ADVERTISEMENT

ആറുവർഷം മുൻപ് ഒരു ദിവസം അൻഡ്രേസ് കാന്റോ എന്ന സ്പെയിൻ സ്വദേശിയായ 14കാരൻ അച്ഛനമ്മമാരോട് പിണങ്ങിയാണ് വീടിന്റെ പിന്നാമ്പുറത്തേക്ക് പോയത്. വഴക്കിനെത്തുടർന്നുള്ള ദേഷ്യം തീർക്കാൻ കയ്യിൽ കിട്ടിയ പികാക്സ് എടുത്ത് അൻഡ്രേസ് തറയിൽ ആഞ്ഞു വെട്ടി കൊണ്ടിരുന്നു. അങ്ങനെ അവിടെ ഒരു ചെറിയ കുഴി രൂപപ്പെട്ടു. വീട്ടുകാരോടുള്ള വഴക്ക് പെട്ടെന്ന് തന്നെ ഒത്തുതീർപ്പായെങ്കിലും അന്ന് നിർമ്മിച്ച ആ കുഴി ഇന്ന് ഒരു കൊച്ചു ഭൂഗർഭ വീടാണ്.

മണ്ണിൽ കുഴി എടുക്കുന്നതിൽ കൗതുകം തോന്നിയ അൻഡ്രേസ് പിന്നീട് സ്കൂൾ കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ ഒരു വിനോദമായി കുഴിക്കൽ തുടർന്നുകൊണ്ടിരുന്നു. ഏറെ നാളത്തെ പരിശ്രമത്തിനുശേഷം മൂന്നു മീറ്റർ ആഴത്തിൽ ഒരു കിടപ്പുമുറിയും വിശ്രമമുറിയും ഉൾപ്പെടുന്ന ഗുഹാവീടാണ് നിർമ്മിച്ചെടുത്തത്. തുടക്കത്തിൽ കൈകൊണ്ടുതന്നെ മണ്ണ് കുഴിച്ചെടുത്ത് ബക്കറ്റിലാക്കി പുറത്തുകളയുകയായിരുന്നു.

underground-home

ഇതിനിടെ അൻഡ്രേസിന്റെ വീട് നിർമ്മാണം കണ്ടു സഹായിക്കാനായി ഒരു സുഹൃത്തും ഒപ്പം കൂടി. സുഹൃത്ത് നൽകിയ ഡ്രില്ലിങ് മെഷീനും പിന്നീട് നിർമ്മാണത്തിൽ ഏറെ സഹായിച്ചു. ഗുഹാവീടിന്റെ നിർമ്മാണം കാര്യമായിത്തന്നെ ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ മണ്ണ് തുരന്നെടുക്കാനുള്ള സാങ്കേതിക മാർഗങ്ങളും വിശദമായി പഠിച്ചു. അങ്ങനെ മണ്ണ് നീക്കം ചെയ്യുന്നതിനായി കപ്പിയും കയറും ഉപയോഗിച്ച് തുടങ്ങി.

വീതികുറഞ്ഞ പടവുകളിറങ്ങി വേണം ഗുഹാ വീട്ടിലേക്ക് പ്രവേശിക്കുവാൻ. മുറികളിലും പടവുകളിലും പ്രകാശം ലഭിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 68 - 70 ഡിഗ്രി സെൽഷ്യസിൽ താപനില സ്ഥിരമായി നിലനിർത്താൻ ഒരു ഹീറ്റിംഗ് സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്നു. കിടപ്പുമുറിയുടെ ഒരുവശത്തായാണ് മണ്ണിൽ തീർത്ത കട്ടിൽ ഒരുക്കിയിരിക്കുന്നത്. വിശ്രമമുറിയിൽ ഒരു കസേരയും ഉണ്ട്. സംഗീതം ആസ്വദിക്കുന്നതിനായി മ്യൂസിക് സിസ്റ്റവും മൊബൈലിൽ നിന്നും വൈഫൈ കണക്ഷൻ ലഭിക്കാനുള്ള സംവിധാനവും പ്രധാന വാതിലിനു സമീപത്തായി സജ്ജീകരിച്ചിട്ടുണ്ട്.

4500 രൂപയിൽ താഴെ മാത്രമേ ഭൂഗർഭ വീടിന്റെ നിർമ്മാണത്തിനായി ചിലവായിട്ടുള്ളൂ. വീടിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ അത് പെട്ടെന്ന് വൈറലായി മാറ്റി. ഇതേതുടർന്ന് പരിസ്ഥിതി സംരക്ഷണ വിഭാഗവും സിവിൽ ഗാർഡും ഇവിടെ സന്ദർശനവും നടത്തി.

2015 ൽ മുത്തച്ഛന്റെ പികാക്സുമായി പറമ്പിലേക്ക് ഇറങ്ങുന്ന സമയത്ത് തന്റെ മനസ്സിൽ എന്തായിരുന്നു എന്ന് ഓർത്തെടുക്കാനാവുന്നില്ല എന്ന് ഇപ്പോൾ 20കാരനായ അൻഡ്രേസ് പറയുന്നു. എന്തായാലും അന്നത്തെ ആ പ്രവർത്തിയുടെ ഫലം ഇന്ന് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. കുറച്ചു മുറികൾ കൂടി നിർമിച്ച് വീട് വിപുലമാക്കാനാണ് അൻഡ്രേസിന്റെ പദ്ധതി.

English Summary- Underground House built by Boy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com