'പ്രേത'ഭവനത്തില്‍ കഴിയാന്‍ ആളില്ല; വീട് വെറുതെ നല്‍കാന്‍ ഉടമകള്‍!
Mail This Article
പ്രേതഭവങ്ങൾ സിനിമയിൽ മാത്രം കണ്ടവരായിരിക്കും ഭൂരിഭാഗവും. എന്നാൽ ജീവിതത്തിൽ പ്രേതഭവനമെന്ന പേരു വീണാൽ ഒരു കെട്ടിടത്തിനും ഉടമസ്ഥർക്കും ഉണ്ടാകുന്ന തലവേദനയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു കഥയാണ് അമേരിക്കയിലെ ലൂസിയാനയിലുള്ള ഈ വീടിനു പറയാനുള്ളത്.
യങ്ങ്സ് വില്ലയിലെ ഈ വീട്ടിൽ പ്രേതബാധ ഉണ്ടെന്നു പരിസരവാസികള്‍ പറഞ്ഞുപരത്തിയതാണ് വിനയായത്. 'പ്രേത'ഭവനം വാങ്ങാനോ താമസിക്കാനോ ആരും എത്താത്ത സാഹചര്യത്തിലാണ് വീട് വെറുതെ നല്‍കാന്‍ ഉടമകള്‍ നിർബന്ധിതരായത്. ഈ വാർത്ത അറിയിച്ചു കൊണ്ട് റിയൽഎസ്റ്റേറ്റ് ഏജന്റ് ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്റ്റിനു കീഴില്‍ വീട്ടിലെ പ്രേതബാധ സംബന്ധിച്ച കഥകള്‍ നിറയുകയാണ്. കൂടുതലും പരിസരവാസികളുടെ കമന്റുകള്‍ തന്നെയാണ് എന്നതും കൗതുകകരമാണ്. ഈ വീടിനെ പ്രശസ്ത ഹൊറര്‍ ആക്‌ഷൻ സിനിമയ്ക്ക് പ്രചോദനമായ അമിറ്റി വില്ല വീടിനോടാണ് ചിലര്‍ താരതമ്യം ചെയ്യുന്നത്.
ഈ വീട്ടിലെ അവസാനതാമസക്കാരിയായ ജിപ്സി ഡൗൺ പറയുന്നത് വീട് കാണാന്‍ മാത്രമേ നല്ലതായുള്ളൂ, താമസിക്കാന്‍ ഒട്ടും നന്നല്ല എന്നാണ്. മറ്റൊരു താമസക്കാരി പറയുന്നത് 1860 ല്‍ തന്റെ പൂര്‍വികര്‍ ആയിരുന്നു ഈ വീടിന്റെ ഉടമകള്‍ എന്നും മരിച്ചു പോയ തന്റെ മുതുമുത്തശ്ശിയുടെ ആത്മാവ് ഈ വീട്ടില്‍ ഇപ്പോഴും ഉണ്ടെന്നുമാണ്.
വീട് വാങ്ങാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഈ വീട് വെറുതെ നല്‍കാന്‍ തയ്യാറാണ് എന്നാണു ഉടമ സില്‍വിയ പറയുന്നത്. എന്നാല്‍ വാങ്ങുന്നവര്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും വീട് മാറ്റി സ്ഥാപിക്കണം എന്ന് നിബന്ധനയുണ്ട്. 80,000 ഡോളര്‍ ആണ് ഈ വീടിനു ഇപ്പോള്‍ ഉള്ള മതിപ്പ് വില. ഒരു വീടിന്റെ റിയൽഎസ്റ്റേറ്റ് മൂല്യം തകർന്നടിയാൻ ഇത്തരമൊരു കുപ്രചരണം മാത്രം മതിയെന്ന തെളിവാണ് ഈ വീടിന്റെ കഥ.
English Summary- Haunted House Owners ready for free sale