പാക്കിസ്ഥാനിലെ ഗുരു നാനാക്ക് കൊട്ടാരം തകർത്തു
Mail This Article
4 നൂറ്റാണ്ടു പഴക്കമുള്ള പാക്കിസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ഗുരു നാനാക്ക് കൊട്ടാരം സ്ഥലവാസികളായ അക്രമികൾ തകർത്തു. ഗുരുനാനാക്ക് മഹൽ എന്നറിയപ്പെട്ടിരുന്ന മന്ദിരം മഹലൻ എന്ന് പുനർനാമകരണം ചെയ്തതായി നാട്ടുകാർ പറഞ്ഞു.
സിഖ് മതസ്ഥാപകൻ ഗുരുനാനാക്കിന്റെ പേരിൽ അറിയപ്പെടുന്ന ഈ 4 നില മന്ദിരം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള നരോവാൽ നഗരത്തിലെ ബത്തൻവാലയിലാണ്. ലഹോറിൽ നിന്ന് 100 കിലോമീറ്റർ അകലെയാണിത്. ഗുരു നാനാക്കിന്റെയും ഹിന്ദു രാജാക്കന്മാരുടെയും ചിത്രങ്ങളും അലങ്കരിച്ചിരുന്നതായിരുന്നു ഭിത്തികൾ. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് സിഖ് മതവിശ്വാസികൾ ഈ മന്ദിരം സന്ദർശിച്ചുവന്നിരുന്നു.
കാലത്തെ അതിജീവിച്ചു നിലകൊണ്ട കൊട്ടാരം നിർമാണവിസ്മയമായാണ് ലോകമെങ്ങുമുള്ള വാസ്തുശില്പികൾ കണ്ടിരുന്നത്.
മണ്ണും പാറയും ചുണ്ണാമ്പുകല്ലും കൊണ്ട് നിർമിച്ച നാലു നിലകളുള്ള കൊട്ടാരത്തിൽ 16 മുറികൾ ഉണ്ടായിരുന്നു. വിശാലമായ ഭിത്തികളും ചിത്രപ്പണികൾ ആലേഖനം ചെയ്ത വാതിലുകളും കൊട്ടാരത്തിന്റെ സവിശേഷതയായിരുന്നു. മഹലിലെ വിലപിടിപ്പുള്ള കതകുകളും ജനലുകളും മറ്റും അക്രമികൾ ഇളക്കിമാറ്റി വിറ്റു. ഒരു മുറിക്ക് 3 കതകുകൾ വീതമാണുണ്ടായിരുന്നത്.
മതസ്ഥാപനങ്ങളുടെ ചുമതലയുള്ള ഔഖഫ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നു അക്രമം. കെട്ടിടത്തിന്റെ ഉടമസ്ഥർ ആരാണെന്നു തെളിയിക്കുന്ന രേഖകളില്ലെന്ന നിലപാടിലാണ് അധികൃതർ. ബോർഡിന്റെ വസ്തുവാണെന്നു തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.