ADVERTISEMENT

വീടു പണിക്കെടുത്ത വായ്പ കുടിശികയായപ്പോൾ, കിടപ്പാടം ജപ്തി ചെയ്യാൻ എത്തിയ ബാങ്ക് മാനേജരും ഉദ്യോഗസ്ഥരും, ആ കുടുംബത്തിന്റെ ദുരിതം നേരിൽക്കണ്ടു മനസലിഞ്ഞു പ്രവർത്തിച്ചപ്പോൾ, ആ  വീട്ടുകാർക്ക് തിരികെ ലഭിച്ചത് അവരുടെ കിടപ്പാടം!..തോന്നല്ലൂർ ഇളശേരിൽ കെ.രാജമ്മയ്ക്കും മൂന്നു സഹോദരങ്ങൾക്കുമാണ്, കേരള ബാങ്ക് പന്തളം ശാഖയിലെ ഉദ്യോഗസ്ഥരുടെ കനിവിൽ കിടപ്പാടം തിരികെ ലഭിച്ചത്. ജീവിതത്തിൽ നേരിട്ടിട്ടുള്ള സമാനരീതിയിലുള്ള അനുഭവങ്ങളാണ് ഇങ്ങനെയൊരു കാര്യം ചെയ്യാൻ പ്രേരണയായതെന്നു സുശീല പറയുന്നു.

ആ നന്മയുടെ കഥ ബാങ്ക് മാനേജർ കെ.സുശീല പങ്കുവയ്ക്കുന്നു ...

ദുരിതമാണ് അവരുടെ സമ്പാദ്യം..

rajamma-house

ഞാൻ 2020 നവംബറിലാണ് പന്തളം ബ്രാഞ്ചിലേക്ക് മാനേജരായി സ്ഥലം മാറിയെത്തുന്നത്. ആദ്യം വായ്പ തിരിച്ചടവു മുടങ്ങിയ ഫയലുകൾ വിശകലനം ചെയ്തു. 2008 മേയ് 30നാണ് ഇവർ വീട് നിർമാണത്തിനായി വസ്തു പണയപ്പെടുത്തി ഒരു ലക്ഷം രൂപ വായ്പയെടുത്തത്. തീർത്തും ദരിദ്ര കുടുംബമാണ്.  മൂന്നുപേരും അവിവാഹിതരാണ്.  ഭിത്തി പകുതി കെട്ടിയപ്പോഴേക്കും പണി നിന്നുപോയി.  വീടുപണിക്കിടെ താമസിക്കാനായി പണിത ഷെഡ്ഡും ഇതിനിടെ കത്തിനശിച്ചു.

2010 നവംബർ 4ന് ബാങ്ക് ജപ്തി നടപടികൾ തുടങ്ങി. കുടിശിക അടക്കം തുക 2.50 ലക്ഷത്തോളമായിരുന്നു. ബാങ്ക് നടത്തിയ അദാലത്തിൽ 1,28,496 രൂപ ഇളവ് ചെയ്തു നൽകി. ഞാൻ അടുത്തിടെയാണ് ജപ്തി നടപടികളുടെ ഭാഗമായി ഇവരുടെ സ്ഥലത്തെത്തുന്നത്. അതിദയനീയമായിരുന്നു അവസ്ഥ. അതോടെയാണ് ജപ്തി ഒഴിവാക്കാനായി കഴിയുന്നത് ചെയ്യണം എന്ന് തീരുമാനിച്ചത്.

