ജോയ് പോയിട്ട് ഒരുവർഷം; അനാഥമായി അറയ്ക്കൽ പാലസ്
Mail This Article
വയനാട് മാനന്തവാടിയിലെ കുടിയേറ്റ കർഷക കുടുംബത്തിൽ ദുബായിലെത്തി വൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് നാട്ടുകാർ ‘കപ്പൽ ജോയി’ എന്നു വിളിച്ചിരുന്ന ജോയി അറയ്ക്കൽ. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ. നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്ന ജോയേട്ടൻ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് യാത്രയായിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു ജോയിയുടെ വേർപാട്. 2020 ഏപ്രിൽ 23ന്.
നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്നു ജോയ്. കഴിഞ്ഞ പ്രളയകാലത്ത് ദുരിത ബാധിതർക്കായി അറയ്ക്കൽ പാലസിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടിരുന്നു. നിരവധി പേരെ ഗൾഫിൽ കൊണ്ടുപോയി രക്ഷപെടുത്തി. നിരവധി പേർക്ക് വീടുകൾ വച്ചുനൽകി. വേർപാട് ഒരുവർഷം പിന്നിടുമ്പോൾ നാട്ടുകാർ കടപ്പാടോടെ അതെല്ലാം സ്മരിക്കുന്നു.
നാഥനില്ലാതെ അറയ്ക്കൽ കൊട്ടാരം..
കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടുകളിലൊന്നാണ് ജോയി നിർമിച്ച ഈ അറയ്ക്കൽ കൊട്ടാരം. നാല് ഏക്കർ സ്ഥലത്ത് 25,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച വീട്ടിൽ താമസം ആരംഭിച്ചത് 2018 ഡിസംബർ 29 ന്.
തന്റെ വിജയത്തിന്റെ തെളിവായി ഒരു കൊട്ടാരം പണിയണമെന്ന ആഗ്രഹമായിരുന്നു മാനന്തവാടിയിലെ അറയ്ക്കൽ കൊട്ടാരം യാഥാർഥ്യമാക്കിയതിനു പിന്നിൽ. ജോയി പോയതോടെ അടുത്ത ബന്ധുക്കളിൽ ചിലരാണ് ഇവിടെ താമസിക്കുന്നത്. സഹോദരൻ ജോണി ഇടയ്ക്ക് സ്ഥലത്തെത്താറുണ്ടെന്നും സമീപ വാസികൾ പറയുന്നു.
English Summary- Arakkal Joy Demise one year