ഇത് വണ്ടിക്കുള്ളിലെ വളരുന്ന വീട്! ജീവിതം ആസ്വദിച്ച് ദമ്പതികൾ
Mail This Article
പ്രവാസിപ്പണം കൊണ്ട് കൊട്ടാരം പോലെ വീട് പണിതിടുക. എന്നിട്ട് പ്രായമായ മാതാപിതാക്കളെ അതിൽ തടവിലാക്കുക, ലോൺ എടുത്ത് ആഡംബരവീട് പണിതു മനഃസമാധാനമില്ലാതെ അതിനുള്ളിൽ ജീവിക്കുക...ഇതൊക്കെ മലയാളികളുടെ മാത്രം സ്വഭാവരീതികളാണ്. വിദേശരാജ്യങ്ങളിൽ പലരും വീടിനായി ഒരുപാട് പണം നിക്ഷേപിക്കാറില്ല. തലചായ്ക്കാനുള്ള താൽകാലിക ഇടമായാണ് പലരും വീടിനെ കാണുന്നത്. പലരും കൂടുവിട്ട് കൂടുമാറുകയും ചെയ്യും. ഫില്‍ ,സിന്ത്യ എന്നീ ദമ്പതികള്‍ ഇത്തരം ജീവിതത്തിനുടമകളാണ്.
കാനഡയുടെ പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്ന് ടോഫിനോ എന്ന മനോഹരമായ സ്ഥലത്തായിരുന്നു ഇവരുടെ ആദ്യ വീട്. സംഗതി ഒരു മൊബൈൽ വീടാണ്. നാലു ചക്രങ്ങളുടെ മുകളിൽ ഒരുക്കിയ കൂടാരം. എങ്കിലും ചെറിയ സ്ഥലത്തിനുള്ളിൽ പരമാവധി സൗകര്യങ്ങൾ ഇവർ ഒരുക്കിയിരിക്കുന്നു.
ഒരു പഴയ മരത്തിന്റെ പുറംപാളികൾ പോലെ തോന്നും വീടിന്റെ ഭിത്തികൾ കണ്ടാൽ. ഓക്ക് വുഡ് കൊണ്ടാണ് ഇത് നിർമിച്ചത്. മേൽക്കൂരയിൽ ചെലവ് കുറഞ്ഞ റൂഫിങ് ഷീറ്റും വിരിച്ചു. ഒരു നീളൻ ഹാളാണ് വണ്ടിവീടിനകത്ത് വരവേൽക്കുക. ഇതിന്റെ വിവിധ ഭാഗങ്ങളിലായി ഇടങ്ങൾ ക്രമീകരിച്ചു. ഇടത്തട്ട് ഒരുക്കി കിടപ്പുമുറി നൽകി.
പിന്നീട് കുടുംബം വികസിക്കാൻ തുടങ്ങിയപ്പോൾ അവർ സമീപമുള്ള സാള്‍ട്ട് സ്പ്രിംഗ് ദ്വീപിലേക്ക് കൂടുമാറി. കുഞ്ഞന്‍ വീടുകളെ ഇഷ്ടപ്പെടുന്നവര്‍ പൊതുവേ കേള്‍ക്കുന്ന ചോദ്യമാണ് കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ എന്ത് ചെയ്യും എന്നത്. ഫില്ലും ,സിന്ത്യയും ഇതേ ചോദ്യം കേട്ടിട്ടുണ്ട്.
മകനെ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഈ ചോദ്യം ഇവര്‍ കൂടുതല്‍ കേട്ടു. പക്ഷേ അതിനു ഫില്ലും സിന്ത്യയും എന്താണ് പരിഹാരം കണ്ടതെന്നോ ? ആദ്യത്തെ കുഞ്ഞന്‍ വീടിനോട് ചേര്‍ന്ന് മറ്റൊരു കുഞ്ഞന്‍ വീട് ഇവര്‍ മകനായി നിർമിച്ചു. ചെറുപ്രായം കഴിയുമ്പോള്‍ അവനെ സ്വയംപര്യാപ്തനാക്കാന്‍ ഇത് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം എന്നിവര്‍ പറയുന്നു.
സോളർ, ചെറിയ ഹൈഡ്രോ ഇലട്രിക് പ്ലാന്റ് എന്തിനേറെ സൈക്കിൾ ചവിട്ടി ഊർജം ഉൽപാദിപ്പിക്കുന്ന സംവിധാനം വരെയുണ്ട് ഇവിടെ. ഇവർ കുറച്ച് അരുമ മൃഗങ്ങളെയും വളർത്തുന്നുണ്ട്. അതിന്റെ കൂടുകളും ചക്രങ്ങൾക്ക് മുകളിലാണ്. സോളര്‍ പാനലുകള്‍ക്ക് ഇടയിലായി നല്ലൊരു ഓര്‍ഗാനിക് ഗാര്‍ഡന്‍ ഒരുക്കിയും , പ്രകൃതിയില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിച്ചും മകനൊപ്പം ഇവര്‍ ഇവിടെ ജീവിതം ആസ്വദിക്കുകയാണ്.
Content Summary: Couple Built Mobile Home for Kid; Architecture News