ഫ്രഞ്ച് ഓപ്പൺ കിരീടത്തിന് പിന്നാലെ വീട് വിറ്റു! സൂപ്പർതാരത്തിന്റെ അസാധാരണ നടപടി
Mail This Article
ടെന്നീസിൽ ലോക ഒന്നാം നമ്പർ താരമായ നോവാക് ജോക്കോവിച്ചിന് ഇത് ഭാഗ്യം തുണച്ച മാസമാണ്. ഫ്രഞ്ച് ഓപ്പണിലെ വിജയത്തിന് പുറമേ മയാമി ബീച്ചിൽ താരത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വീടിന്റെ വിൽപനയും ഈ മാസം നടന്നു. ഒന്നര വർഷത്തോളമായി പുതിയ ഉടമസ്ഥനെ കാത്തിരിക്കുകയായിരുന്നു ഈ വീട്.
എയ്റ്റി സെവൻ പാർക്ക് എന്ന പതിനെട്ട് നിലകളുള്ള ആഡംബര സൗധത്തിലെ ഒൻപതാം നിലയിലുള്ള അപ്പാർട്ട്മെന്റാണ് ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നത്. 2141 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണ്ണം. വീടിന് ചുറ്റുമായി 1715 ചതുരശ്ര അടിയിൽ കടലിന്റെ സൗന്ദര്യം ആസ്വദിക്കാനാവുന്ന തരത്തിൽ വൃത്താകൃതിയിലുള്ള വിശാലമായ ടെറസ്സും ഒരുക്കിയിട്ടുണ്ട്. മൂന്നു കിടപ്പുമുറികളും മൂന്ന് ബാത്ത്റൂമുകളാണ് വീട്ടിലുള്ളത്. കിടപ്പുമുറികളിൽ ഇരുന്നു കടൽ കാഴ്ചകൾ കാണാൻ സാധിക്കാവുന്ന വിധത്തിൽ തറ മുതൽ സീലിങ് വരെ എത്തുന്ന തരത്തിൽ ഗ്ലാസിൽ നിർമ്മിച്ച വിശാലമായ വാതിലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓപ്പൺ കിച്ചൺ, ഓപ്പൺ ഡൈനിങ് ഏരിയ, വിശ്രമമുറി, ബാത്ത്റൂമുകൾ എന്നിവയാണ് വീടിന്റെ പ്രധാന സവിശേഷതകൾ . ടെറസ്സിന്റെ എല്ലാഭാഗങ്ങളിലും ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നു. ഇവയ്ക്കെല്ലാം പുറമേ സ്പാ, വൈൻ റൂം, ലൈബ്രറി, ഓപ്പൺ പൂൾ, ആപ്പിൾ സെന്റർ എന്നിങ്ങനെ നിരവധി ആഡംബര സൗകര്യങ്ങളും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
എയ്റ്റി സെവൻ പാർക്കിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ് തന്നെ ജോക്കോവിച്ച് അപാർട്ട്മെന്റ് ബുക്ക് ചെയ്തിരുന്നു. 2019 ൽ 42 കോടി കോടി രൂപയ്ക്കാണ് വീട് താരം സ്വന്തമാക്കിയത്. എന്നാൽ വീട് വാങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ അദ്ദേഹം അത് വില്പനയ്ക്കായി പരസ്യപ്പെടുത്തുകയായിരുന്നു. 53 കോടി രൂപയാണ് അന്ന് വിലയായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് റിയൽ എസ്റ്റേറ്റ് വിപണി ഇടിഞ്ഞതോടെ അത് വിൽപനയെ ബാധിച്ചു. ഇപ്പോൾ 44 കോടി രൂപയ്ക്കാണ് ജോക്കോവിച്ച് വീട് കൈമാറ്റം ചെയ്തിരിക്കുന്നത്.
English Summary- Tennis Star Sells Luxury Home after French Open Win