു. ഈ ചാനലിന്റെ വകഭേദങ്ങളും യുട്യൂബിൽ നിറയെയുണ്ട്. ഇപ്പോള്‍ ഏതാണ്ട് 22 മില്യന്‍ ആളുകള്‍ ഈ വിഡിയോ കണ്ടുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.