ഞങ്ങളുടെ ബാങ്ക് ജീവനക്കാരുടെ ഒരു വാട്സ്ആപ് കൂട്ടായ്മയുണ്ട്. വിരമിച്ചവരും അതിലെ അംഗങ്ങളാണ്. ഞാൻ അതിൽ പ്രശ്നം അവതരിപ്പിച്ചു. എല്ലാവരും പിന്തുണച്ചു. 100 രൂപ മുതൽ കഴിയുംവിധം  സംഭാവന ചെയ്തവരുണ്ട്. ഞാൻ വീട്ടിൽ ഈ വിഷയം അവതരിപ്പിച്ചപ്പോൾ ഭർത്താവും മക്കളും പിന്തുണച്ചു. അവരുടെ പങ്ക് നൽകി. അങ്ങനെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ 99000 രൂപ സമാഹരിക്കാൻ കഴിഞ്ഞു. പലിശ നേരത്തെ എഴുതിത്തള്ളിയിരുന്നു. അങ്ങനെ മുതൽ തിരിച്ചടച്ച് മാർച്ച് 31 നു കിടപ്പാടം തിരിച്ചു കൊടുക്കാൻ ധാരണയായി. കഴിഞ്ഞ ദിവസമാണ് ചടങ്ങ് നടത്തിയത്.

ഒരു വീട് അവരുടെ സ്വപ്നം...

കിടപ്പാടം തിരികെ കൊടുക്കാനായെങ്കിലും അവർക്ക് തലചായ്ക്കാൻ ഒരു വീട് ഇനിയും സഫലമായിട്ടില്ല. നന്മയുള്ള മലയാളി സമൂഹം ഒരുമിച്ചാൽ അത് നിഷ്പ്രയാസം ചെയ്തു കൊടുക്കാവുന്നതാണ്.

എന്റെ ജീവിതം, എന്റെ അനുഭവം...

susheela-family

ഞാൻ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ചില കുടുംബപ്രശ്നങ്ങളിൽ പെട്ട് അമ്മയുടെ സ്വത്തുക്കൾ നഷ്ടപ്പെട്ടു. അമ്മയാണ് എന്നെ വളർത്തിയത്. എന്നെ ഞാനറിയാത്ത ഒരുപാട് മനുഷ്യർ സഹായിച്ചിട്ടുണ്ട്. കുടുംബത്തിന്റെ കഷ്ടപ്പാട് കണ്ടു പകുതി  ഫീസിലാണ് ഞാൻ പാരലൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

1987ൽ വിവാഹം ഉറപ്പിച്ചപ്പോൾ, സ്ത്രീധനം കൊടുക്കാൻ പോയിട്ട്, സദ്യ നടത്താൻ പോലും അമ്മയുടെ കയ്യിൽ പണമില്ല. അങ്ങനെ സദ്യ നടത്താൻ ഞാൻ 2000 രൂപ ലോൺ എടുത്തു. അന്നെനിക്ക് ജോലിയില്ല. ആ ലോൺ തിരിച്ചടവ് മുടങ്ങി. വർഷങ്ങൾക്ക് ശേഷം ബാങ്കിൽ ജോലിക്ക് കയറിയപ്പോൾ, ആദ്യം എന്റെ മുന്നിലെത്തിയ ജപ്തിയുടെ ഫയൽ, എന്റെ സ്വന്തം വീടിന്റെ ആയിരുന്നു. ആ പഴയ ലോൺ പലിശ സഹിതം 4500 രൂപ ആയിരുന്നു. പിന്നീട് ഭർത്താവ് ആ ലോൺ അടച്ചു തീർത്തു. പറഞ്ഞുവന്നത് കഷ്ടപ്പാടിലൂടെ ജീവിച്ചതുകൊണ്ട് മറ്റുള്ളവരുടെ വിഷമങ്ങൾ മനസിലാക്കാൻ കഴിയുന്നുണ്ട്.

 

കുടുംബം..

ഓമല്ലൂരാണ് എന്റെ സ്വദേശം. ഭർത്താവ് പട്ടാളത്തിൽ നിന്നും വിരമിച്ചു. രണ്ടു മക്കൾ. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും അകമഴിഞ്ഞ പിന്തുണയാണ് എന്റെ ശക്തി.

ബാങ്ക് മാനേജർ സുശീലയുടെ നമ്പർ- 9447091781

English Summary-Viral Bank Manager Shares her Life Experience; Virtue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com