ലോകത്തെ ഏറ്റവും അംഗസംഖ്യയുള്ള വീട്ടിലെ ഗൃഹനാഥൻ വിടവാങ്ങി; വീട്ടിൽ 38 ഭാര്യമാർ, 89 മക്കൾ
Mail This Article
ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ‘ഗൃഹനാഥൻ’ എന്നറിയപ്പെടുന്ന സിയോണ ചാന(76) അന്തരിച്ചു. 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും അടങ്ങുന്നതാണ് സിയോണയുടെ കുടുംബം. മിസോറം മുഖ്യമന്ത്രിയാണ് സിയോണയുടെ മരണം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. മിസോറാമിലെ ഭക്തവാന്ഗ് ഗ്രാമത്തിൽ 4 നിലകളിലായി 100 മുറികളുള്ള വീട്ടിൽ കൂട്ടുകുടുംബമായാണ് ഈ മെഗാകുടുംബം കഴിഞ്ഞിരുന്നത്. ആകെ 180 ആണ് വീട്ടിലെ അംഗസംഖ്യ. വേണമെങ്കിൽ ഒരു പഞ്ചായത്തായി ഈ വീടിനെ പ്രഖ്യാപിക്കാം.
17 വയസിലാണ് സിയോണ ആദ്യമായി വിവാഹം കഴിച്ചത്. അവസാനവിവാഹം കഴിഞ്ഞിട്ട് അധികകാലമായില്ല. സിയോണയുടെ ആദ്യ ഭാര്യ സത്ത്യന്ഗിയാണ് കുടുംബത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഭാര്യമാർ തമ്മിൽ കലഹമോ മരുമക്കളുടെ വക അമ്മായിയമ്മപ്പോരോ ഇവിടെയില്ല എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം.
എല്ലാവരും ചിട്ടയോടു ഇവിടെ കഴിയണം എന്നതും ഇവരുടെ നിയമമാണ്. പല പ്രായത്തിലുള്ള കുടുംബാംഗങ്ങൾ സ്നേഹബഹുമാനസഹകരണങ്ങളോടെ ജീവിക്കുന്നു. ഭാര്യമാര്‍ക്കെല്ലാം ഡോര്‍മറ്ററി സൗകര്യമാണുള്ളത്. എന്നാല്‍ സിയോണയ്ക്ക് തനിച്ചു വലിയ മുറിയുണ്ടായിരുന്നു. ഭാര്യമാർ ഊഴം വെച്ചാണ് സിയോണയ്ക്കൊപ്പം കഴിഞ്ഞിരുന്നത്. കുടുംബത്തിലെ എല്ലാ പുരുഷന്‍മാരും മരപ്പണിക്കാരാണ്. ഇവർക്കായി വീടിനോട് ചേര്‍ന്നുതന്നെ മരപ്പണിശാലകളും കുട്ടികൾക്കായി സ്‌കൂളും കളിക്കാൻ മൈതാനവുമുണ്ട്.
ഈ കുടുംബത്തിനു ആവശ്യമായ ആഹാരം ഉണ്ടാക്കുന്നതും രസകരമാണ്. 99 കിലോ വരെ ഒരു ദിവസം ഉപയോഗിക്കേണ്ടി വരാറുണ്ട്. ഒരു നേരത്തെ ആഹാരത്തിനു 30 കോഴികളെ വരെ കറി വയ്ക്കേണ്ടി വരാറുണ്ട്. 59 കിലോ കിഴങ്ങാണ് വൈകുന്നേരത്തെ ആഹാരത്തിനു വേണ്ടി മാത്രം വേണ്ടി വരിക. ഭക്ഷണകാര്യത്തിൽ ഈ കുടുംബം ഏറെക്കുറെ സ്വയംപര്യാപ്തമാണ്. അതിനായി വീടിനോട് ചേർന്നുള്ള വിശാലമായ കൃഷിത്തോട്ടത്തിൽ പച്ചക്കറികൃഷി ചെയ്യുന്നു. കോഴി, പന്നി വളർത്തൽ എന്നിവയുമുണ്ട്.
ഒരു വര്‍ഷത്തില്‍ പത്ത് വിവാഹം കഴിച്ച് സിയോൺ നേരത്തേ വാർത്തകളിൽ ഇടം നേടിയിരുന്നു. ബഹുഭാര്യാത്വം അനുവദിക്കുന്ന 'കാന' എന്ന ഒരു സഭയും അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്.
English Summary- Largest Family Man Zioan Chan Died