ADVERTISEMENT

സ്വപ്നം കാണാൻ പോലും സാധിക്കാത്ത ഭാഗ്യം കയ്യിലെത്തിയിട്ടും ഉപകാരമില്ലാതാകുന്ന അവസ്ഥ എത്ര മോശമാകും? അതിനോളം മനസ്സ് തകർക്കുന്ന ഒരു അനുഭവം വേറെ ഉണ്ടാവില്ല എന്ന് അനുഭവത്തിലൂടെ പറയുന്നു ഇംഗ്ലണ്ടിലെ ബാത് നഗരത്തിൽ ജീവിക്കുന്ന വോർഡൻ കുടുംബം. ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയ 25 കോടിയുടെ വീട് താമസിക്കാനും ഉപേക്ഷിക്കാനും വയ്യാത്ത നിലയിൽ നട്ടംതിരിയുകയാണ് ഈ കുടുംബം . 

ഒമേസ് എന്ന കമ്പനി നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെ ഓക്സ്ഫോർഡ്ഷയറിലെ റാഡ്ഫോർഡിലുള്ള ഒരു സുന്ദരൻ വീടാണ് ഡാരെൻ വോർഡൻ എന്ന 49കാരനും കുടുംബത്തിനും സമ്മാനമായി ലഭിച്ചത്. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ അടക്കം പ്രമുഖരുടെ വീടുകൾ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമത്തിലാണ് സമ്മാനമായി ലഭിച്ച 25 കോടിയുടെ ഇരുനില ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഇത്രയൊക്കെ ഉണ്ടെങ്കിൽ പിന്നെ എന്താണ് പ്രശ്നം എന്നല്ലേ ? മഴക്കാലമായാൽ വീട് വെള്ളത്തിലാകും എന്നതുതന്നെ. എല്ലാവർഷവും മഴക്കാലം എത്തുമ്പോൾ വെള്ളപ്പൊക്കം ഉണ്ടാകുന്ന മലഞ്ചരിവിലാണ് വീടു നിർമ്മിച്ചിരിക്കുന്നത്. 

lottery-house-flood

രണ്ടര ഏക്കറിലാണ്  വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ നിർമാതാക്കൾ  ചില അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇപ്പോഴും വെള്ളക്കെട്ടിന്റെ പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇക്കാര്യങ്ങളൊന്നും അറിയാതെയാണ് ഒമേസ് കമ്പനി സമ്മാനം നൽകാനായി വീട് സ്വന്തമാക്കിയത്. അറ്റകുറ്റപണികൾ പൂർത്തിയാക്കിയശേഷം വെള്ളപ്പൊക്കത്തിനുള്ള സാധ്യത കുറവാണ് എന്നാണ് ഒമേസ്  കമ്പനി ഇപ്പോൾ അറിയിക്കുന്നത്. 

lottery-house-view

ഇതുകൊണ്ടും തീർന്നില്ല  വില്ലോബ്രൂക്കിലെ പ്രശ്നങ്ങൾ. വീടിന് ചുറ്റുമുള്ള ഗാർഡൻ ഇപ്പോഴും കൃഷിഭൂമി എന്ന രീതിയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ സ്ഥലം ഗാർഡനായി ഉപയോഗിക്കണമെങ്കിൽ  പ്രത്യേക പ്ലാനിങ് അനുമതിക്കായി  അപേക്ഷിക്കേണ്ടി വരും.  സ്വപ്നഗൃഹം കയ്യിൽ കിട്ടിയിട്ടും സന്തോഷിക്കാനാവാത്ത ദുരവസ്ഥയിലാണ് വോർഡൻ കുടുംബം.  ഇതുവരെ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറ്റിയിട്ടില്ല. വീട് ഉപയോഗിക്കണോ വേണ്ടയോ എന്നതിൽ ഒരു തീരുമാനത്തിലെത്താൻ കഴിയാതെ കുഴപ്പത്തിലായിരിക്കുകയാണ് ഇവർ.

English Summary- Family Won 25 Crore House in Lottery Prize Tragedy; Architecture News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com