കോടികളുടെ ഇടപാട് രഹസ്യമാക്കാൻ ശ്രമിച്ചു; ഒടുവിൽ സക്കർബർഗിനും 'പണികിട്ടി'
Mail This Article
ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് ഫെയ്സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഔദ്യോഗികമായ ഇടപെടലുകളുടെ ഭാഗമായി ആൾക്കൂട്ടത്തിനു നടുവിൽ നിൽക്കുമ്പോഴും തന്റെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം മാര്‍ക്ക് നൽകാറുണ്ട്. അത് ഊട്ടിയുറപ്പിക്കുന്ന സംഭവമാണ് അടുത്തിടെ നടന്നത്.
കലിഫോര്‍ണിയയിലെ തഹോല്‍ സിറ്റിക്കടുത്ത് മാര്‍ക്ക് കുറച്ചു ഭൂമി വാങ്ങി. വില കൂടി ആദ്യം പറയാം 59 മില്യന്‍ ഡോളർ. രണ്ടു വലിയ എസ്റ്റേറ്റുകളാണ് മാര്‍ക്ക് റിയല്‍എസ്റ്റേറ്റ് പ്രമുഖരിൽനിന്നും വാങ്ങിയത്. ഉപഭോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ ഫെയ്സ്ബുക് ചോര്‍ത്തുന്നു എന്ന വിവാദത്തില്‍ നില്‍ക്കുമ്പോഴും തന്റെ സ്വകാര്യത ഉറപ്പിക്കാന്‍ ഇന്റർനെറ്റിൽ തിരയപ്പെടുന്ന വാർത്തകളുടെ പട്ടികയിൽനിന്നും ഈ വാർത്ത നീക്കം ചെയ്യാൻ മാർക്ക് ശ്രമിച്ചിരുന്നു. പക്ഷേ ഓൺലൈൻ മാധ്യമങ്ങൾ ഇത് പുറത്തുകൊണ്ടുവന്നു.
ബ്രഷ്വുഡ്, കരോസല്‍ എന്നിങ്ങനെയാണ് ഈ രണ്ടു ആഡംബര എസ്റ്റേറ്റുകളുടെ പേരുകള്‍. 2017 ലാണ് ഇവ വില്‍പനയ്ക്ക് വെച്ചത്. ഇതില്‍ കരോസല്‍ എസ്റ്റേറ്റ് ഏതാണ്ട് മൂന്നര ഏക്കറിൽ കായൽക്കാഴ്ചകൾ ലഭിക്കുന്ന വലിയ വീടും ഉൾപ്പെട്ടതാണ്. എട്ടു ഭീമന്‍ ബെഡ്റൂം ഒന്‍പതു ബാത്റൂം എന്നിവ ഇവിടെയുണ്ട്.
പ്രമുഖനോവലിസ്റ്റ് ആയ സ്റ്റിവാര്‍ട്ട് എഡ്വാര്‍ഡ് വൈറ്റ് ആയിരുന്നു 6 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ബ്രഷ്വുഡ് എസ്റ്റേറ്റ് ഉടമ. പിന്നീട് ഇത് പലകൈകള്‍ മറിഞ്ഞാണ് മാര്‍ക്കില്‍ എത്തുന്നത്. 5,322 ചതുരശ്രയടി വലിപ്പത്തില്‍ അഞ്ചു കിടപ്പറകള്‍ ഉള്ള ആഡംബര വീടാണ് ഇതും. കരോസല്‍ എസ്റ്റേറ്റ് വീട് 1929 ലാണ് പണികഴിപ്പിച്ചത്.
പഴമയുടെ എല്ലാ പകിട്ടും നിറഞ്ഞ ആഡംബരഭവനമാണ് ഈ വീട്. അഭിമുഖമായി നില്‍ക്കുന്ന തരത്തിലാണ് ഈ രണ്ടു എസ്റ്റേറ്റുകളും സ്ഥിതിചെയ്യുന്നത്. വാർത്ത ലീക്കായെങ്കിലും ഈ വില്‍പന സംബന്ധിച്ച ഒരു വിവരങ്ങളും പുറത്തുവിടരുതെന്നാണ് സക്കര്‍ബര്‍ഗിന്റെ നിര്‍ദേശം.