ഹാഗിയ സോഫിയയ്ക്ക് പിന്നാലെ മറ്റൊരു ചരിത്രനിർമിതി കൂടി മുസ്‌ലിം ദേവാലയമാക്കുന്നു
Mail This Article
തുര്‍ക്കിയിലെ ചരിത്ര പ്രസിദ്ധമായ നിർമാണവിസ്മയം ഹാഗിയ സോഫിയ, ഭരണകൂടം മുസ്‌ലിം ദേവാലയമാക്കിയത് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതിനുപിന്നാലെ മറ്റൊരു ചരിത്രപ്രാധാന്യമുള്ള നിർമിതി കൂടി മുസ്‌ലിം ആരാധനാലയമാക്കി മാറ്റുകയാണ് എര്‍ദോഗന്‍ ഭരണകൂടം.
തുര്‍ക്കിയിലെ പ്രശസ്തമായ ചോറ മ്യൂസിയമാണ് ഇത്തരത്തില്‍ മാറ്റുന്നത്. ചർച്ച് ഓഫ് സെന്റ് സേവ്യർ എന്നായിരുന്നു ഈ ക്രിസ്ത്യൻ ദേവാലയത്തിന്റെ പേര്. ഹാഗിയ സോഫിയയ്ക്ക് സമാനമായ ചരിത്രമാണ് ചോറാ മ്യൂസിയത്തിനും. മുമ്പ് ബൈസന്റൈന്‍ കാലഘട്ടത്തിലെ ക്രിസ്ത്യൻ പള്ളിയും പിന്നീട് ഈ മ്യൂസിയവുമായ ഈ നിർമിതി കോടതി ഉത്തരവ് പ്രകാരം മുസ്‌ലിം ആരാധനയ്ക്കായി വിട്ടു നല്‍കണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
നാലാം നൂറ്റാണ്ടിൽ നിർമിച്ച ക്രിസ്ത്യൻ പള്ളി 1453 ല്‍ ഓട്ടോമന്‍ ഭരണകാലത്തു മുസ്‌ലിം ദേവാലയമാക്കുകയായിരുന്നു. 1945 ൽ ഇത് മ്യൂസിയമാക്കി. ചുവർചിത്രങ്ങളാലും കൊത്തുപണികളാലും സമ്പന്നമാണ് ഈ കെട്ടിടം. വിശാലമായ താഴികക്കുടത്തിന്റെ താഴെ മേൽക്കൂരയിൽ, മൊസൈക്കിലും മറ്റും കൊത്തിയെടുത്ത ചരിത്ര സംഭവങ്ങൾ, നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകർഷിച്ചിരുന്നു.
ഇപ്പോള്‍ കാണുന്ന കെട്ടിടത്തിന്റെ ഏറിയ പങ്കും നിർമിച്ചത് 11ാം നൂറ്റാണ്ടിലാണ്. പിന്നീട് 200 വര്‍ഷത്തിന് ശേഷം ഭൂചലനത്തില്‍ കേടുപാട് വന്നതിനെ തുടര്‍ന്ന് പുതുക്കി നിർമിച്ചിരുന്നു. 1453 ല്‍ ഓട്ടോമന്‍ സേന ഇസ്തംബുൾ പിടിച്ചടക്കിയതിനു ശേഷം ഇത് മുസ്‌ലിം ദേവാലയമാക്കുകയായിരുന്നു. ബൈസന്റൈൻ കാലത്തു നിർമിച്ച പ്രശസ്തമായ ഹാഗിയ സോഫിയ കഴിഞ്ഞ മാസം മുസ്‌ലിം ആരാധനാലയമാക്കിയതിനെത്തുടർന്ന് ലോകവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു.
English Summary- Chora Museum to be Converted to Mosque