വയൽ നികത്തിയില്ല; കുളത്തിനു മുകളിൽ വീട് പണിതു! സംഭവമാണ് ഗോപാലേട്ടൻ
Mail This Article
പാടം നികത്തി വീടുകള്‍ പണിയുന്ന ഇക്കാലത്ത് അതിനു പകരം തച്ചോലത്ത് ഗോപാലന് എന്ന കോഴിക്കോട് സ്വദേശി കണ്ടെത്തിയ വഴി ഒരല്പം വേറിട്ടതാണ്. 90കളുടെ തുടക്കത്തിലാണ് ഗോപാലന്റെ പിതാവ് അദേഹത്തിന് വീട് വയ്ക്കാനായി പത്തു സെന്റ് കൃഷിയിടം നല്‍കിയത്. ഇവിടെ വീട് നിര്‍മ്മിക്കണമെങ്കില്‍ ഈ പാടം നികത്തേണ്ടി വരും എന്നത് ഗോപലനിലെ പ്രകൃതിസ്നേഹിക്ക് അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ലായിരുന്നു.
കുട്ടിക്കാലം മുതല്‍ ഗോപാലന് ഒരാഗ്രഹമുണ്ടായിരുന്നു. ഒരു നദിയുടെ നടുവിലായി ഒരു വീട്. ഈ ആഗ്രഹം അദ്ദേഹം അങ്ങ് പൊടിതട്ടിയെടുത്തത് ഇതോടെയാണ്. പാടം നികത്തുന്നതിനു പകരം ഇതോടെ ഗോപാലന് ഈ സ്ഥലത്ത് നാല് സെന്ററില്‍ ഒരു കുളം നിര്‍മ്മിച്ചു. എന്നിട്ടോ ഇതിനു ഒത്തനടുക്കായി രണ്ടു സെന്ററില്‍ ഒരു വീടും അങ്ങ് പണിതു. കുളത്തിനു നടുവിലായി 15 കോണ്‍ക്രീറ്റ് പില്ലറുകള്‍ ആഴ്ത്തി അതിനു മുകളിലാണ് വീട് നിര്‍മ്മിച്ചത്.
വീടിരിക്കുന്ന കുളത്തില്‍ ധാരാളം മീനുകളെ ഗോപാലന് വളര്‍ത്തുന്നുണ്ട്. കൂടാതെ തവള , നീര്‍ക്കോലി അങ്ങനെ ആവാസ്ഥവ്യവസ്ഥയ്ക്ക് വേണ്ട എല്ലാ ജീവജാലങ്ങളും ഇതിലുള്ളില്‍ തന്നെയുണ്ട്. മുക്കം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന ഗോപാലന് ധാരാളം ഔഷധസസ്യങ്ങളും വീട്ടിലുണ്ട്. ജന്മനക്ഷത്രമരങ്ങളും ഇവിടെ ധാരാളം. തീര്‍ന്നില്ല വെച്ചൂര്‍ പശുക്കള്‍ , പക്ഷികള്‍ ,കോഴി അങ്ങനെ എല്ലാത്തിനെയും ഗോപാലന് വീട്ടില്‍ വളര്‍ത്തുന്നുണ്ട്.
കൂടാതെ കൃഷി ചെയ്യാനായി മാത്രം 60 സെന്റ് സ്ഥലം ഗോപാലന് സ്വന്തമായുണ്ട്. ഇവിടെ വിളയാത്ത ഇനങ്ങള്‍ ചുരുക്കം. തന്റെ പരിശ്രമങ്ങള്‍ക്ക് 2017 ലെ വനമിത്ര അവാര്‍ഡ് തേടി വന്നിരുന്നു എന്ന് ഗോപാലന് അഭിമാനത്തോടെ പറയുന്നു.
English Summary- House above Pond Sustainable House